കൊല്ലം: ഐതിഹാസികമായ നിലയ്ക്കല്‍ സമരത്തിന് നെടുനായകത്വം വഹിച്ച അതേ സംഘാടകത്രയത്തിന്റെ കരുത്തില്‍ കേരളത്തില്‍ ആറന്മുളയില് ആദ്യജയം. 107 ദിവസം ഒരു മണിക്കൂര്‍ പോലും ഇടവേളയില്ലാതെ തുടര്‍ന്ന സത്യഗ്രഹസമരത്തിന്റെയും ഒന്നരവര്‍ഷമായി തുടരുന്ന ജനകീയ പ്രതിരോധത്തിന്റെയും ആധാരശിലയാവുകയായിരുന്നു ആ മൂവര്‍സംഘം.
സമരമുഖങ്ങളില്‍ ഒത്തുതീര്‍പ്പുകളില്ലാത്ത വിജയദാഹവുമായി നിലകൊണ്ട കുമ്മനം രാജശേഖരന്, അടിത്തട്ടുവരെ സംഘശക്തിയുടെ ആത്മവിശ്വാസം പകര്‍ന്ന എ.എം.കൃഷ്ണന്, അണമുറിയാതെ സമരശക്തിയെ സമാഹരിച്ചു നിര്‍ത്തിയ കെ. കൃഷ്ണന്‍കുട്ടി എന്നിവരുടെ ചുമലിലേറിയാണ് ആറന്മുള കേരളചരിത്രത്തിലെ സമരേതിഹാസങ്ങളില് ഇടംപിടിക്കുന്നത്. മൂവരും ആര്‍എസ്എസ് പ്രചാരകന്മാരാണെന്ന പ്രത്യേകതയും ഒപ്പമുണ്ട്.
ആറന്മുളയിലെ വിമാനത്താവളത്തിനായി നിലംനികത്തലും മറ്റും തകൃതിയായി നടക്കുമ്പോള്‍ ആദ്യം രംഗത്തെത്തിയത് പ്രദേശത്തെ ചില രാഷ്ട്രീയപാര്‍ട്ടികളായിരുന്നു. ഒരു പ്രഭാതത്തില്‍ അവര്‍ രംഗം കാലിയാക്കി. ആറന്മുള വിമാനത്താവളം വിഴുങ്ങുമോ എന്ന ആശങ്ക ശക്തമാകുമ്പോഴാണ് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന് പ്രദേശം സന്ദര്‍ശിക്കുന്നത്. ആറന്മുളയുടെ പവിത്രതയും ഗ്രാമത്തിന്റെ നന്മയും കൈയടക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സംഘടിക്കാനുളള ആഹ്വാനമായിരുന്നു അദ്ദേഹം സമൂഹത്തിന് നല്‍കിയത്. പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകരെയും നാട്ടുകാരെയും ഒപ്പം ചേര്‍ത്ത് പൈതൃകഗ്രാമകര്മ്മസമിതിക്ക് രൂപം നല്കി പ്രവര്‍ത്തനം ആരംഭിച്ചു. തുടക്കത്തില്‍ ദുര്‍ബലമായിരുന്ന സമരത്തെ സ്ഥലം എംഎല്‍എയും പിണിയാളുകളും പരിഹസിച്ചു. കെജിഎസ് ഗ്രൂപ്പിന് ഭൂമി കൈമാറിയ സിപിഎം അടക്കമുള്ളവര്‍ കാഴ്ചക്കാരായി മാറിനിന്നു. കുമ്മനം കൊടിപിടിച്ചിരിക്കുകയേയുള്ളൂ എന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരിഹാസം. എന്നാല്‍ ആര്‍എസ്എസ് സംസ്ഥാനനേതൃത്വം പ്രശ്നത്തെ കേരളത്തിന്റെ നിലനില്പിനുള്ള പോരാട്ടമായി കണ്ടതോടെ ചിത്രം മാറി.
ആര്‍എസ്എസ് ദക്ഷിണക്ഷേത്രീയ ശാരീരിക്പ്രമുഖും മുതിര്‍ന്ന പ്രചാരകനുമായ എ.എം. കൃഷ്ണനെയും പ്രാന്തീയ സഹസേവാപ്രമുഖ് കെ. കൃഷ്ണന്‍കുട്ടിയെയും സമരമുഖത്തേക്ക് നിയോഗിച്ചത് അങ്ങനെയാണ്. നിലയ്ക്കലില്‍ ശബരിമല പൂങ്കാവനം കൈയേറിയ അതേ ശക്തികളുടെ ഗൂഢനീക്കമാണ് ആറന്മുളയിലേതെന്ന യാദൃച്ഛികതയും ഇവരുടെ നിയോഗത്തെ സാധൂകരിച്ചു. നിലയ്ക്കല്‍ സമരം നടക്കുമ്പോള്‍ എ.എം. കൃഷ്ണന് പത്തനംതിട്ട ജില്ലയുടേയും കെ. കൃഷ്ണന്‍കുട്ടി റാന്നി താലൂക്കിന്റെയും പ്രചാരകന്മാരായിരുന്നു. ഇരുവരും പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ആര്‍എസ്എസ് ശാഖകളില്‍ നിരന്തരം യാത്രചെയ്ത് മുതിര്‍ന്ന പ്രവര്‍ത്തകരെയാകെ തട്ടിയുണര്‍ത്തി.സമരത്തിന് ഊര്‍ജം പകര്‍ന്ന് ഹിന്ദുഐക്യവേദി പ്രകൃതി സംരക്ഷണവേദിയുടെ നേതൃത്വത്തില്‍ നാടെങ്ങും പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചു. മറുവശത്ത് പശ്ചിമഘട്ട സംരക്ഷണത്തിനും ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനുമെതിരെ അക്രമസമരത്തിന് സംഘടിത മതശക്തികള്‍ കോപ്പുകൂട്ടുകയായിരുന്നു. കേരളത്തില്‍ ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കുമെന്നായിരുന്നു ഭീഷണി. ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ കോഴിക്കോട് നരിപ്പറ്റ വെള്ളോലിപ്പില്‍ അനൂപ് എന്ന ചെറുപ്പക്കാരനെ അവര്‍ കല്ലെറിഞ്ഞു കൊന്നു. മത മാഫിയക്കുവേണ്ടി മാര്‍ക്സിസ്റ്റുകള്‍ നടത്തിയ ആ കൊല ആറന്മുള സമരത്തിന് കേരളം നല്കിയ ബലിദാനമായിരുന്നു.
ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി സടകുടഞ്ഞുണര്‍ന്നു. പിന്നോട്ടുപോക്കില്ലാത്ത സമരത്തിന് സമിതി സജ്ജമായി. ഒരു വശത്ത് നിയമപോരാട്ടങ്ങളുടെ വഴി തുറക്കുമ്പോള്‍ തന്നെ ആറന്മുളയിലെ ആബാലവൃദ്ധം ജനങ്ങളും സമരമുഖത്തേക്കിറങ്ങി. ആറന്മുള പാര്‍ത്ഥസാരഥിയുടെ പുരാണപ്രസിദ്ധമായ വള്ളംകളി മുടക്കാനും എതിരാളികള്‍ പരിശ്രമിച്ചു. വിമാനത്താവളത്തിന് വേണ്ടി മുറവിളികൂട്ടിയ സ്ഥലം എംഎല്‍എയെ പൊതുജനം കയ്യേറ്റം ചെയ്തു.
തുടര്‍ന്നാണ് ഐതിഹാസികമായ സത്യാഗ്രഹസമരം തുടങ്ങിയത്. സമരം ഒരു ദിവസം പോലും മുടങ്ങാതിരിക്കാന്‍ കഠിനമായ ആസൂത്രണം നടന്നു. കേരളമാകെ സമരത്തില്‍ അണിനിരന്നു. നിലയ്ക്കല്‍ സമരത്തിന് ദീപശിഖയേന്തി ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സത്യാനന്ദ സരസ്വതിസ്വാമികള്‍ മുന്നില്‍ നിന്നതുപോലെ ആറന്മുളയില് അനുഗ്രഹങ്ങളുമായി സുഗതകുമാരി ടീച്ചര്‍ മുന്നില്‍ നടന്നു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള എല്ലാ താലൂക്കുകളില്‍ നിന്നും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സത്യഗ്രഹപന്തലിലെത്തി. എല്ലാ വിവിധക്ഷേത്രസംഘടനകളും സമരമുഖത്തെത്തി.
കേരളമാകെ തെരഞ്ഞെടുപ്പിന് പോയ ഏപ്രില്‍ 10ന് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കുട്ടികളാണ് സമരം നയിച്ചത്. സമരത്തിന്റെ സ്വീകാര്യത ഇടതുവലതു മുന്നണികളില്‍ കോളിളക്കമുണ്ടാക്കി. പതിവുപോലെ തെറ്റ് ഏറ്റുപറഞ്ഞ് സിപിഎം അടക്കമുള്ളവര്‍ സമരത്തിലണിചേര്‍ന്നു.
ഒടുവില്‍ ദേശീയ ഹരിതട്രിബ്യൂണല്‍ വിധിപ്രഖ്യാപിക്കുമ്പോള്‍ വിമാനത്താവള സ്വപ്നം കെജിഎസ് കമ്പനി കൈവിട്ടു തുടങ്ങിയിരിക്കുന്നു. കുമ്മനം പിടിച്ച കൊടിക്കു മുകളില്‍ വിമാനമിറക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബോധ്യപ്പെടുത്തുന്ന സമരസന്നാഹമാണ് ആറന്മുളയെ കേരളത്തിന്റെ കരുത്താക്കി മാറ്റുന്നത്.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: