ചേര്‍ത്തല: കളമശേരി ഭൂമിതട്ടിപ്പ് കേസിലെ പ്രതിയുടെ വീട്ടില്‍ സിബിഐ നടത്തിയ റെയ്ഡില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ റവന്യു ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പാണാവള്ളി പഞ്ചായത്ത് പത്താം വാര്‍ഡ് പുത്തന്‍പുരയില്‍ മുറാദി (40)നെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന മുറാദിനെ ഇന്നലെ രാവിലെ എറണാകുളത്തെ ബന്ധുവിന്റെ വീട്ടില്‍ നിന്നും ചേര്‍ത്തല സിഐ: കെ.ജി. അനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
കളമശേരി ഭൂമിതട്ടിപ്പ് കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് 22നാണ് മുറാദിന്റെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയത്. ഇതിനിടെ പോലീസ് തോക്കില്‍ ഉപയോഗിക്കുന്ന 10 വെടിയുണ്ടകള്‍ സിബിഐ കണ്ടെത്തിയിരുന്നു. സിബിഐ പൂച്ചാക്കല്‍ പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി മുറാദിനെതിരെ ആയുധ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.
എറണാകുളം കണയന്നൂര്‍ താലൂക്കിലെ റവന്യു ഉദ്യോഗസ്ഥനായിരുന്നു മുറാദ്. റവന്യു വകുപ്പില്‍ ജോലി ലഭിക്കുന്നതിനുമുന്‍പ് കേരള പോലീസില്‍ ജോലി ചെയ്തിരുന്നു. ഈ കാലയളവില്‍ കേരള പോലീസിന്റെ റൈഫിളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ മോഷ്ടിച്ചതാണെന്ന് ചോദ്യം ചെയ്യുന്നതിനിടയില്‍ ഇയാള്‍ സമ്മതിച്ചു. ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ബൈക്ക് അപകടത്തില്‍ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഇയാള്‍ വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് സിബിഐ വീട്ടില്‍ റെയ്ഡ് നടത്തിയത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: