കോഴിക്കോട്: കെഎസ്ആര്‍ടിസിയില്‍ നവീകരണ പാക്കേജ് നടപ്പാക്കിയില്ലെങ്കില്‍ ആത്മഹത്യാപരമായിരിക്കുമെന്ന് പുതിയ സിഎംഡി ആന്റണി ചാക്കോ. വന്‍ പ്രതിസന്ധിയിലാണ് കോര്പ്പറേഷന്. രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം ഇനി നവീകരണ പാക്കേജാണ്. അത് നടപ്പാക്കുകയാണ് തന്റെ മുഖ്യ അജണ്ട. തൊഴിലാളി വിരുദ്ധ നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ പരിഹരിക്കാവുന്നതേയുള്ളൂ . ഇതിനായി തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും സിഎംഡി ജന്മഭൂമിയോട് പറഞ്ഞു.
വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള കെഎസ്ആര്‍ടിസിയുടെ 1300 കോടി വായ്പ എല്‍ഐസി ഏറ്റെടുക്കാമെന്ന് പാക്കേജിലുണ്ട്. പ്രതിമാസ ബാധ്യതയില്‍ പ്രധാനം പെന്‍ഷനാണ്. 40 കോടി രൂപയാണ് ഇതിനായി വേണ്ടത്. ഇതും എല്‍ഐസി ഏറ്റെടുക്കും. മറ്റേതൊരു ഇന്‍ഷുറന്‍സ് സ്ഥാപനത്തേക്കാള്‍ വിശ്വാസ്യത എല്‍ഐസിക്കുണ്ട്. അല്ലെങ്കില്‍ ഈ ബാധ്യത സര്‍ക്കാര്‍ വഹിക്കണം. ഇന്നത്തെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത കുറവാണ്. 2013ന് ശേഷമുള്ള പെന്‍ഷന്‍കാരേ ഈ പാക്കേജില്‍ വരുന്നുള്ളൂ. പ്രതിമാസ ബാധ്യതയില്‍ ഇപ്പോള്‍ കണക്കാക്കിയിട്ടുള്ള വിടവ് ഏകദേശം 13 കോടിയാണ്. ഈ തുക മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ കണ്ടെത്താനാകും. കോര്‍പ്പറേഷന്റെ സര്വ്വീസിതര സാധ്യതകള്‍ ഉപയോഗപ്പെടുത്തി വരുമാനം കൂട്ടാന്‍ പാക്കേജില്‍ നിര്‍ദ്ദേശമുണ്ട് -സിഎംഡി വ്യക്തമാക്കി.
എല്‍ഐസിയുമായി സഹകരിച്ചുള്ള പെന്ഷന് പദ്ധതി, ജീവനക്കാരുടെ എണ്ണം, ജോലി സമയം കൂട്ടല്‍, പുതിയ ഷെഡ്യൂള്‍ ഒഴിവാക്കല്‍, അമ്പത് ശതമാനത്തിലധികം ബസ്സുകള്‍ ഫാസ്റ്റ് പാസഞ്ചറാക്കല് തുടങ്ങിയ പാക്കേജ് നിര്‍ദ്ദേശങ്ങളെയാണ് തൊഴിലാളി സംഘടനകള്‍ എതിര്‍ക്കുന്നത്. ഈ വിഷയങ്ങളില്‍ സമവായമുണ്ടാകാതെ പാക്കേജ് അംഗീകരിക്കാനാകില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ഷെഡ്യൂള്‍ മാനേജ്മെന്റിന് പകരമുള്ള ട്രിപ്പ് മാനേജ്മെന്റ്, വരുമാനം കൂട്ടല്‍, വായ്പ മൂലധനമാക്കല്, ജിപിആര്‍എസ്, സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍ക്കരണം, ബസ്സ് പരിശോധന ശക്തമാക്കല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളെല്ലാം അംഗീകരിക്കുന്നുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.
എം.കെ. രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: