മൂവാറ്റുപുഴ: ദളിത് ബാലനായ 6 വയസ്സുകാരന്റെ ജനനേന്ദ്രിയത്തില്‍ ശസ്ര്തക്രിയ നടത്തിയ കേസില്‍ സര്ജന് ഡോ. താസിന് റസൂലിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. എറണാകുളം ഡി.എം.ഒ ഹസീന മുഹമ്മദിന്റെ സസ്പെന്ഷന് ഉത്തരവ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രി സൂപ്രണ്ട് എം.എം.ഷാനി ഡോ. താസിന് റസൂലിനു കൈമാറി. കഴിഞ്ഞ ശനിയാഴ്ച ജനറലാശുപത്രിയില്‍ കാലിലെ മുഴനീക്കം ചെയ്യാനെത്തിയ കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ശസ്ര്തക്രിയ നടത്തിയതായിരുന്നു സംഭവം. തിങ്കളാഴ്ച ആരോഗ്യ വിഭാഗം വിജിലന്‍സ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. വി. ജയശ്രീയുടെ നേതൃത്വത്തിലെത്തിയ മൂന്നംഗ സംഘം ആശുപത്രിയില്‍ തെളിവെടുപ്പ് നടത്തിയിരുന്നു.
മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്കും തെളിവെടുപ്പിനും ശേഷം ഇവര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. ജനനേന്ദ്രിയത്തിലെ ശസ്ര്തക്രിയയെ തുടര്‍ന്ന് തെറ്റ് മനസ്സിലാക്കിയ ഡോക്ടര്‍ പിന്നീട് കാലിലും ശസ്ര്തക്രിയ നടത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധമുയരുകയും ആരോഗ്യമന്ത്രി ഇടപെടുകയും ചെയ്തതോടെ ആശുപത്രി അധികൃതര്‍ തന്നെ കുട്ടിയെ ആംബുലന്‍സില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മന്ത്രിയുടെ ഇടപെടലും പൊതുജന പരാതിയും ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിജിലന്‍സ് വിഭാഗം പരിശോധന നടത്തി നടപടി സ്വീകരിച്ചത്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: