കൊച്ചി: സിപിഎം ഔദ്യോഗിക വിഭാഗത്തിനിടയിലെ ചേരിപ്പോര് രൂക്ഷമാകുന്നു. പിണറായി വിജയനും ഇ.പി ജയരാജനുമെതിരെ രൂപപ്പെടുന്ന പുതിയ ചേരി ശക്തിപ്പെടുകയാണ്. എ.എ ബേബി, തോമസ് ഐസക്ക് എന്നിവരുടെ നേതൃത്വത്തില്‍ സജീവമാകുന്ന ഈ വിഭാഗത്തിന് കോടിയേരിയുടെ പിന്തുണയുമുണ്ട്. വി.എസ് വിഭാഗത്തിലെ അസംതൃപ്തരെ കൂടെക്കൂട്ടി പിണറായിക്കെതിരെ ശക്തമായി നീങ്ങാന്‍ തന്നെയാണ് ഈ വിഭാഗത്തിന്റെ തീരുമാനം. എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ച് ഇവര്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുകയാണ്.
എം.എ ബേബിയുടെയും വിജയരാഘവന്റെയും തോല്‍വി അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയമിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കാനാണ് ഇവരുടെ തീരുമാനം. ഇത് വരും ദിനങ്ങളില്‍ പാര്‍ട്ടിയില്‍ രൂക്ഷമായ പോരാട്ടമായി വളര്‍ന്നേക്കും. അന്വേഷണക്കമ്മീഷന് വേണ്ടെന്ന നിലപാട് സംസ്ഥാനക്കമ്മറ്റിയില്‍ പിണറായി അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് കാണിച്ച് കേന്ദ്രനേതൃത്വത്തിന് പരാതിയും നല്‍കിയിട്ടുണ്ട്. വി.എസ് അച്യുതാനന്ദനും ഇതേ ആവശ്യം ഉന്നയിച്ച് പരാതി നല്കി. വടകര, എറണാകുളം സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ചും അന്വേഷണം വേണമെന്ന് പിണറായി വിരുദ്ധര്‍ ആവശ്യപ്പെടുന്നു. ജില്ലാക്കമ്മറ്റികളുടെ അഭിപ്രായത്തെ മറികടന്ന് ഇവിടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സംസ്ഥാന സെക്രട്ടറി ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്. ഇത് സംഘടനയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.
പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യം പൂര്‍ണ്ണമായും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. പിണറായി ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നത്. ഇ.പി ജയരാജനെ മാത്രമാണ് വിശ്വാസത്തിലെടുക്കുന്നത്. മറ്റുനേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുന്നില്ല. തുടങ്ങിയ കാര്യങ്ങളും ഇവര്‍ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ചേരിപ്പോര് രൂക്ഷമായതോടെ ഇരു വിഭാഗവും പാര്‍ട്ടിക്കുള്ളിലെ സ്വാധീനം ശക്തിപ്പെടുത്താന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. ചിന്ത വാരികയുടെ പത്രാധിപ സ്ഥാനത്തുനിന്ന് എം.എ ബേബിയുടെ വിശ്വസ്തന് വി.കെ ജോസഫിനെ ഒഴിവാക്കി പകരം തന്റെ വിശ്വസ്തനായ സി.പി അബൂബക്കറെ പിണറായി നിയമിച്ചത് ഇതിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നു.
ചിന്ത മാനേജരും പത്രാധിപരും ആയി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന ജോസഫിനു മുകളില്‍ അബൂബക്കറെ നിയമിക്കാനുള്ള തീരുമാനം ചിന്തയുടെ ചുമതലയുള്ള പിബി അംഗമായ എം.എ ബേബി അറിഞ്ഞില്ലെന്നും പറയുന്നു. സമാനമായ രീതിയില്‍ മറ്റു പോഷക സംഘടനകളിലും പിടിമുറുക്കാനാണ് പിണറായിയുടെ നീക്കം. ഇത് മുന്‍കൂട്ടിക്കണ്ട് പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ് എതിര് വിഭാഗം. വി.എസ് അച്യുതാനന്ദന് തങ്ങളോടൊപ്പം നില്‍ക്കുമെന്ന് ഇവര്‍ക്ക് ഉറപ്പില്ലെങ്കിലും വി.എസ് വിഭാഗത്തിലെ പലരും തങ്ങള്ക്കൊപ്പമുണ്ടാകുമെന്നിവര് കണക്കുകൂട്ടുന്നു.
അടുത്ത സംസ്ഥാന സമ്മേളനത്തോടെ ഇ.പി ജയരാജനെ പാര്‍ട്ടി സെക്രട്ടറിയാക്കാനുള്ള നീക്കമാണ് പിണറായി നടത്തുന്നതെന്നാണിവരുടെ കണക്കുകൂട്ടല്‍. ഇപ്പോഴേ പാര്‍ട്ടിക്കുള്ളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇരുവിഭാഗവും ശ്രമം നടത്തുന്നത് ഇത് മുന്‍കൂട്ടിക്കണ്ടാണ്.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: