രാഷ്ട്രീയ നിരീക്ഷകരെയും ചാനല്‍ ചര്‍ച്ചാ വിശാരദന്മാരെയും അദ്ഭുതപ്പെടുത്തിയ വിജയമായിരുന്നു ബിജെപിയുടേത്. ദേശീയ ജനാധിപത്യ സഖ്യത്തിന് 336 അംഗങ്ങളെ വിജയിപ്പിക്കാന്‍ കഴിയുമെന്നാരും കരുതിയതല്ല. അത്തരക്കാരെ അമ്പരപ്പിച്ച് വിജയം ഉറപ്പാക്കിയപ്പോള്‍ ഇനി മന്ത്രിസഭ രൂപീകരിക്കാന്‍ എളുപ്പമല്ലെന്നായി പിന്നത്തെ വാദം. എല്‍.കെ. അദ്വാനി, മുരളീമനോഹര്‍ ജോഷി എന്നിവരെ എന്തു ചെയ്യും ? അവര്‍ പിണങ്ങി പ്രതിഷേധിച്ചിറങ്ങുമെന്നായി ഒടുവിലത്തെ ആശ്വാസം. മന്ത്രിമാരെ നിശ്ചയിച്ചപ്പോള്‍ വകുപ്പ് നല്‍കുന്നത് സംബന്ധിച്ച് ഒരു സൂചനയും ലഭിക്കാത്തതെന്ത് ? എല്ലാം ഏകാധിപത്യ സ്വഭാവത്തോടെ ആരോടും ചോദിക്കാതെ മന്ത്രിമാരുടെ വകുപ്പ് തീരുമാനിച്ചാല്‍ പൊട്ടിത്തെറി ഉറപ്പെന്നും പ്രവചനം. ഇതൊന്നും സംഭവിച്ചില്ല. ബിജെപിയുടെ പ്രതിയോഗികള്‍ നല്ല നിരാശയിലാണ്. അവരുടെ നിരാശകള്‍ക്കിടയിലാണ് പ്രധാനമന്ത്രിയടക്കം 46 മന്ത്രിമാര്‍ സത്യവാചകം ചൊല്ലിയത്.
സ്വതന്ത്ര ഇന്ത്യയില്‍ മുമ്പെങ്ങും കാണാത്ത ഉത്സവച്ഛായ സത്യപ്രതിജ്ഞയ്ക്കുണ്ടായി. സാര്‍ക്ക് രാഷ്ട്രത്തലവന്മാരുടെ സാന്നിധ്യം മാത്രമല്ല സത്യപ്രതിജ്ഞയുടെ പ്രത്യേകത. കാബിനറ്റ് മന്ത്രിമാരുടെ എണ്ണം 28ല്‍ നിന്നും 24 ആക്കിക്കൊണ്ട് പുതുമ സൃഷ്ടിച്ചു. മന്ത്രിമാരെല്ലാം ’24 കാരറ്റ്’ എന്നു തന്നെ പറയാം. നരേന്ദ്രമോദിയുടെ ടീം ഒന്നാന്തരമെന്ന് പൊതുവെ വിലയിരുത്തപ്പെടുകയും ചെയ്യുകയാണ്. ഇന്ത്യയുടെ നല്ല നാളുകള്‍ വന്നു കഴിഞ്ഞു എന്ന മോദിയുടെ വാക്ക് അന്വര്ഥമാക്കാനുള്ള അവസരം യഥാവിധി പ്രയോജനപ്പെടുത്തുമെന്നാശിക്കാം.
പത്ത് സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും 12 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഔദ്യോഗിക വെബ്സൈറ്റിലിട്ട ആദ്യസന്ദേശത്തില്‍, ഇന്ത്യയുടെ ശോഭനമായ ഭാവിക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ മോദി ആഹ്വാനം ചെയ്തു. ആറ് വനിതാ കാബിനറ്റ് മന്ത്രിമാര്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യത്തേതാണ്. ഒരാള്‍ക്ക് സ്വതന്ത്ര ചുമതലയും കിട്ടി. പുതുമുഖങ്ങളും പരിചയസമ്പന്നരും കൂടിക്കലര്‍ന്ന മന്ത്രിസഭയില്‍ പ്രായത്തിന്റെ കാര്യത്തിലും നിബന്ധന പാലിച്ചിട്ടുണ്ട്.
ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗിന് ആഭ്യന്തരവകുപ്പ് ലഭിച്ചു. സുഷമാ സ്വരാജിന് വിദേശകാര്യം, അരുണ്‍ ജെയ്റ്റ്ലിക്ക് ധനത്തിന് പുറമെ പ്രതിരോധം, രവിശങ്കര്‍ പ്രസാദിന് നിയമകാര്യം, സദാനന്ദ ഗൗഡയ്ക്ക് റെയില്‍വേ, നിതിന്‍ ഗഡ്കരിക്ക് ട്രാന്‍സ്പോര്‍ട്ട്, ഷിപ്പിംഗ്, വെങ്കയ്യ നായിഡുവിന് നഗരവികസനം, സ്മൃതി ഇറാനിക്ക് മാനവവിഭവശേഷി, ഉമാഭാരതിക്ക് ജലം-ഗംഗാശുചീകരണം എന്നിവയാണ് ലഭിച്ചിട്ടുള്ളത്.
ഘടകകക്ഷികളില്‍ നിന്ന് എല്‍ജെപി നേതാവ് രാം വിലാസ് പസ്വാന്, തെലുങ്കുദേശം പാര്‍ട്ടിയിലെ അശോക് ഗജപതി രാജു, ശിവസേനയില്‍ നിന്ന് അനന്ത് ഗീഥെ, അകാലി ദളില്‍ നിന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍സിംഗ് ബാദലിന്റെ ഭാര്യ ഹര്‍സിമ്രത് കൗര്‍ എന്നിവരും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത് ശ്രദ്ധേയമാണ്.
രാഷ്ട്രപതിഭവന് അങ്കണത്തില്‍ എട്ട് ‘സാര്‍ക്ക്’ രാഷ്ട്രങ്ങളുടെ തലവന്മാരെയും 4,000 അതിഥികളെയും സാക്ഷിനിര്‍ത്തിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള നാലാം സര്‍ക്കാര്‍ അധികാരമേറ്റത്.
ബിജെപിയില്‍ നിന്ന് 19 കാബിനറ്റ് മന്ത്രിമാരാണുള്ളത്. മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, മുരളീമനോഹര്‍ ജോഷി എന്നിവരെ കൂടുതല്‍ ഉയര്‍ന്ന പദവികളിലേക്ക് പരിഗണിക്കുമെന്ന് ഉറപ്പായി. മന്ത്രിസഭയിലെ ന്യൂനപക്ഷ പ്രാതിനിധ്യം ന്യൂനപക്ഷ മന്ത്രിയായ നജ്മ ഹെപ്തുള്ളയില് ചുരുങ്ങിയത് ബിജെപിയുടെ ന്യൂനപക്ഷ പരിഗണനയുടെ ന്യൂനത കൊണ്ടല്ലെന്ന് എല്ലാവര്‍ക്കുമറിയാം. വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി, ഉമാഭാരതി, മേനകാ ഗാന്ധി, അനന്ത്കുമാര്‍, രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി തുടങ്ങിയവരാണ് ബിജെപിയില്‍ നിന്ന് കാബിനറ്റ് മന്ത്രിമാരായത്.
മോദി മന്ത്രിസഭയില്‍ പകുതിയിലധികം മന്ത്രിമാരും ഹിന്ദി ഹൃദയഭൂമിയില്‍ നിന്നാണ്. കൂടുതല്‍ എംപിമാരെ സംഭാവന ചെയ്ത ഉത്തര്‍പ്രദേശില്‍ നിന്നാണ് മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളും. മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കും മന്ത്രിസഭയില്‍ മികച്ച പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്.
ചിലപ്പോള്‍ ഉടന്‍ തന്നെ മന്ത്രിസഭ വികസിപ്പിച്ചേക്കാം. പ്രതിരോധത്തിന്റെ അധികച്ചുമതല ലഭിച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രതിരോധത്തിന് ഉടന്‍ തന്നെ വേറൊരു മന്ത്രി വരുമെന്ന് പറഞ്ഞത് അതിന്റെ സൂചനയാണ്.
കേരളത്തില്‍നിന്നും പശ്ചിമ ബംഗാളില്‍നിന്നും മന്ത്രിസഭയില്‍ ആരുമില്ല. കേരളത്തിന്റെ കാര്യം ‘ഞാനേറ്റു’ എന്ന രീതിയില്‍ പൊന്‍ രാധാകൃഷ്ണനും സദാനന്ദഗൗഡയും ഇതിനകം ഉറപ്പു നല്കി കഴിഞ്ഞു. എല്ലാ സീറ്റും ലഭിച്ച രാജസ്ഥാനില്‍ നിന്ന് കാബിനറ്റ് മന്ത്രിമാര്‍ ആരുമില്ല. ഒരു സഹമന്ത്രി മാത്രമാണ് രാജസ്ഥാനില്‍ നിന്ന് സത്യപ്രതിജ്ഞ ചെയ്തത്.
ഘടകകക്ഷികളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെയാണ് നരേന്ദ്രമോദി മന്ത്രിമാരെ തിരഞ്ഞെടുത്തത്. കൂടുതല്‍ സീറ്റുകള്‍ നേടുന്ന കക്ഷികള്‍ക്ക് കൂടുതല്‍ മന്ത്രിമാരെന്ന രീതി പിന്തുടരാനും മോദി തയ്യാറായിട്ടില്ല.
കക്ഷിരാഷ്ട്രീയ താത്പര്യങ്ങളെക്കാള്‍ ഉപരി മെറിറ്റിന് പ്രാധാന്യം നല്‍കാനാണ് മോദി ശ്രമിച്ചതെന്ന് വ്യക്തമാണ്. ജനങ്ങള്‍ക്ക് നല്കിയ പ്രതീക്ഷയ്ക്ക് മങ്ങലേല്ക്കാതെ നിരന്തരം പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയെയും മന്ത്രിമാരെയും നമുക്ക് കാണാം.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: