കൊച്ചി: മനുഷ്യന്റെ ആരോഗ്യത്തിന് തെല്ലും വില കല്‍പ്പിക്കാതെ സുനാമി ഇറച്ചി വില്പന നഗരത്തില്‍ സജീവം. കഴിഞ്ഞ ദിവസം കലൂര്‍ ചന്തയില്‍ നിന്നും 300 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവം അത്യന്തം ജാഗ്രതയോടെ കാണേണ്ടിയിരിക്കുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു സംഭവം വാര്ത്തയാകുന്നതെങ്കിലും നഗരത്തിന്റെ പല ഭാഗങ്ങളിലും സുനാമി ഇറച്ചി വില്‍ക്കപ്പെടുന്നുണ്ടെന്നാണ് അറിയുന്നത്. വില കുറവാണ് എന്ന കാരണത്താല്‍ ആവശ്യക്കാരും ഏറെ. പഴകിയ മാസമാണ് സുനാമി ഇറച്ചി എന്ന പേരില്‍ വില്പനയ്ക്കെത്തുന്നത്. ഈ ഇറച്ചിക്ക് ചിലപ്പോള്‍ ഒരു മാസം വരെ പഴക്കമുണ്ടാകാം. കയറ്റുമതി ചെയ്യുന്നതിനായി ഉപയോഗിച്ച ശേഷം ബാക്കി വരുന്ന ഇറച്ചിയാണ് സുനാമി ഇറച്ചിയായി എത്തുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നതിന് പുറമെ പ്രമുഖ ഹോട്ടലുകളില്‍ നിന്നും പുറംതള്ളുന്ന കോഴി ഇറച്ചി കഷ്ണങ്ങളും വില്പനയ്ക്കായി എത്താറുണ്ട്. കിലോയ്ക്ക് മുപ്പത് രൂപമുതല്‍ അറുപത് രൂപ വരെയുള്ള നിരക്കിലാണ് വില്പന. സാധാരണ ഇറച്ചിക്കൊപ്പം ചേര്‍ത്ത് വില്ക്കുമ്പോള് പഴകിയ ഇറച്ചിയാണെന്ന സംശയം ആര്‍ക്കും തോന്നുകയുമില്ല. എന്നാല്‍ ഇത്തരത്തില്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാംസം പിടികൂടിയാലും പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍ നടപടികള്‍ എടുക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. ഹോട്ടലുകളിലും ബാറുകളിലും വരെ ഈ ഇറച്ചി ഉപയോഗിക്കാറുണ്ട്. ഏറെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന സുനാമി ഇറച്ചിയുടെ വില്പന തടയാന്‍ നഗരസഭ അധികൃതര്‍ക്കോ പോലീസിനോ സാധിക്കുന്നില്ല. ഒരിടത്തുനിന്നും പഴകിയ ഇറച്ചി പിടികൂടിയാല്‍ അന്വേഷണം ഊര്‍ജിതമാക്കും എന്ന് പറയുന്നതല്ലാതെ തുടര്‍ നടപടികള്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല.
എന്നാല്‍ സുനാമി ഇറച്ചി വില്പനയുടെ പേരില്‍ ഇറച്ചി വില്പന കേന്ദ്രത്തിലെ തൊഴിലാളികളാണ് പിടിയിലാവുന്നത്. സ്ഥാപന ഉടമകള്‍ പോലീസ് പിടിയിലാവാതെ തൊഴിലാളികള്‍ ബലിയാടാവുകയും ചെയ്യുന്നതണ് നിലവിലെ അവസ്ഥ. കേസന്വേഷണം തൊഴിലാളികളെ പിടികൂടുന്നതില്‍ ഒതുങ്ങുകയും ചെയ്യും.
സുനാമി ഇറച്ചി അരച്ച് കട്ലറ്റ്, സമൂസ, ചിക്കന്‍ റോള്‍ തുടങ്ങിയ ബേക്കറി വിഭവങ്ങള്‍ തയ്യാറാക്കുന്നതിനായാണ് ഉപയോഗിക്കുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം. എന്നാല്‍ ഈ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് കേരള ബേക്കേഴ്സ് അസോസിയേഷന് പ്രസിഡന്റ് പി.എം. ശങ്കരന് പറയുന്നു. ബേക്കറി വ്യവസായത്തെ താര് അടിച്ചുകാട്ടുകയാണ് അധികൃതരുടെ ഒത്താശയോടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുന്നു. സുനാമി ഇറച്ചി വില്പനയുടെ പേരില്‍ തൊഴിലാളികളെ പിടികൂടുന്നതിന് പകരം സ്ഥാപന ഉടമയെ പിടികൂടാതെ അവരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏത് ബേക്കറിയിലാണ് സുനാമി ഇറച്ചി ഉപയോഗിച്ചതെന്ന് പറയാന്‍ പോലീസ് തയ്യാറാവണമെന്നും ആവശ്യപ്പെട്ടു. പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയാല്‍ 50,000 രൂപ പ്രതിഫലമായി നല്‍കാനാണ് ബേക്കേഴ്്സ് അസോസിയേഷന്റെ തീരുമാനമെന്നും പി.എം. ശങ്കരന് പറഞ്ഞു. ബേക്കറിയില്‍ സുനാമി ഇറച്ചി ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥരെക്കൊണ്ട് ബേക്കറി അടച്ചുപൂട്ടിക്കാനാണ് ശ്രമിക്കുകയെന്നും അംഗത്വം റദ്ദാക്കിയതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കലൂരില്‍ നിന്നും പിടികൂടിയ സുനാമി ഇറച്ചി പരിശോധനയ്ക്കായി മരടിലുള്ള വെറ്റിനറി ലാബില്‍ കൊണ്ടുപോയിരിക്കുകയാണ്. ഇതിന്റെ റിസള്‍ട്ട് വന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കുയുള്ളുവെന്ന് ചീഫ് ഫുഡ് ഇന്‍സ്പെക്ടര്‍ കെ.അജിത്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: