തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 31 വരെ ഏര്‍പ്പെടുത്തിയ ലോഡ്ഷെഡിങ് പിന്‍വലിച്ചു. കായംകുളം താപവൈദ്യുതി നിലയത്തില്‍നിന്നും 360 മെഗാവാട്ട് വൈദ്യുതി ലഭിച്ചുതുടങ്ങിയതിനെത്തുടര്ന്നാണ് തീരുമാനം. പകലും രാത്രിയിലും വൈദ്യുതി ഉപഭോഗത്തിലുണ്ടായ വര്‍ധനമൂലം ഇപ്പോഴത്തെ ക്രമീകരണങ്ങള്‍ അപര്യാപ്തമായതിനാലും കേന്ദ്രമന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് പൊതുജനങ്ങള്‍ക്ക് മാധ്യമങ്ങളിലൂടെ വീക്ഷിക്കാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യം പരിഗണിച്ചുമാണ് കായംകുളം വൈദ്യുതി ഉപയോഗിച്ച് നിയന്ത്രണം ഒഴിവാക്കുന്നതെന്ന് വൈദ്യുതി ബോര്‍ഡ് വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.
ഈമാസം 22 മുതലാണ് സംസ്ഥാനത്ത് ലോഡ്ഷെഡിങ് ആരംഭിച്ചത്. ഉത്തരമേഖലയിലും തെക്കന്‍മേഖലയിലും ഒന്നിടവിട്ട ദിവസങ്ങളില്‍ വൈകീട്ട് 6.45 നും രാത്രി 10.45നുമിടയില്‍ അരമണിക്കൂറായിരുന്നു നിയന്ത്രണം. ശബരിഗിരി പദ്ധതി അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നതിനാലുണ്ടാവുന്ന 340 മെഗാവാട്ട് കുറവുനികത്താനാണ് ലോഡ്ഷെഡിങ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിനുപുറമേ കൂടംകുളം വൈദ്യുതി കിട്ടാതായതും പുറത്തുനിന്നും വൈദ്യുതി കൊണ്ടുവരുന്നതിനുള്ള ലൈനുകളുടെ അഭാവവും ലോഡ്ഷെഡിങ്ങിലേക്ക് കാര്യങ്ങളെത്തിച്ചു. എന്നാല്‍, ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തിയിട്ടും വൈദ്യുതി ഉപഭോഗത്തില്‍ കുറവുണ്ടാവാത്തത് വന്‍പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പുറത്തുനിന്നും വൈദ്യുതി കൊണ്ടുവന്ന് പ്രതിസന്ധി ഒഴിവാക്കാന്‍ ബോര്‍ഡ് ശ്രമിച്ചെങ്കിലും ലൈനുകള്‍ ലഭിക്കാത്തത് പ്രതിസന്ധി വര്‍ധിപ്പിച്ചു. ഇതെത്തുടര്‍ന്നാണ് ബോര്‍ഡ് എന്‍ടിപിസിയുമായി ചര്‍ച്ച ചെയ്ത് കായംകുളത്തുനിന്നും 360 മെഗാവാട്ട് വാങ്ങാന്‍ തീരുമാനിച്ചത്. യൂണിറ്റിന് 13 രൂപയ്ക്കാണ് കായംകുളം വൈദ്യുതി വാങ്ങുന്നത്. എന്നാല്‍, ഇത് വില്ക്കുമ്പോള് യൂനിറ്റിന് 4.70 രൂപമാത്രമേ ലഭിക്കൂ എന്നത് ബോര്‍ഡിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: