ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവബലിക്കിടെ നാലമ്പലത്തിനകത്ത് അടിപിടി നടന്ന സംഭവവുമായി ബന്ധപ്പെട്ട് ദേവസ്വം ചെയര്മാന് ടി.വി.ചന്ദ്രമോഹനെയും ഭരണ സമിതി അംഗം എന്‍.രാജുവിനെയും സര്‍ക്കാര്‍ താക്കീത് ചെയ്തു. ഇതോടനുബന്ധിച്ച് അസിസ്റ്റന്റ്് മാനേജര്‍ കെ.ആര്.സുനില്‍കുമാറിനെതിരെ കര്‍ശന നടപടിയെടുക്കുവാനും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
മാര്‍ച്ച് 19നാണ് ഉത്സവബലി ചടങ്ങിനിടെ ദേവസ്വം ഭരണസമിതി അംഗം എന്‍.രാജുവും, ക്ഷേത്രം അസിസ്റ്റന്റ് മാനേജര്‍ കെ.ആര്.സുനില്‍കുമാറും തമ്മില്‍ അടിപിടി നടന്നത്. ദേവസ്വം ഭരണസമിതി അംഗങ്ങളും ബന്ധുക്കളും മാത്രം ഉത്സവബലിചടങ്ങ് ആദ്യം ദര്‍ശിച്ചാല്‍ മതിയെന്ന് ഭരണ സമിതി തീരുമാനിച്ചിരുന്നു. എന്നാല്‍ ഭരണസമിതി തീരുമാനത്തിന് വിരുദ്ധമായി മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണന്റെ കുടുംബാംഗത്തെ ഭരണസമിതി അംഗങ്ങളോടൊപ്പം നാലമ്പലത്തിനകത്ത് കയറ്റി നിറുത്താന്‍ അസിസ്റ്റന്റ് മാനേജരോട് നിര്‍ദ്ദേശിച്ചതാണ് വാക്കേറ്റത്തിനിടയാക്കിയത്. വാക്കേറ്റം അടിപിടിയില്‍ കലാശിച്ചത് വന്‍ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ഗവണ്മെന്റ് സെക്രട്ടറി കെ.ആര്.ജ്യോതിലാലിനോട് ഉന്നതതല അന്വേഷണം നടത്താന്‍ ദേവസ്വം മന്ത്രി ഉത്തരവിട്ടിരുന്നു. സംഭവത്തെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ അടിസ്ഥാനമാക്കി ഹൈക്കോടതി സ്വമേധയാ കേസ്സെടുക്കുകയും ചെയ്തിരുന്നു. ഗവണ്മെന്റ് സെക്രട്ടറി ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഉത്തരവിന്റെ മൂന്നാം ഖണ്ഡികയിലാണ് ചന്ദ്രമോഹന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് പരാമര്‍ശിച്ചിരിക്കുന്നത്.
ദേവസ്വം ആക്ട്് പ്രകാരം പ്രത്യക്ഷ രാഷ്ടീയം ഇല്ലാത്ത വ്യക്തികളെ മാത്രമാണ് ഭരണസമതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ പാടുള്ളു എന്ന് വ്യവസ്ഥയുണ്ട്. പ്രത്യക്ഷ രാഷ്ട്രീയ പ്രവര്‍ത്തനമുള്ള ദേവസ്വം ചെയര്മാന് പദവിയില്‍ തുടരുന്നത് ദേവസ്വം നിയമപ്രകാരം ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: