ആലപ്പുഴ: കയര്‍ ബോര്‍ഡിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടികളായ ‘കയര്‍ ദര്‍ശന്റെ’ പേരില്‍ കോണ്‍ഗ്രസില്‍ തമ്മിലടി തുടങ്ങി. എഐസിസി അംഗം കൂടിയായ കയര്‍ബോര്‍ഡ് ചെയര്മാന് പ്രൊഫ.ജി. ബാലചന്ദ്രന് ഏകാധിപത്യ രീതിയിലാണ് പരിപാടികള്‍ സംഘടിപ്പിച്ചതെന്നും കയര്‍ബോര്‍ഡിന്റെ ഭരണം നടത്തുന്നതെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.
സംസ്ഥാന കയര്‍ മന്ത്രിയെ പോലും ആഘോഷ പരിപാടികളിലേക്ക് ക്ഷണിക്കാതിരുന്നത് അല്‍പ്പത്തമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കയര്‍ഫെഡ് പ്രസിഡന്റുമായ അബ്ദുള്‍ ഗഫൂര്‍ ഹാജി കുറ്റപ്പെടുത്തി. ആലപ്പുഴക്കാരായ മുന്‍ കയര്‍ മന്ത്രിമാരായ കെ.ആര്. ഗൗരിയമ്മ, ജി. സുധാകരന് എന്നിവരെയും അവഗണിച്ചു.
കയര്‍ ദര്ശന് പരിപാടി ശുദ്ധ തട്ടിപ്പും ധൂര്‍ത്തുമാണെന്ന് കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറും ഡിസിസി അംഗവുമായ എ.കെ. മദനന് ആരോപിച്ചു. തൊഴിലാളികള്‍ക്ക് ഒരു ഗുണവുമില്ലാത്ത കോടിക്കണക്കിന് രൂപയുടെ ഗവേഷണമാണ് ഇവിടെ നടക്കുന്നതായി അവകാശപ്പെടുന്നത്. ദീര്‍ഘകാലത്തെ ഗവേഷണം കൊണ്ട് സൃഷ്ടിപരമായി എന്തെങ്കിലും പ്രയോജനമുണ്ടായതായി അറിവില്ല. തൊഴിലാളികളുടെ അധ്വാന ഭാരം കുറയ്ക്കുന്നതിനാവശ്യമായ ഗവേഷണങ്ങളാണ് ഉണ്ടാകേണ്ടത്.
ഒഴിഞ്ഞുകിടക്കുന്ന ഡയറക്ടര്‍ തസ്തികയിലേക്ക് ആളെ നിയമിക്കാത്തത് സംശയകരമാണ്. 2011ല്‍ വിരമിക്കേണ്ടിയിരുന്ന ഡയറക്ടറെ റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് അഡ്വൈസര്‍ എന്ന തസ്തികയിലേക്ക് മാറ്റി സര്‍ക്കാര്‍ ബംഗ്ലാവും വാഹനവും പേഴ്സണല്‍ സെക്രട്ടറിയെയും നല്കിയതും ദുരൂഹമാണ്. ഇദ്ദേഹത്തിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വിദേശ സ്വദേശ യാത്രകളുടെ വിശദാംശങ്ങള്‍ വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും ഒന്നര മാസമായി നല്‍കിയിട്ടില്ല. കൂടെക്കൂടെ നടക്കുന്ന കയര്‍ മാമാങ്കങ്ങളുടെ പേരില്‍ ധൂര്‍ത്തടിക്കുന്ന തുകയുടെ ഒരു ചെറിയ ശതമാനമെങ്കിലും തൊഴിലാളി ക്ഷേമത്തിനായി നീക്കിവയ്ക്കണമെന്ന് മദനന് ആവശ്യപ്പെട്ടു,
കയര്‍ തൊഴിലാളി പെന്ഷന് ആയിരം രൂപയാക്കുന്നതിന് ആവശ്യമായ തുക ക്ഷേമനിധി ബോര്‍ഡിന് കയര്‍ ബോര്‍ഡ് നല്‍കണം. മുമ്പ് ക്ഷേമനിധി ബോര്‍ഡിന് നല്‍കിയിരുന്ന സാമ്പത്തിക സഹായം പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: