ഗുരുവായൂര്‍: ഗുരുവായൂരില്‍ വീണ്ടും ഭക്തനെ മര്‍ദ്ദിച്ചു. ആലപ്പുഴ വണ്ടാനം നാരായണ സദനത്തില്‍ പ്രമോദിനാണ് മര്‍ദ്ദനമേറ്റത്. ക്ഷേത്രക്കുളത്തിന്റെ വടക്കു-കിഴക്കേ ഭാഗത്തുള്ള അഡ്മിനിസ്ട്രേറ്ററുടെ വസതിക്കു മുമ്പില്‍ വെച്ച് താല്‍ക്കാലിക സെക്യൂരിറ്റി ഉദ്യോഗസ്ഥനാണ് പ്രമോദിനെ മര്‍ദ്ദിച്ചത്.
കുട്ടിയെ മുലയൂട്ടാനായി ഭാര്യയെ അഡ്മിനിസ്ട്രേറ്ററുടെ വസതിക്കു മുമ്പില്‍ ഇരുത്തിയതിന്റെ പേരിലാണ് മര്‍ദ്ദനം. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. ദര്‍ശനത്തിനായി വന്‍ തിരക്കുള്ളതിനാല്‍ പ്രമോദിന്റെ ഭാര്യ തിരക്കൊഴിഞ്ഞ സ്ഥലം നോക്കിയാണ് അഡ്മിനിസ്ട്രേറ്ററുടെ വസതിക്കു മുമ്പില്‍ കുഞ്ഞിന് പാല് കൊടുക്കുന്നതിനായി ഇരുന്നത്. ഇതിനിടെ അവിടെ നിന്ന് എഴുന്നേറ്റ് പോകാന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. കുട്ടിയെ മുലയൂട്ടാന്‍ വേറെ സ്ഥലമില്ലെന്നും പത്തു മിനിറ്റിനകം പൊയ്ക്കൊള്ളാം എന്നും പ്രമോദ് പറഞ്ഞിട്ടും സെക്യൂരിറ്റി ജീവനക്കാരന് സമ്മതിക്കാത്തതിനെ തുടര്‍ന്നായിരുന്നു വാക്കുതര്‍ക്കം ആരംഭിച്ചത്. മുലയൂട്ടിയതിനു ശേഷമേ പോകൂ എന്ന് പ്രമോദ് തറപ്പിച്ച് പറഞ്ഞതിനെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന് പ്രമോദിനെ പിടിച്ച് തള്ളുകയായിരുന്നു. ഉന്തും, തള്ളിനുമിടയില്‍ പ്രമോദിന്റെ ഷര്‍ട്ടിന്റെ ബട്ടനുകള്‍ പൊട്ടിപ്പോയി.
നൂറുകണക്കിനാളുകള്‍ കണ്കെയാണ് തന്നെ മര്‍ദ്ദിച്ചതെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹെല്‍ത്ത് വിഭാഗത്തില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ ചാര്‍ജ്ജുള്ള രവി എന്നു പേരുള്ള ഉദ്യോഗസ്ഥന് പരാതി നല്‍കിയെങ്കിലും സെക്യൂരിറ്റിക്കാരനെ വിളിച്ച് ചോദിക്കാന്‍ പോലും ഉദ്യോഗസ്ഥന് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ഞായറാഴ്ചയായതിനാല്‍ ദേവസ്വം ഓഫീസിലും ഉദ്യോഗസ്ഥരാരും ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് അപമര്യാദയായി ജീവനക്കാര്‍ പെരുമാറുന്നത് അന്വേഷിക്കാന്‍ റിട്ട: ജസ്റ്റിസ് എം.എന്‍. കൃഷ്ണനെ ഹൈക്കോടതി നിയമിച്ചതിനു പിന്നാലെയാണ് ഇന്നലെ ഭക്തന് നേരെ നടന്ന മര്‍ദ്ദനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: