കോതമംഗലം: ഉല്ലാസയാത്രക്കെത്തിയ ബന്ധുക്കളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ വടാട്ടുപാറക്കടുത്ത് ഇടമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. വടാട്ടുപാറ പലവന്പടിക്ക് സമീപം ഇടമലയാര്‍ പുഴയിലാണ് നാടിനെ നടുക്കിയ ദുരന്തം. ബന്ധുക്കളായ ഇരുപത്തിയൊന്നംഗ സംഘത്തോടൊപ്പം വടാട്ടുപാറയിലെത്തിയ ആലുവ കിഴക്കേ കടുങ്ങല്ലൂര്‍ ഉഷാഭവനില് രാജീവിന്റെ മകന് ഇഷാന് (17), സൂര്യഭവനില്‍ അഡ്വ. മനോജ് വാസുവിന്റെ മകന് ആദിത്യ (18), കടുങ്ങല്ലൂര്‍ അവിരാമത്തില്‍ അനൂപിന്റെ മകന് അഭിഷേക് (14) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 11നാണ് അപകടം. സ്കൂള്‍ തുറക്കുന്നതിന് മുമ്പ് ഒരുദിവസത്തെ അവധിക്കാല ആഘോഷത്തിനായാണ് ഇവര്‍ എത്തിയത്. രാവിലെ ഭൂതത്താന്‍ കെട്ടിലെത്തി ഭക്ഷണം കഴിച്ച് വടാട്ടുപാറയിലെത്തിയ സംഘാംഗങ്ങള്‍ പലവന്പടിക്ക് സമീപം വാഹനം പാര്‍ക്ക് ചെയ്തു. വാഹനം നിര്‍ത്തിയതോടെ ഉടനെ ഒാടി പുഴയിലിറങ്ങിയ അഭിഷേക് ആഴംകുറഞ്ഞ ഭാഗത്തുകൂടി നടക്കുന്നതിനിടയില്‍ കാല് വഴുതി ഒഴുക്കുള്ള ഭാഗത്തേക്ക് വീണു. ഇതുകണ്ട് ആദിത്യനും ഇഷാനും അഭിഷേകിനെ രക്ഷിക്കാന്‍ പുഴയിലേക്ക് എടുത്തുചാടിയെങ്കിലും മൂന്നുപേരും ഒഴുക്കില്‍പ്പെട്ടു.
കൂടെയുള്ളവര്‍ അലമുറയിട്ട് കരയുന്നതുകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ആദിത്യനേയും ഇഷാനെയും കരക്കെത്തിച്ചു. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മാര്‍ഗമധ്യേ മരണമടഞ്ഞു. കോതമംഗലത്തുനിന്ന് എത്തിയ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ അഭിഷേകിന്റെ മൃതദേഹം കണ്ടെടുത്തത്.
ഇടമലയാര്‍ ഡാമില്‍നിന്നും തുറന്നുവിടുന്ന വെള്ളം പലവന്‍പടി ഭാഗത്ത് അതിശക്തിയിലാണ് ഒഴുകുന്നത്. സ്ഥല പരിചയമില്ലാത്ത കുട്ടികള്‍ നീരൊഴുക്കിന്റെ ശക്തി മനസ്സിലാക്കാതെ ഇറങ്ങിയതാണ് കാരണം. ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ച് മൂവരുടെയും മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
അഭിഷേകം ആദിത്യനും സഹോദരപുത്രന്മാരാണ്. ഇഷാന്റെയും അഭിഷേകിന്റെയും പിതാക്കള്‍ വിദേശത്താണ്. ഇവരെത്തിയതിനുശേഷമേ സംസ്ക്കാരം നടത്തുകയുള്ളൂ. കടുങ്ങല്ലൂര്‍ രാജശ്രീ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ഇഷാന്. അമ്മ: ബിന്ദു. സഹോദരി: മേഘ്ന. ആദിത്യന് തേവയ്ക്കല്‍ വിദ്യോദയ സ്കൂളില്‍ പ്ലസ്ടു പരീക്ഷ കഴിഞ്ഞ് റിസല്‍റ്റ് കാത്തിരിക്കുകയായിരുന്നു. അമ്മ: അഡ്വ. ദീപ. സഹോദരന്: ഗൗതം. അഭിഷേക് ആലുവ സായ് വിദ്യാവിദ്യാവിഹാര് സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. അമ്മ: ബീന. സഹോദരി: അമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: