കൊല്ലം: ഇടവക വികാരിയെ സ്ഥലം മാറ്റിയ കൊല്ലം ബിഷപ്പിന്റെ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ വിശ്വാസികള്‍ നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. നൂറോളം പ്രതിഷേധക്കാര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. രണ്ട് വനിതാ പോലീസുകാര്‍ പരിക്കേറ്റ് ചികിത്സയിലാണ്.
കുരീപ്പുഴ സെന്റ് ജോസഫ് പള്ളി വികാരം ഫാ.ജോസഫ് ഡാനിയേലിനെയാണ് ബിഷപ്പ് സ്റ്റാന്‍ലി റോമന്‍ ചവറയിലേക്ക് സ്ഥലംമാറ്റിയത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നലെ രാവിലെ പള്ളിയില്‍ വായിച്ചതുമുതല്‍ വിശ്വാസികള്‍ പ്രതിഷേധത്തിലായിരുന്നു. ഏറെ നാളായി ഫാ.ജോസഫ് ഡാനിയേലിനെ നീക്കം ചെയ്യാന്‍ ശ്രമം നടന്നുവരുന്നതായി വിശ്വാസികള്‍ ആരോപിച്ചു. നേരത്തെ ക്രൈസ്തവര്‍ തിങ്ങിപ്പാര്‍ക്കുന്ന വിവിധ പ്രദേശങ്ങളില്‍ ബിഷപ്പിന്റെ നടപടി കാടത്തമാണെന്നും ഫാ.ജോസഫ് ഡാനിയേലിനെ സ്ഥലം മാറ്റരുതെന്നും മറ്റും ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ പതിച്ചിരുന്നു.
ഇതിനിടെയാണ് ഇന്നലെ സ്ഥലംമാറ്റ ഉത്തരവ് പ്രാബല്യത്തില്‍ വന്നതും അതിനെ തുടര്‍ന്ന് വിശ്വാസികള്‍ കുരീപ്പുഴയില്‍ നിന്നുമെത്തി തങ്കശേരിയിലെ ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയത്. നൂറുകണക്കിന് പേര് പങ്കെടുത്ത പ്രതിഷേധ ജാഥ പോലീസ് തടഞ്ഞു. നൂറുവാര അകലെയായി ഇന്‍ഫന്റ് ജീസസ് സ്കൂളിന് മുന്നിലാണ് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞുനിര്‍ത്തിയത്. ഇതിനിടെ പോലീസിന് നേരെ കല്ലേറുണ്ടായതോടെ ലാത്തിച്ചാര്‍ജില്‍ കലാശിക്കുകയായിരുന്നു.
പോലീസിന്റെ ലാത്തിച്ചാര്‍ജിനെ നേരിട്ട വിശ്വാസികള്‍ ബിഷപ്പിനെതിരായ മുദ്രാവാക്യങ്ങള്‍ വിളിച്ച് പോലീസിന് നേരെ ആക്രമണം ശക്തമാക്കിയതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. അപ്രതീക്ഷിതമായ കണ്ണീര്‍വാതകപ്രയോഗത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രതിഷേധക്കാര്‍ക്കും വനിതാപോലീസുകാര്ക്കും ശാരിരിക അസ്വസ്ഥതകളുണ്ടായി.
സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി സഭാ നേതൃത്വം രംഗത്തെത്തി. ബിഷപ്പ് സ്ഥലത്തില്ലായിരുന്നു എന്നാണ് ഇവര്‍ നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: