സ്വതന്ത്രഭാരത ചരിത്രത്തിലെ അത്യപൂര്‍വമായ മുഹൂര്‍ത്തമാണ് ഇന്ന് ദല്‍ഹിയില്‍ നടക്കുന്ന സത്യപ്രതിജ്ഞ. വൈകിട്ട് ആറിന് രാഷ്ട്രപതി ഭവന്റെ അങ്കണത്തിലാണ് ചടങ്ങ്. ലോകനേതാക്കളെ സാക്ഷിനിര്‍ത്തി നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യവാചകം ചൊല്ലുമ്പോള്‍ പരശതം കോടി ഭാരതീയരുടെ ആഹ്ലാദവും ആത്മാഭിമാനവും മാനംമുട്ടെ ഉയരുമെന്നതില്‍ സംശമില്ല. രാജ്യത്തിന്റെ പ്രതീക്ഷയാണിന്ന് നരേന്ദ്രമോദി. സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രി എന്നതുമാത്രമല്ല നരേന്ദ്രമോദിയുടെ പ്രത്യേകത. സാധാരണക്കാരില്‍ സാധാരണക്കാരനായി ജനിച്ച് ഒട്ടേറെ ക്ലേശങ്ങള്‍ സഹിച്ച് രാഷ്ട്രീയത്തിന്റെ പടവുകളോരോന്നും കയറി വളര്‍ന്നയാളാണ് നരേന്ദ്രമോദി. അദ്ദേഹം പാര്‍ലമെന്റ് കാണുന്നതു തന്നെ പ്രധാനമന്ത്രിയായിട്ടാണെന്ന് പറയുമ്പോഴും മിക്ക പാര്ലമെന്റേറിയന്മാരെക്കാളും നയതന്ത്രജ്ഞതയും നേതൃപാടവവുമുണ്ടെന്ന് ചുരുങ്ങിയ ദിവസം കൊണ്ടു തെളിയിച്ചിരിക്കുകയാണ്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോകനേതാക്കളുടെയും സാമൂഹ്യസാംസ്കാരിക, രാഷ്ട്രീയ, കലാരംഗത്തുള്ളവരുടെയും സാന്നിധ്യം തന്നെ അതിന് തെളിവാണല്ലോ. ശത്രുക്കളില്ലാത്ത അയല്പക്കം സൃഷ്ടിക്കാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായിട്ടാകണം ‘സാര്‍ക്ക്’ രാജ്യത്തലവന്മാരെയെല്ലാം സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. ക്ഷണിച്ചവരെല്ലാം ചടങ്ങിനെത്തുന്നു. ദല്‍ഹി നഗരമാകെ ഉത്സവച്ഛായയിലാണ്. എല്ലാ കേന്ദ്രങ്ങളിലും അലങ്കാരങ്ങളും ആഹ്ലാദപ്രകടനങ്ങളും നടക്കുന്നു. 30 വര്‍ഷത്തിനു ശേഷം ഒരു കക്ഷി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിരിക്കുകയാണ്. ജനാധിപത്യവിശ്വാസികള്ക്കാകമാനം ഇത് അഭിമാനത്തിന് വക നല്‍കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാനും ബിജെപി നരേന്ദ്രമോദിയെ നിര്‍ദേശിച്ചപ്പോള്‍ ഇത് നടക്കാന്‍ പോകുന്ന സ്വപ്നമല്ലെന്ന് പ്രചരിപ്പിച്ചവരെയെല്ലാം അദ്ഭുതപ്പെടുത്തിക്കൊണ്ട് വമ്പിച്ച മുന്നേറ്റം നടത്താന്‍ സാധിച്ചത് നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനത്തിന് വകനല്കുന്നതാണ്.
ബിജെപിയുടേത് ലോട്ടറിയടിച്ചതുപോലുള്ള വിജയമല്ല. ദശാബ്ദങ്ങളായി സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാര്‍ഥ വിജയം തന്നെയാണ് ഇപ്പോള്‍ നേടിയിട്ടുള്ളത്. ബിജെപിക്ക് 35 വയസ് തികയുന്നതേയുള്ളൂ എങ്കിലും 1951ല്‍ രൂപം കൊണ്ട ഭാരതീയ ജനസംഘം എന്ന രാഷ്ട്രീയ മുതലിറക്കിന്റെ നേട്ടം കൂടിയാണ് ഇന്നത്തെ വിജയം. അതുകൊണ്ടു തന്നെ ഈ വിജയം ഒരു പ്രതിഭാസമല്ല, ഭരണസ്ഥിരതക്ക് വേണ്ടിയുള്ള ജനവിധി തന്നെയാണ്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ചപ്പോള്‍ പലര്‍ക്കും അദ്ഭുതവും ആശങ്കയും ഉടലെടുത്തിരുന്നതാണ്. അതനുസരിച്ച് പ്രതികരണങ്ങളും വന്നു. നരേന്ദ്ര മോദി ഒരക്ഷരം മിണ്ടിയില്ല. പാക് പ്രധാനമന്ത്രി എത്തുമോ ? എത്തില്ലെന്ന് നിരീക്ഷിച്ചവരുണ്ട്. ഒടുവില്‍ സമ്മതിച്ചു, നവാസ് വരുന്നു. പ്രമുഖരായ ഏഴ് സഹപ്രവര്‍ത്തകരോടൊപ്പം. ജനായത്ത ഭരണമായാലും പട്ടാളത്തിന്റെ തിട്ടൂരമില്ലാതെ പ്രധാനമന്ത്രിമാര്‍ അവിടെ ചലിക്കാറില്ല. എന്നാല്‍ മോദിയുടെ ക്ഷണം അവഗണിക്കാന്‍ നവാസിനായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പാക് പ്രധാനമന്ത്രി നവാസ് ചര്‍ച്ച നടത്താനും സാധ്യതയേറി. സാധാരണ നിലയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി മറ്റൊരു രാജ്യത്തലവനുമായി ചര്‍ച്ചയ്ക്കിരിക്കാന്‍ നടപടി ക്രമങ്ങള്‍ ഏറെയുണ്ട്. മാസങ്ങള്‍ തന്നെ കഴിയുകയും വേണ്ടിവരും. മാമൂലുകള്‍ക്ക് വിടചൊല്ലി ചടുലമായ നീക്കങ്ങള്‍ നടത്തിയതിന്റെ ഫലം കണ്ടു. പാക്കിസ്ഥാന് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ മീന്‍പിടുത്തക്കാരെ മുഴുവന്‍ വിട്ടയയ്ക്കാന് തീരുമാനിച്ചു. കുറേപ്പേരെ വാഗാ അതിര്‍ത്തി വഴി മോചിപ്പിക്കുകയും ചെയ്തു.
ശ്രീലങ്കന്‍ പ്രസിഡന്റിനെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചതില്‍ തമിഴ്നാട്ടിലെ ചില സംഘടനകള്‍ അമര്‍ഷവുമായി രംഗത്തുണ്ട്. ഇന്നലെ ചിലര്‍ ദല്‍ഹിയില്‍ പ്രതിഷേധ പ്രകടനവും നടത്തി. ശ്രീലങ്കയില്‍ തമിഴന്മാര്‍ക്കെതിരെ നടപടി സ്വീകരിച്ചതിന്റെ പേരു പറഞ്ഞുകൊണ്ടാണ് പ്രതിഷേധം. തമിഴ്നാട്ടിന്റെ വികാരം മാനിക്കപ്പെടുമ്പോള്‍ തന്നെ വിശാലമായ രാജ്യതാത്പര്യം പരിരക്ഷിക്കാനുള്ള ഉത്തരവാദിത്വവും കേന്ദ്രം ഭരിക്കുന്നവര്ക്കുണ്ടല്ലോ. എല്ലാ കാലത്തും രാജ്യത്തിന്റെ പാദം എന്ന് കരുതുന്ന ശ്രീലങ്കയെ ശത്രുപക്ഷത്തുറപ്പിച്ച് നിര്‍ത്തണമോ എന്ന് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ ഓര്‍മിക്കേണ്ടതല്ലേ. നരേന്ദ്ര മോദി നയതന്ത്രപരമായ സമീപനം സ്വീകരിച്ചപ്പോള്‍ തന്നെ ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കാന് തീരുമാനമുണ്ടായത് വിസ്മരിച്ചുകൂടാ.
ഇന്നലെവരെ മോദിയെ കൊത്തിക്കീറാനും വെട്ടിനുറുക്കാനും നോക്കിയവര്‍ നിലപാട് മാറ്റിയത് പ്രതിഷേധക്കാര്‍ ഓര്‍ക്കേണ്ടതല്ലേ. മോദിക്ക് വിസ നിഷേധിച്ച അമേരിക്ക പൊന്‍ തളികയില്‍ വിസയുമായി കാത്തുനില്ക്കുകയാണല്ലോ. സ്ഥിരം ശത്രുത രാഷ്ട്രത്തിനും രാഷ്ട്രീയത്തിനും ചേരുന്നതല്ല. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമുണ്ടെങ്കിലും കേന്ദ്രഭരണത്തില്‍ സഖ്യകക്ഷികള്‍ക്കും മന്ത്രിസ്ഥാനമുണ്ട്. അഴിമതിമുക്തവും പട്ടിണിപാവങ്ങള്ക്കാശ്രയവും നല്കുന്ന സദ്ഭരണമാണ് നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാവര്ക്കും തുല്യനീതിയും തുല്യാവകാശവും ആരെയും പ്രീതിപ്പെടുത്താതെയും പ്രീണിപ്പിക്കാതെയുമുള്ള സദ്ഭരണം കാഴ്ചവയ്ക്കാന്‍ പുതിയ സര്‍ക്കാരിന് ആത്മാര്‍ഥമായ സഹകരണവും പിന്തുണയും നല്‍കുക എന്നതാണ് ഇനി ഓരോ ഭാരതീയന്റെയും കടമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: