ഹിന്ദു ദേശീയതയിലധിഷ്ഠിതമായ രാഷ്ട്രീയത്തിന്റെ സുവര്‍ണ ദിനങ്ങളാണിത്. അധികാരം എല്ലാമല്ല എന്ന് വിശ്വസിക്കുമ്പോഴും അധികാരമില്ലാത്തതാണ്, ഒരു ഹിന്ദു രാഷ്ട്രീയ ശക്തിയില്ലാതെപോയതാണ്, ഹിന്ദുക്കളുടെ കഷ്ടകാലത്തിന് കാരണമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്.
ആ നിലയ്ക്ക്, ഇന്ത്യന്‍ രാഷ്ട്രീയം ഹിന്ദുത്വാധിഷ്ഠിതമാകണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികം. 2014 ലെ തെരഞ്ഞെടുപ്പിന്റെ ഏറ്റവും കൂടുതല്‍ സ്ഥായിയായ സത്യവും ഇതാണ്. 1947 ന് ശേഷം ആദ്യമായി, ഹിന്ദുക്കള്‍ വിചാരിച്ചാല്‍, ഹിന്ദു വോട്ടുകൊണ്ട്, ഹിന്ദു ആയതില്‍ അപകര്‍ഷ ബോധമില്ലാത്ത, ഹിന്ദുത്വവാദി എന്ന് എതിരാളികള്‍ മുദ്ര കുത്തിയ ഒരു നേതാവ് പ്രധാനമന്ത്രിപദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നയപരമായ ധ്രുവീകരണം എന്ന ഓമനപ്പേരിട്ട്, ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയും ഒത്താശ പറയുകയും ചെയ്യുന്ന സാഹചര്യത്തില്‍, കേവലം ഇന്ത്യക്കായി വോട്ടു ചെയ്യുക, ഇന്ത്യയുടെ വികസനത്തിനായി വോട്ടു ചെയ്യുക, വോട്ടു ബാങ്ക് രാഷ്ട്രീയത്തിന് അടിയറ പറയാന്‍ തോറ്റുപോയാലും തയ്യാറല്ല എന്നു പറഞ്ഞ നേതാവ്, അവരോധിതനാവുക. അറുപതു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ജനത മതേതരത്തിന്റെ മുഖംമൂടി അണിഞ്ഞ ശുദ്ധവര്ഗീയതയുടെ രാഷ്ട്രീയം വലിച്ചുകീറി. വര്‍ഗീയ മതേതര സംവാദവുമായി, ബിജെപിയെ തടയുക, മോദിയെ തടയുക എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട എല്ലാ കക്ഷികളെയും ചരിത്രത്തിന്റെ ചവറുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു. ഒരു ഹിന്ദു വോട്ട് മാത്രമായാലും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിനതുമതി എന്ന് തെളിയിച്ചു. എണ്‍പത്തിയഞ്ചുവര്‍ഷം പ്രായം ചെന്ന ഒരു ആദര്‍ശവാദത്തിന്റെ വിജയമാണിത്.
ഈ ആദര്‍ശവാദത്തിന്റെ മൂര്‍ത്തീഭാവമായി മോദിയെ ജനം കണ്ടതാണ് മാന്‍ഡേറ്റ് 2014. മൂന്ന് വര്‍ഷംമുമ്പ് ഒരു ജനുവരി മാസം അവസാനം ഗാന്ധിനഗറില്‍ നരേന്ദ്രമോദിയുടെ വസതിയില്വെച്ചദ്ദേഹത്തെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, “രാജ്യം സന്നദ്ധമായിക്കഴിഞ്ഞു. ഈ അവസരം പാഴാകാതെ പോകുമെന്ന് ഞാനാശിക്കയാണ്.” ഏറെ അര്‍ത്ഥഗര്‍ഭമായ സംസാരമായിരുന്നു. ഇവിടെ അതിന്റെ ചുരുളഴിക്കുന്നതിന് പ്രസക്തിയില്ല. പറഞ്ഞുവന്നത്, മൂന്നുവര്‍ഷം മുന്‍പുതന്നെ മോദിക്കറിയാമായിരുന്നു രാജ്യം മാറ്റം കൊതിക്കുന്നുവെന്ന്. “രാജ്യം മുന്നോട്ട് നീങ്ങിക്കഴിഞ്ഞു. നമുക്ക്, അതുമായി ചുവടുചേര്ക്കാനാവണം” മോദി, പാര്‍ട്ടിയുടെ ദേശീയസമിതിയെ അഭിസംബോധന ചെയ്ത് കഴിഞ്ഞവര്‍ഷം അവസാനം ആവര്‍ത്തിച്ചു.
നാടിന്റെ ഹൃദയത്തുടിപ്പുകള്‍ അളക്കാനുള്ള ശേഷിയാണ് മോദിയെ, മോദിയാക്കുന്നതും മോടിപിടിപ്പിക്കുന്നതും. മോദിക്ക് സ്വന്തം അജണ്ടകളില്ല. ഒരു പദവിയും, അദ്ദേഹത്തിന്, പദവിയുടെ സുഖഭോഗങ്ങള്‍ക്കായി ആവശ്യമില്ല. അതാണ്, പദവി നഷ്ടപ്പെടുമെന്ന ഭയം, വിശ്വസിക്കുന്ന കാര്യങ്ങള്‍, ക്രിയാന്വയമാക്കുന്നതില്നിന്ന് അദ്ദേഹത്തെ വിമുഖനാക്കാത്തത്. മറ്റാരും തന്നെപ്പോലെ നിഷ്ഠയോടും ത്യാഗഭാവത്തോടും ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചേക്കില്ല എന്ന സംശയം, ഒരുപക്ഷേ മുന്നോട്ട് സ്വയം കയറി നില്ക്കുന്നതില് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നുണ്ടാകാം. അത് കാലഘട്ടത്തിന്റെ പരിണാമം.
രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും തന്നെ ജനങ്ങള്‍ക്ക് പുച്ഛവും വെറുപ്പും വളര്‍ന്ന കാലഘട്ടത്തില്‍, രാഷ്ട്രീയത്തില്‍ ആശയും പ്രതീക്ഷയും വിശ്വാസവുമര്പ്പിക്കാന് ജനങ്ങളെ പ്രേരിപ്പിച്ചത് മോദി ആയിരുന്നു. അത് ഒരു ഭഗീരഥ പ്രയത്നത്തിലൂടെത്തന്നെ. മോദി രാഷ്ട്രീയ റാലികള്‍ക്ക് ഹരം പകര്‍ന്നു. റാലികളില്‍ ജനം പോകാന്‍ വിമുഖത കാണിച്ചിരുന്നപ്പോള്‍, മറ്റാരെയും കേള്‍ക്കാന്‍ ജനത്തിന് താല്‍പ്പര്യമില്ലാത്ത സമയത്ത്, മോദി റാലികളില്‍ ജനം ഇരച്ചിരമ്പി. രാഷ്ട്രീയ പ്രചാരണത്തില്‍ റാലികളുടെ സ്ഥാനം പുനഃസ്ഥാപിച്ചു. ഇതദ്ദേഹത്തിന്റെ വിശ്വസനീയതക്കുള്ള പാരിതോഷികം. ഇതാ വ്യക്തിത്വത്തിന്റെ ത്യാഗോന്മുഖ പ്രതീകത്തിനുള്ള അംഗീകാരം. ചെങ്കോലും മരവുരിയും ഒന്നിച്ചുപോകണമെന്ന ഭാരതീയ സിദ്ധാന്തത്തിന്റെ പുനരാവിഷ്ക്കരണം. ഒരു ദേശീയ പുനര്‍രചനാ യജ്ഞമെന്ന നിലയ്ക്കാണ് മോദി ഈ തെരഞ്ഞെടുപ്പിനെ സമീപിച്ചത്.
ഈ തെരഞ്ഞെടുപ്പ് ഫലം നെഹ്റു-ഗാന്ധി രാഷ്ട്രീയതത്വശാസ്ത്രത്തിന്റെ സ്ഥാനത്ത്, ഹിന്ദു സെന്‍ട്രിക് (Hindu Centric). സാംസ്ക്കാരിക ഐക്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ തുടക്കം കുറിക്കുമെന്ന പ്രതീക്ഷയുമുണര്ത്തുന്നു. ഇതാണ് മോദി ഉദ്ദേശിക്കുന്ന വ്യവസ്ഥിതി മാറ്റം. ഇത് ആര്‍ക്കും എതിരല്ല. രാഷ്ട്രത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്, സാമ്പത്തിക സിദ്ധാന്തം, ലോകത്തോടുള്ള സമീപനം ഇതിലെല്ലാം ഭാരതീയതയുടെ അന്തഃസത്ത. ഇതാണ് ആവശ്യം.
ഈ കാര്യം തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഊന്നി ഊന്നി മോദി പ്രഖ്യാപിച്ചു. പറഞ്ഞ കാര്യങ്ങളൊന്നും പുതിയതല്ല. പക്ഷേ, പുതുമയുള്ള കാര്യങ്ങളാണ് മതേതര ചര്‍വ്വിത ചര്‍വ്വണം കേട്ടുമടുത്ത ജനത്തിന്, പ്രത്യേകിച്ച് യുവാക്കള്‍ക്ക് തോന്നി. മോദി പുതുമയോടെ കാര്യങ്ങളവതരിപ്പിച്ചു. മതത്തിന്റെയും ജാതിയുടേയും തിമിരം ബാധിച്ച തെരഞ്ഞെടുപ്പ് വാചാലതക്കു മുകളില്‍, മോദിയുടെ ഇന്ത്യയെ നിര്‍മിക്കൂ, 120 കോടി ജനത്തിനും തുല്യ പങ്കാളിത്തവും ന്യായമുറപ്പിക്കാന് എന്ന വാക്കുകള്‍ക്ക് മാറ്റു കൂടി. 24 കാരറ്റ്.
ഇന്ത്യ മാറിയ കാര്യം മറ്റ് രാഷ്ട്രീയക്കാര്‍ ഓര്‍ക്കാതെ പോയതാണ് മോദിയുടെ വാക്കുകള്‍ക്ക് പുതുമ ഏറെ കൂട്ടിയത്. രാഹുല്‍ പോലും ഒരു വ്യത്യാസവും കാണിക്കാതെ, യുവാക്കളെ നിരാശപ്പെടുത്തി.
2001 ജനുവരിയില്‍ തകര്‍ന്നുതരിപ്പണമായ ഗുജറാത്തിനെ പുനര്‍നിര്‍മിക്കാനാണ് മോദി ഭരണമേറ്റത്. അതിന് മുന്‍പത്തെ ബിജെപി സര്‍ക്കാര്‍ പുനരധിവാസരംഗത്ത് പരാജപ്പെട്ടപ്പോള്‍. 2002 ലെ വര്‍ഗീയ കലാപം മോദിയെ പിടിച്ചു കുലുക്കി. അദ്ദേഹം ഒരിക്കല്‍ എന്നോടു പറഞ്ഞു, അന്നത്തെ ജനരോഷം, നിരാശയും പ്രതികാരവും ആളിക്കത്തിയ അച്ചടക്കരാഹിത്യവും നിര്‍മാണ മാര്‍ഗ്ഗത്തിലേക്ക് തിരിച്ചുവിടാന്‍ ഞാന്‍ ശ്രമിച്ചു. അന്നത്തെ നിഷാധാത്മകമായ ജനശക്തിക്ക് ക്രിയാത്മകമായ മാനം നല്‍കാനാണ് ഞാന്‍ വൈബ്രന്റ് ഗുജറാത്ത് (vibrant Gujarat) എന്ന വികസന പ്രചാരണത്തിന് ജന്മം നല്‍കിത്. ആ എനര്‍ജി അങ്ങനെ നാശത്തില്‍നിന്ന്, സൃഷ്ടിയിലേക്ക് തിരിച്ചുവിട്ടു.”
എല്ലാ സാഹചര്യങ്ങളെയും മോദി തനിക്കനുകൂലമാക്കി. പ്രതിലോമകാരികളുടെ നുണയും കാപട്യവും കുത്സിതവൃത്തികളും മോദിയുടെ “ഇമേജ്” വര്‍ധിപ്പിച്ചു. നാലുവട്ടം തെരഞ്ഞെടുക്കപ്പെട്ട ഗുജറാത്ത് മുഖ്യമന്ത്രിക്കെതിരെ ഗുജറാത്തിന്റെ വികസനത്തെ വിമര്ശനവിഷയമാക്കി പ്രചാരണത്തിനിറങ്ങിയ പ്രതിപക്ഷം, അവര്‍ക്ക് തന്ത്രപരമായി പറ്റിപ്പോയ പാളിച്ച മനസ്സിലാക്കിയില്ല. 59 ശതമാനം വോട്ടും 26 ല്‍ 26 സീറ്റും വീണ്ടും ഗുജറാത്ത് തന്റെ പ്രിയ മുഖ്യമന്ത്രിയെ പ്രധാനമന്ത്രിയാക്കാന്‍ സമ്മാനിച്ചപ്പോള്‍ അതുതന്നെ ഒരു ലോക റിക്കോര്‍ഡായി.
ജനങ്ങളുടെ സ്നേഹമാണ് തന്റെ കലവറയില്ലാത്ത ശക്തിസ്രോതസസ്സെന്നദ്ദേഹം വ്യാഖ്യാനിക്കുന്നു. അതാണ് തനിക്ക് തുടര്‍ച്ചയായി മാസങ്ങളോളം, 21 മണിക്കൂര്‍ വീതം പ്രവര്‍ത്തിക്കാന്‍ ഉന്മേഷം നല്‍കുന്നതെന്ന് മോദി പറയുന്നു.
വ്യവസായികളുടെ തോഴനെന്ന് മോദിയെ ആക്ഷേപിക്കുന്നവര്‍ക്ക് മോദിയുടെ മറുപടി പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമായി നടത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് തന്റേതെന്ന് ഓര്‍മിപ്പിക്കുന്നു. ലാഭകരമായി വൈദ്യുതി വിതരണ സംവിധാനവും (State Electricity Board) മോദിയുടെതാണ്.
വ്യവസ്ഥകളും നയപരിപാടികളും വ്യക്തതയോടെ നടപ്പാക്കിയതാണ് അഴിമതി ആരോപണങ്ങള്‍ മോദിയെ ഏശാതെ പോയത്. അധികാരം, സ്ഥാനമാനങ്ങള്‍ പങ്കുവെച്ച്, പ്രത്യേകാനുകൂല്യങ്ങളും അവകാശങ്ങളും സ്ഥാപിക്കാനുള്ളതല്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരോട് പദവികള്‍ക്കായി പ്രയത്നിക്കാതെ പാര്‍ട്ടിക്കുവേണ്ടി പ്രവര്ത്തിക്കാനദ്ദേഹം പറഞ്ഞത്. ദല്‍ഹി ദര്‍ബാറിന്റെ അകത്തളങ്ങളില്‍ നിന്ന് ഭരണവും വ്യവസ്ഥിതിയും വിഭവങ്ങളും സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും ഗ്രാമങ്ങളിലേക്കും ഒഴുകണം. ഇതാണ് മോദിയുടെ വികസന അജണ്ട. അധികാരം ദല്‍ഹിയില്‍നിന്ന് പ്രദേശങ്ങളിലേക്ക് ഒഴുക്കണം. അതാണ് മോദി തന്റെ ഒമ്പതുമാസം നീണ്ടുനിന്ന പ്രചാരണമത്രയും ഗാന്ധിനഗറില്‍നിന്ന്, അവിടം കേന്ദ്രമാക്കി നയിച്ചത്. ദല്‍ഹിയല്ല സിരാ കേന്ദ്രം-നാടിന്റെ എല്ലാ വികസന ധമനികളിലും ഊര്ജ്ജശക്തിപകരുകയാണ് മോദി ഉദ്ദേശിക്കുന്നത്.
ഇക്കാര്യം ഉന്നതരായ രാഷ്ട്രീയ നേതാക്കളെക്കാളേറെ പൊതുജനം മനസ്സിലാക്കി. അതാണ് മോദി അവരുടെ പ്രവാചകനും പുണ്യാളനും രക്ഷകനും ഒക്കെ ആയത്. രാഷ്ട്രീയത്തിന്റെ പുനര്‍വ്യാഖ്യാനത്തിന് സഹായിച്ചതും ഈ ധാരണകളാണ്. കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞ് “എല്ലാം നിങ്ങള്‍ക്ക് (പ്രജകള്‍ക്ക്) ഞാന്‍ തരുന്നു”വെന്ന്. മോദി പറഞ്ഞു, ഞാന്‍ ഭരണാധികാരിയല്ല, സേവകനാണ്. 60 വര്‍ഷം അധികാരം, ഭരണാധിപര്‍ക്കു കൊടുത്തു. അടുത്ത അറുപതു മാസം ഈ സേവകന് അവസരം നല്‍കൂ. ഇത് ജനത്തിനേറെ പിടിച്ചു. വികേന്ദ്രീകരണത്തിന്റെ ഭാഷ. ഉത്തരവാദിത്വവും അവകാശങ്ങളും ജനങ്ങളിലേക്ക് കൈമാറാനുള്ള പ്രക്രിയ. ആ നല്ലനാള് വരാന്‍ ജനം മോദിക്ക് വോട്ടു ചെയ്തപ്പോള്‍, ഒറ്റ ജനത, ഒറ്റ രാഷ്ട്രം, അതിന്റെ സാംസ്ക്കാരിക ഐക്യം എന്ന ബിജെപിയുടെ അടിസ്ഥാന തത്വം, ശക്തമായ രാഷ്ട്രീയ മാറ്റൊലിയായി. ഇന്ത്യന്‍ ദേശീയതയുടെ പ്രബലമായ ഉത്ഘോഷവും.
ഡോ.ആര്. ബാലശങ്കര്‍ (ബിജെപി ഇന്റലക്ച്വല്‍ സെല്‍ ദേശീയ കണ്‍വീനറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: