കോഴിക്കോട്: കോഴിക്കോടിനടുത്ത് ഫറോക്ക് കുണ്ടായിത്തോടില്‍ റെയില്‍പാളത്തില്‍ ദ്വാരങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. റെയില്‍പാളത്തില്‍ 34 ദ്വാരങ്ങള്‍ ആണ് കണ്ടെത്തിയത്. അഞ്ച് മില്ലിമീറ്റര്‍ വ്യാസവും ആഴവുമുള്ള ദ്വാരങ്ങള്‍ ഡ്രില്‍ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാല്‍ ഫോറന്‍സിക് വിദഗ്ധര്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ സാധാരണ ഡ്രില്‍ ഉപയോഗിച്ചല്ല പാളത്തില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പകരം ആധുനിക ലേസര്‍ സംവിധാനം ഉപയോഗിച്ചായിരിക്കും ദ്വാരങ്ങള്‍ നിര്‍മ്മിച്ചതെന്നാണ് വിലയിരുത്തല്‍. സംഭവം ആശങ്ക ഉണ്ടാക്കുന്നതാണെന്നും പരിശോധന നടത്തിയ ഫോറന്‍സിക് അസിസ്റ്റന്റ് കെ.കെ. രമ പറഞ്ഞു. തിരുവനന്തപുരത്ത് നിന്നുള്ള വിദ്ഗ്ധ സംഘം സംഭവസ്ഥലത്ത് ഇന്ന് പരിശോധന നടത്തും.
കഴിഞ്ഞ ദിവസം റെയില്‍വേ വര്‍ക്സ് അസി. എന്‍ജിനീയര്‍ സന്ദീപിന്റെ നേതൃത്വത്തിലുള്ള സാധാരണ പരിശോധനയിലാണ് പാളത്തില്‍ ദ്വാരങ്ങള്‍ കണ്ടെത്തിയത്.
കുണ്ടായിത്തോട് അടിപ്പാതയില്‍ നിന്ന് 20 മീറ്റര്‍ തെക്കു ഭാഗത്ത് 140 മീറ്ററിനുള്ളിലായാണ് കിഴക്ക് ഭാഗത്തെ പാളത്തില്‍ ദ്വാരങ്ങള്‍ കണ്ടത്. രണ്ടാഴ്ച മുമ്പും ഈ മേഖലയില്‍ ഇത്തരം ചെറിയ ദ്വാരങ്ങള്‍ പാളത്തില്‍ കണ്ടിരുന്നെങ്കിലും അത് ബന്ധപ്പെട്ടവര്‍ കാര്യമാക്കിയിരുന്നില്ല. അട്ടിമറി ശ്രമം തന്നെയാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തെക്കുറിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: