തിരുവനന്തപുരം: തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലിനെ പരാജയപ്പെടുത്താന്‍ ക്രിസ്ത്യന്‍ സഭകള്‍ സമുദായാംഗമായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നറ്റ് എബ്രഹാമിനെ തഴഞ്ഞു. ബെന്നറ്റ് എബ്രഹാമിനുവേണ്ടി പ്രചരണം നടത്തിയ സഭകള്‍ അവസാനനിമിഷം കോണ്‍ഗ്രസ് നേതൃത്വവുമായി ഉണ്ടാക്കിയ ധാരണപ്രകാരം ശശിതരൂരിന് വോട്ടുമറിക്കുകയായിരുന്നു. ലത്തീന്കത്തോലിക്കസഭയും ബെന്നറ്റ് എബ്രഹാം പ്രതിനിധീകരിക്കുന്ന സിഎസ്ഐ സഭയുമാണ് ബെന്നറ്റ് എബ്രഹാമിനെ കാലുവാരിയത്.
സിഎസ്ഐ സഭയ്ക്കും ലത്തീന്‍ കത്തോലിക്കാസഭയ്ക്കും നിര്‍ണായക സ്വാധീനമുള്ള മൂന്നുമണ്ഡലങ്ങളായിരുന്നു നെയ്യാറ്റിന്‍കരയും പാറശ്ശാലയും കോവളവും. ഈ മൂന്നുമണ്ഡലങ്ങളിലും ഈ തെരഞ്ഞെടുപ്പില്‍ ശശിതരൂര്‍ 2006 ല്‍ നേടിയതിനെക്കാള്‍ കൂടുതല്‍ വോട്ട് നേടിയത് വോട്ടുമറിക്കലിന് തെളിവാണ്.
നെയ്യാറ്റിന്‍കരയില്‍ 2008 ല്‍ ശശിതരൂര്‍ നേടിയത് 42473 വോട്ടുകളാണെങ്കില്‍ ഇത്തവണ പ്രതികൂലസാഹചര്യത്തിലും തരൂര്‍ 48019 വോട്ടുകള്‍ നേടി. നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ ക്രിസ്തുദാസനാണ് ഇവിടെ വോട്ടുമറിക്കലിന് നേതൃത്വം നല്‍കിയത്. 2006 ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാമചന്ദ്രന്‍പിള്ള 25850 വോട്ടുനേടിയപ്പോള്‍ അന്ന് ഇടതുപക്ഷത്തോട് തെറ്റി ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നീലലോഹിതദാസന്‍നാടാര്‍ 22661 വോട്ടുകള്‍ നേടിയിരുന്നു. ഇപ്പോള്‍ നീലന് ഇടതുപക്ഷത്തും ഇതുരണ്ടും ചേര്‍ത്താല്‍ 48511 വോട്ടുകളാവും. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയതാകട്ടെ 54711 വോട്ടുകള്‍. ഇപ്പോള്‍ ബെന്നറ്റ് നെയ്യാറ്റിന്‍കരയില്‍ നേടിയത് വെറും 39806 വോട്ടുകള്‍ മാത്രവും.
നീലന്റെ ഭാര്യ ജമീലപ്രകാശം എംഎല്‍എയായ കോവളത്തും ഇതുതന്നെയായിരുന്നു അവസ്ഥ. 2009 ല്‍ തരൂര്‍ കോവളത്ത് 47047 വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ അത് 51401 ആയി ഉയര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 59510 വോട്ടുകള്‍ നേടി ജമീലാപ്രകാശം ജയിച്ച മണ്ഡലത്തില്‍ ബെന്നറ്റിന് കിട്ടിയതാകട്ടെ 42112 വോട്ടുകളാണ്. പാറശ്ശാലയില്‍ 2006 ല്‍ തരൂര്‍ 47936 വോട്ടകള്‍ നേടിയെങ്കില്‍ ഇത്തവണ അത് 50360 ആയി മാറി. 2006 ല്‍ സിപിഐയുടെ രാമചന്ദ്രന്‍നായര്‍ 36002 വോട്ടും നീലന് 21135 വോട്ടും നേടി. രണ്ടും ചേര്‍ത്താല്‍ 57137 വോട്ടുകള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കിട്ടിയത് 60073 വോട്ടുകള്‍. ബെന്നറ്റിന് ഇപ്പോള്‍ കിട്ടിയത് വെറും 47953 വോട്ടുകള്‍.
നെയ്യാറ്റിന്‍കര രൂപതയുടെ കീഴിലുള്ള നെയ്യാറ്റിന്‍കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ആദ്യം ബെന്നറ്റിനുവേണ്ടിയാണ് നിലകൊണ്ടിരുന്നത്. രൂപതയുടെ കീഴിലുള്ള ഫെറോനകളും ഇടവകകളും പള്ളികളുമാണുള്ളത്. ഇതില്‍ ഇടവകയ്ക്ക് കീഴിലുള്ള പള്ളികളില്‍ കുടുംബയൂണിറ്റുകളുണ്ടാവും. ഇത്തരത്തില്‍ ഒരു കുടുംബയൂണിറ്റില്‍ 25 ഓളം കുടുംബങ്ങളുണ്ടാകും. ഇതില്‍ നിന്ന് ഓരോ അംഗങ്ങള്‍ പള്ളിയുടെ കീഴിലുള്ള ഇടവകകമ്മിറ്റി, വിദ്യാഭ്യാസകമ്മിറ്റി, സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എന്നിവയില്‍ അംഗങ്ങളായിരിക്കും. ഈ ശൃംഖലയാണ് വോട്ടുമറിക്കാന്‍ സഭാനേതൃത്വം ഉപയോഗിച്ചത്. ശശിതരൂരിന്റെ പരാജയം ഇന്റലിജന്‍സ് പ്രവചിച്ചതോടെ കേന്ദ്രമന്ത്രിമാരായ ഓസ്കാര്‍ ഫെര്‍ണാണ്ടസും കെ.വി.തോമസും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നേരിട്ട് കളത്തിലിറങ്ങുകയായിരുന്നു. ലത്തീന്‍കത്തോലിക്ക സിഎസ്ഐ സഭയ്ക്കും ഇവര്‍ വാഗ്ദാനങ്ങള്‍ നല്കി. സമുദായത്തിന് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യമാണ് സഭ ഉന്നയിച്ചത്. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തനെയോ സെല്‍വരാജ് എംഎല്‍എയെയോ മന്ത്രിയാക്കുന്നത് പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയ മുഖ്യമന്ത്രി തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ തെരഞ്ഞെടുപ്പിന് തലേദിവസം ബിജെപി വിജയിക്കുമെന്നും അത് മോദിക്കനുകൂലമാകുമെന്നും അതിനാല്‍ തരൂരിനെ വിജയിപ്പിക്കണമെന്നും താഴേത്തട്ടിലേക്കു നിര്‍ദ്ദേശം പോവുകയായിരുന്നു.
സിഎസ്ഐ സഭയോടൊപ്പം ചില സംഘടനകളെയും കോണ്‍ഗ്രസ് നേതൃത്വം ഇതിനിടെ വിലയ്ക്കെടുത്തു. ഇതിലെ നേതാക്കന്മാര്ക്ക് ആഡംബര കാറുകളാണ് വാഗ്ദാനം ലഭിച്ചത്. തെരഞ്ഞെടുപ്പുകഴിഞ്ഞതോടെ ബിജെപിക്കെതിരെ തങ്ങള്‍ പ്രവര്‍ത്തിച്ചുവെന്ന് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ ക്രിസ്തുദാസനും ഒടുവില്‍ ലത്തീന്‍ കത്തോലിക്ക ആര്‍ച്ച്ബിഷപ്പ് സൂസൈപാക്യവും തുറന്നുപറയുകയും ചെയ്തു. വിശ്വാസികളെ മുന്‍നിര്‍ത്തി രാഷ്ട്രീയവിലപേശലിനൊരുങ്ങുന്നതിനു മുന്നോടിയാണ് ഇപ്പോള്‍ സമുദായ താല്പര്യത്തിനുവേണ്ടി തങ്ങള്‍ നിലകൊണ്ടുവെന്നും ശശിതരൂരിനെ പിന്തുണച്ചുവെന്നും സഭാനേതൃത്വം വ്യക്തമാക്കിയത്. വരുംദിനങ്ങളിലും സിഎസ്ഐ സഭയും സമ്മര്‍ദ്ദതന്ത്രവുമായി രംഗത്തെത്തും.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: