ചങ്ങനാശേരി: ഭരണരംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച ശക്തനായ നേതാവിനെ ജനം അംഗീകരിച്ചതിന്റെ പ്രതിഫലനമാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ നരേന്ദ്രമോദിയുടെ വിജയമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ പറഞ്ഞു. എന്‍എസ്എസ് മാനവവിഭവശേഷിവകുപ്പ് സംസ്ഥാനനേതൃസമ്മേളനം “എച്ച് ആര്. വിഷന്‍ 2014” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്തി. ഇനി മോദിക്ക് സുഗമമായി ഭരണം നടത്താനുള്ള പിന്തുണ നല്‍കുകയാണ് ചെയ്യേണ്ടത്. ഭാരതത്തിലെ ജനങ്ങള്‍ കാത്തിരുന്ന ശക്തനായ ഒരു നേതാവിനാണ് ജനങ്ങള്‍ വോട്ടു ചെയ്തത്.
കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നിലനില്ക്കണമെന്നും എന്‍എസ്എസ് ആഗ്രഹിച്ചു. എന്‍എസ്എസ് എടുത്തിട്ടുള്ള നിലപാടുകള്‍ ശരിയാണെന്ന് മനസ്സിലായതുകൊണ്ടാണ് എന്‍എസ്എസിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാര്‍ തയ്യാറായത്. ചില നിലപാടുകള്‍ അംഗീകരിക്കാന്‍ ഇപ്പോഴും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതിനെതിരെ ശക്തമായ നിലപാടുമായി എന്‍എസ്എസ് നിലകൊള്ളും.
ശതാബ്ദിവര്‍ഷത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ കരയോഗങ്ങളിലും മാനവവിഭവശേഷി സെല്ലുകള്‍ രൂപവത്ക്കരിക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് നേതാക്കളായ ഡോ. എം. ശശികുമാര്‍, പ്രൊഫ: വി. പി. ഹരിദാസ്, കെ. എന്‍. വിശ്വനാഥന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: