ആലപ്പുഴ: വിശ്വഹിന്ദു പരിഷത്തിന്റെ കീഴില്‍ ആലപ്പുഴ ശ്രീരാമകൃഷ്ണാശ്രമത്തില്‍ പ്രവര്‍ത്തിക്കുന്ന ശാരദാദേവി ബാലികാസദനം വിവാഹ ഒരുക്കങ്ങളുടെ തിരക്കിലാണ്. ബാലികാസദനത്തിന്റെ ഒരു മകള്‍ കൂടി വിവാഹിതയാകുന്നു. ഇവിടുത്തെ 22 മക്കളില്‍ മുതിര്‍ന്നയാളായ ശില്പ (21)യുടെ വിവാഹം 29നാണ്.
കോഴിക്കോട് പടിഞ്ഞാറെ പറമ്പത്ത് ബാലുശേരിയില്‍ ബാലകൃഷ്ണന്‍നായരുടെയും ദേവിയുടെയും മകന് ശ്രീബാഷാണ് വരന്. 29ന് രാവിലെ 11.05നും 12നും മധ്യേ നടക്കുന്ന വിവാഹ ചടങ്ങിനായി ആശ്രമത്തില്‍ ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലാണ്. അച്ഛന് മരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് കോടഞ്ചേരി സ്വദേശിനിയായ ശില്പയെ എട്ടുവര്‍ഷം മുമ്പാണ് അമ്മ ബാലികാസദനത്തിലെത്തിച്ചത്.
എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ എസ്ഡിവി സ്കൂളില്‍ പഠിച്ച ശില്പ ഇപ്പോള്‍ എസ്ഡി കോളേജില്‍ ബികോം പഠനം പൂര്‍ത്തിയാക്കി. പരീക്ഷാ ഫലം കാത്തിരിക്കുമ്പോഴാണ് ആര്‍എസ്എസ് പ്രവര്ത്തകന് കൂടിയായ ശ്രീബാഷിന്റെ വിവാഹാലോചന വരുന്നത്. തുടര്‍ന്ന് ബാലികാസദനം ഭാരവാഹികളും വിഎച്ച്പി നേതാക്കളും വരനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയും വിവാഹം ഉറപ്പിക്കുകയുമായിരുന്നു. ആയിരത്തോളം പേരെ പങ്കെടുപ്പിച്ച് സദ്യയും മറ്റും നടത്തി വിവാഹം ആഘോഷമാക്കി നടത്താനുള്ള പരിശ്രമത്തിലാണ് ബാലികാസദനം ഭാരവാഹികള്‍.
മൂന്നര വയസുകാരി മാളു ഉള്‍പ്പെടെയുള്ള കുട്ടികള്‍ തങ്ങളുടെ ജ്യേഷ്ഠ സഹോദരിയുടെ വിവാഹം കെങ്കേമമാക്കി നടത്താനുള്ള ഒരുക്കത്തിലാണ്.
ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ പ്രമുഖരെ വിവാഹ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ശാരദാദേവി ബാലികാസദനത്തില്‍ വളര്‍ന്ന് വിവാഹിതയാകുന്ന മൂന്നാമത്തെ മകളാണ് ശില്പ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: