കോട്ടയം: യുവാക്കളെയും ഇടത്തരക്കാരെയും സ്വാധീനിക്കാന്‍ മോദിയുടെയും ബിജെപിയുടെയും പ്രചണ്ഡമായ പ്രചാരണങ്ങള്‍ക്ക് സാധിച്ചതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള. കഴിഞ്ഞ ഒന്നര വര്‍ഷമായി ഈ നിലയിലുള്ള പ്രചാരണമാണ് അവര്‍ നടത്തിയത്. കേരളാ എന്‍ജിഒ യൂണിയന് സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിള്ള.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ ശക്തമായ തിരിച്ചടി ഗൗരവമായി ചര്‍ച്ച ചെയ്യും. നഷ്ടപ്പെട്ട വിശ്വാസം ആര്‍ജിക്കാന്‍ ആവശ്യമായ തിരുത്തലുകളും നടപടികളുമെടുക്കും. എല്ലാം നഷ്ടപ്പെടില്ല. വേലിയേറ്റവും വേലിയിറക്കവുമുണ്ടാകും. മുന്നേറ്റവും തിരിച്ചടിയുമുണ്ടാവും. ജനോപകാരപ്രദമായ നടപടികള്‍ സ്വീകരിച്ച് ഇടതുപക്ഷത്ത് ആവശ്യമായ തിരുത്തലുകള്‍ വരുത്തും. ‘പരനാറി’ പ്രയോഗം ഒരു പ്രധാന വിഷയമായി കാണുന്നില്ല. ഇക്കാര്യത്തില്‍ വിവാദത്തിനില്ല.
എന്‍ജിഒ യൂണിയന് സംസ്ഥാന പ്രസിഡന്റ് പി.എച്ച്.എം. ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. സുരേഷ് കുറുപ്പ് എംഎല്‍എ, സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ.എന്‍. രവീന്ദ്രനാഥ്, വി.എന്‍. വാസവന്, കെ.ജെ. തോമസ്, വി. ശ്രീകുമാര്‍, യൂണിയന് നേതാക്കള്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: