ഭാരതത്തിന്റെ ചരിത്രത്തില്‍ പുതിയൊരധ്യായം രചിക്കപ്പെടുന്നു. കുടുംബാധിപത്യത്തില്‍നിന്നും ജനാധിപത്യത്തിലേക്കുള്ള ചുവടുമാറ്റം; അധികാരത്തില്‍നിന്നും കോണ്‍ഗ്രസിനെ കുടിയിറക്കി ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയിരിക്കുന്നു.
പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഒരു സാധാരണക്കാരനായ ബിജെപിക്കാരന് ഭാരതത്തിന്റെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെ നയിക്കുവാന്‍ ശക്തനും കര്‍മ്മശേഷിയുമുള്ള ഒരു നേതാവു വേണമെന്ന ജനങ്ങളുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കുകയാണ്.
മൂന്ന് പതിറ്റാണ്ടിനുശേഷം രാജ്യത്ത് ഒരു പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിക്കുകയാണ് (286 സീറ്റ്) എന്‍ഡിഎ സഖ്യം 339 സീറ്റ് നേടിയാണ് ഭരണ സിരാകേന്ദ്രത്തിലെത്തുന്നത്. ഇതൊരു ചരിത്രവിജയം തന്നെ; ജമ്മുകാശ്മീരില്‍ പോലും മൂന്ന് താമര വിരിഞ്ഞു.
63 വര്‍ഷക്കാലമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയെ നെഹ്റു കുടുംബം ഭരിച്ച് മുടിച്ചത്. അര്‍ഹതയോ യോഗ്യതയോ ഇല്ലാത്ത നെഹ്റു കുടുംബം ഇത്രയുംകാലം ഇന്ത്യക്കാരെ വഞ്ചിക്കുകയായിരുന്നു. ഇന്ദ്രപ്രസ്ഥത്തിലെ അധികാര സോപാനത്തില്നിന്നും നെഹ്റു കുടുംബത്തെ ഇറക്കിവിട്ട് ഇന്ത്യന്‍ ജനതയെ രാഷ്ട്രീയ അടിമത്വത്തില്‍നിന്നും മോചിപ്പിക്കുക എന്ന ചരിത്രദൗത്യമാണ് ഇവിടെ നിര്‍വഹിക്കപ്പെട്ടത്.
“അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ മോദി സര്‍ക്കാരിന് കഴിയട്ടെ,” ഭരണാധികാരിയായല്ല, മറിച്ച് അവതാരത്തിന്റെ തലത്തിലേക്ക് ഉയരണം. മോദിയുടെ കാലഘട്ടം ചരിത്രത്തില്‍ ഇടംനേടി വരും തലമുറകള്‍ക്ക് പ്രചോദനമാകണം. കേന്ദ്രമന്ത്രിസഭയില്‍ അഴിമതി നിര്‍മാര്‍ജനത്തിന് നിയമ-അഴിമതി വിരുദ്ധ വകുപ്പ് രൂപീകരിക്കണം. അഴിമതിയെ ഉറവിടത്തില്‍നിന്ന് തുടച്ചുനീക്കുന്നതിന് സീനിയര്‍ മന്ത്രിയെ വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കണം” എന്നാണ് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ അഭിപ്രായപ്പെടുന്നത്.
കേന്ദ്രമന്ത്രിമാര്‍ കെട്ടിവെച്ച കാശുപോലും ലഭിക്കാതെ കൂട്ടത്തോടെ തോറ്റു. രാഹുല്‍ ബ്രിഗേഡില്‍പ്പെട്ട യുവനേതാക്കള്‍ മിക്കവരും വന്‍തോല്‍വി ഏറ്റുവാങ്ങി. ചോദ്യംചെയ്യപ്പെടാത്ത കുടുംബാധിപത്യം തന്നെയാണ് മുഖ്യപ്രതിസ്ഥാനത്ത്. 2 ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, കല്‍ക്കരിപ്പാടം. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി കുംഭകോണം. അഴിമതി 7 ലക്ഷം കോടി കടന്നു.
ജനങ്ങള്‍ ചിലതൊക്കെ മനസിലാക്കി; ചിലതൊക്കെ മനസ്സില്‍ തറച്ചു; കൂടുതല്‍ വിശ്വാസ്യത മോദിയുടെ ഗുജറാത്ത് മോഡല്‍ വികസന വാഗ്ദാനം തന്നെയായിരുന്നു. 10 കോടിയോളം വരുന്ന യുവാക്കള്‍ മോദിയില്‍ പ്രതീക്ഷയര്‍പ്പിച്ച് വര്‍ധിച്ച തൊഴില്‍ അവസരങ്ങളും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസ് ആറ് പതിറ്റാണ്ടുകൊണ്ട് ചെയ്തത് 60 ദിവസം കൊണ്ട് ചെയ്തുകാണിക്കാമെന്ന മോദിയുടെ വാക്കുകള്‍ യുവതലമുറ നെഞ്ചിലേറ്റുകയായിരുന്നു.
തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കുവാന്‍ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും; കച്ച് മുതല്‍ കാമരൂപംവരെയും മൂന്ന് ലക്ഷത്തിലേറെ കിലോമീറ്റര്‍ പര്യടനം നടത്തി. 5800 ഇടങ്ങളിലെത്തി ജനങ്ങളുമായി സംവദിച്ചു. 440 വന്സമ്മേളനങ്ങളെ അഭിസംബോധന ചെയ്തു. കേരളത്തില്‍ പോലും മൂന്നുതവണ പര്യടനം നടത്തി.
കോണ്‍ഗ്രസ് അധ്യക്ഷയും ഉപാധ്യക്ഷനും തങ്ങള്‍ അലങ്കരിക്കുന്ന പദവിക്ക് യോജിക്കാത്തവിധം സംസ്കാരശൂന്യമായി, നിന്ദ്യമായി, ബിജെപി പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായ മോദിയെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. മോദിയെ തുണ്ടംതുണ്ടമാക്കി വെട്ടിനുറുക്കുമെന്ന് യുപിയിലെ ഒരു കോണ്‍ഗ്രസ് നേതാവ് ആക്രോശിച്ചു. ഒരു കേന്ദ്രമന്ത്രി തന്റെ അറപ്പുളവാക്കുന്ന നാവുകൊണ്ട് മോദിയെ നിന്ദ്യമായി വിമര്‍ശിച്ചു. അസഹ്യമായ ഈ ആക്ഷേപവാക്കുകള് പൊതുസമൂഹം വിലയിരുത്തുകയും നെഹ്റുയുഗത്തിന് അന്ത്യംകുറിക്കും വിധം മോദിക്കെതിരായ എല്ലാ വിമര്‍ശനങ്ങള്‍ക്കും ജനങ്ങള്‍ മറുപടി നല്‍കിയിരിക്കയാണ്. ഇന്ത്യയില്‍ കലാപം നടക്കാത്ത സംസ്ഥാനമില്ല. കേരളത്തില്‍ ഇഎംഎസ്, അച്യുതമേനോന്, കെ. കരുണാകരന്, ഇ.കെ. നായനാര്‍, എ.കെ. ആന്റണി, വി.എസ്. അച്യുതാനന്ദന്, ഉമ്മന്‍ചാണ്ടി എന്നിവര്‍ ഭരിക്കുമ്പോള്‍ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആളുകള്‍ മരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെയാരും ‘നരഭോജി’യെന്ന് വിളിച്ചാക്ഷേപിച്ചിട്ടില്ല. ഗോധ്ര സംഭവത്തില്‍ മോദിക്ക് പങ്കില്ലെന്ന് കോടതിയും കമ്മീഷനും വിലയിരുത്തിയിട്ടുണ്ട്. കുറ്റവാളികളായ 100 ല്‍പരം പേര് ഇന്നും ജയിലിലാണ്. 1984 ല്‍ ആയിരക്കണക്കിന് സിക്കുകാരുടെ തലയറുത്തെറിഞ്ഞ കോണ്‍ഗ്രസ് ഇന്നും പ്രതിക്കൂട്ടിലാണ്. 2002 നുശേഷം ഗുജറാത്തില്‍ കലാപം നടന്നിട്ടില്ല.
മോദി സര്‍ക്കാരിന് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുവാനുണ്ട്. രാജ്യത്തെ തകര്‍ന്നുകിടക്കുന്ന സാമ്പത്തിക നിലയെ ഉണര്‍ത്തണം. അഴിമതിമുക്തവും കാര്യക്ഷമവുമായ ഒരു ഭരണസംവിധാനം നടപ്പിലാക്കണം. ഓഹരിവിപണിയും വ്യവസായസമൂഹവും പ്രതീക്ഷയോടെ മുന്നോട്ടുകുതിക്കുകയാണ്. വിദേശനിക്ഷേപവും വിദേശനാണയശേഖരവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തണം, ധനക്കമ്മി കുറയ്ക്കണം, പലിശനിരക്ക് കുറയ്ക്കണം, ആദായനികുതി പരിധി ഉയര്‍ത്തണം. പുതിയ മന്ത്രിസഭയില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്ന സൂചന വളരെയേറെ പ്രതീക്ഷ നല്കുന്നു.
മോദിയെ ഭാരതത്തിലെ രണ്ടാമത്തെ ഉരുക്കുമനുഷ്യനെന്ന് വിശേഷിപ്പിക്കുന്നതില്‍ ഒട്ടും പിശകില്ല. ആര്‍എസ്എസിന്റെ ബാലശാഖകളിലും പരിശീലനത്തിലും പങ്കെടുത്ത് ജീവിതം ചിട്ടപ്പെടുത്തിയ കര്മ്മധീരനാണദ്ദേഹം. സന്യാസിയാകുവാന്‍ ചെറുപ്പത്തിലെ ആഗ്രഹിക്കുകയും ചെറുപ്പത്തില്‍ രാമകൃഷ്ണ മിഷന്റെ കീഴിലുള്ള ബേലൂര്‍ മഠത്തില്‍ ചേര്‍ന്നു; പിന്നീട് ഹിമാലയത്തിലും മറ്റും കഴിഞ്ഞു നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. ഇരുപതാം വയസില്‍ ആര്‍എസ്എസിന്റെ പ്രചാരകനായി പൊതുജീവിതം ആരംഭിക്കുകയായിരുന്നു.
മോദിയുടെ ഗുജറാത്ത് വികസന മാതൃക ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു. ആ വികസനം ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഗുജറാത്തില്‍നിന്നും ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള കടന്നുകയറ്റം വികസനമന്ത്രോച്ചാരണത്തോടെയായിരുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്ക് ഗുജറാത്തിലാണ്. 2001 ല്‍ 11 യൂണിവേഴ്സിറ്റി ഉണ്ടായിരുന്നത് ഇന്ന് 44 യൂണിവേഴ്സിറ്റിയും 12 പുതിയ കാര്‍ഷിക കോളേജുമുണ്ട്. ലോകത്തിലെ ആദ്യത്തെ ഫോറന്‍സ് സയന്‍സ് യൂണിവേഴ്സിറ്റി സ്ഥാപിച്ചു. ഇന്ത്യയില്‍ മദ്യനിരോധനം നടപ്പിലാക്കിയ സംസ്ഥാനം ഗുജറാത്താണ്. ഗുജറാത്തിന്റെ പാലും ഉപ്പും ലോകം ഉപയോഗിക്കുന്നു; കേരളം ഉള്‍പ്പെടെ. ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ പൊളിശാല; ഇന്ത്യയിലെ ഏറ്റവും വലിയ ഉരുക്കുനിര്‍മ്മാണശാല ഗുജറാത്തിലാണ്. പോലീസ് ട്രെയിനിംഗിനായി പ്രത്യേകമായി രക്ഷാശക്തി യൂണിവേഴ്സിറ്റി ആരംഭിച്ചു. മികച്ച അധ്യാപകരെ സൃഷ്ടിക്കുവാന്‍ ലോകത്തിലെ ആദ്യ സര്‍വകലാശാല സ്ഥാപിച്ചു. യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനത്തിന് സ്കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍ സ്ഥാപിച്ചു. പരുത്തികൃഷി അഞ്ചിരട്ടിയായി വര്‍ധിപ്പിച്ചു. ഉല്പാദനം വര്‍ധിച്ചപ്പോള്‍ പരുത്തിയില്‍നിന്നും നൂലും നൂലുപയോഗിച്ച് തുണിയും നിര്‍മ്മിച്ചു. തുണിയില്‍നിന്നും റെഡിമെയ്ഡ് വസ്ത്രങ്ങളുണ്ടാക്കി വിദേശത്തേക്ക് കയറ്റിയയക്കുന്നു.
ഭാരതത്തിന്റെ അഭിമാനമായ ദല്‍ഹി മെട്രോ ഉപയോഗിക്കുന്ന എല്ലാ കോച്ചുകളും നിര്‍മ്മിക്കുന്നത് ഗുജറാത്തിലെ പ്രൈവറ്റ് കമ്പനിയാണ്. മമത രത്തന്‍ ടാറ്റക്ക് നാനോ കാര്‍ ഉണ്ടാക്കാന്‍ അനുവാദം നല്കാതിരുന്നപ്പോള് മോദി ടാറ്റായെ വിളിച്ചുകൊണ്ടുവന്ന് ആറ് മാസത്തിനകം നാനോ ഇറങ്ങി. 700 കോടി രൂപ വായ്പ നല്കി. ഇന്ത്യയിലെ ഏറ്റവും വലിയ കണ്വെന്ഷന് സെന്റര്‍ ‘മഹാത്മാമന്ദിര്‍’ 162 ദിവസത്തിനകം നിര്‍മ്മിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രതിമ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റേത് രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ ജീവനക്കാരെ ലാബില്‍നിന്നും ലാന്റിലേക്കയച്ചു.
ജലക്ഷാമമുള്ള കൃഷിയിടങ്ങളില്‍ 6 ലക്ഷം തടയണ നിര്‍മ്മിച്ചു വെള്ളം കെട്ടിനിര്‍ത്തി ഭൂഗര്‍ഭജലം ശേഖരിച്ചു. ഇന്ത്യയില്‍ ഏറ്റവും ഭൂഗര്‍ഭജലം ഗുജറാത്തിലാണ്. 470 ഡാമുകള്‍ നിര്‍മ്മിച്ചു.
ഏഴോളം വിദേശകാര് നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു, ആയിരങ്ങള്‍ക്ക് ജോലി; ഭീമമായ വാറ്റ്, ഡ്യൂട്ടി, ഇന്‍കംടാക്സ് ഇവ സംസ്ഥാനത്തിന് ലഭിക്കുന്നു.
ഗുജറാത്തിലും തൊഴില്‍രഹിതരുണ്ട്. പക്ഷെ ഗുജറാത്തിനേക്കാള്‍ അഞ്ചിരട്ടി തൊഴില്‍രഹിതര്‍ കേരളത്തിലുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം പുതുതായി സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളുടെ 72 ശതമാനം ഗുജറാത്തിന്റെ സംഭാവനയാണ്. 12 ജപ്പാന് കമ്പനികളിലായി മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ മോദി സൃഷ്ടിച്ചു.
വിദേശമേന്മയിലുള്ള റോഡുകള്‍, പാവപ്പെട്ടവര്‍ക്ക് സൗജന്യ പരിരക്ഷ, ആരോഗ്യ സംരക്ഷണം ഇതൊക്കെ ഗുജറാത്ത് വികസനത്തിന്റെ ഏതാനും ഭാഗങ്ങള്‍ മാത്രമാണ്. ആറ് പതിറ്റാണ്ടിലേറെക്കാലം കോണ്‍ഗ്രസ് ഭരിച്ചിട്ടും ഇന്ത്യക്കാരന്റെ ശരാശരി വരുമാനം 20 രൂപയാണ്. ചെറിയ രാജ്യമായ കൊറിയ ഒളിമ്പിക്സിന് വേദിയായപ്പോള്‍ 67 വര്‍ഷമായിട്ടും ഈ മഹാരാജ്യത്തിന് അത് സാധ്യമായില്ല.
നവഭാരതശില്പിയായി നരേന്ദ്ര മോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായി സേവനം ചെയ്ത 12 വര്‍ഷത്തിനിടെ ഒരു ദിവസം പോലും അവധിയെടുക്കാത്ത അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിലും ഇതാവര്‍ത്തിക്കും. സമൃദ്ധിയുടെ കൊടുമുടിയില്‍ ഇന്ത്യയെ എത്തിക്കുവാന്‍ കുറഞ്ഞത് 10 വര്‍ഷമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ദിവസം 14 മുതല്‍ 16 മണിക്കൂര്‍ ജോലിചെയ്യാന്‍ മോദി ഒരുങ്ങുകയാണ്. ഇതിനായി പ്രധാനമന്ത്രിയുടെ ഓഫീസും സജ്ജമായിരിക്കയാണ്. ഭാരതം ലോകത്തിന്റെ നെറുകയിലേക്കുള്ള പ്രയാണം ആരംഭിക്കുകയാണ്.
ഭാഗ്യശീലന്‍ ചാലാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: