കാസര്‍കോട്: ആര്‍മി റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാനെത്തിയ കോഴിക്കോട് സ്വദേശിയെ മതതീവ്രവാദിസംഘം കാസര്‍കോട്ട് ക്രൂരമര്‍ദ്ദനത്തിനിരയാക്കി. ഗുരുതരമായി പരിക്കേറ്റ തിക്കോടി ശ്രീസദനത്തില്‍ മണിയുടെ മകന് മൊബിലാലി(19)നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ വധശ്രമത്തിനും വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്.
വിദ്യാനഗര്‍ മുട്ടത്തോടിയിലെ അബ്ദുള്‍ റസാഖ്, ആലംപാടി റഹ്മാനിയ നഗറിലെ ഇബ്രാഹിം ഷബീര്‍ എന്നിവരാണ് ആക്രമിച്ചത്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് സൂചന. അക്രമികള്‍ സഞ്ചരിച്ച ബൈക്ക് പോലീസ് കണ്ടെടുത്തു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ കാസര്‍കോട് വിദ്യാനഗറിലായിരുന്നു സംഭവം. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നും കായികക്ഷമതാ പരീക്ഷ കഴിഞ്ഞിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെയാണ് മൊബിലാല് ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് സ്റ്റേഷന്റെ മൂക്കിന്‍തുമ്പത്താണ് സംഭവം.
കാവി മുണ്ടുടുത്തത് ചോദ്യം ചെയ്താണ് മതതീവ്രവാദികള്‍ മര്‍ദ്ദിക്കാന്‍ തുടങ്ങിയത്. ഇവിടെ കാവിയുടുത്ത് ആരും നടക്കാറില്ലെന്നും പുറമെ നിന്നും ഹിന്ദുക്കളായവര്‍ ഇങ്ങോട്ട് വന്നാല്‍ ജീവനോടെ പോകില്ലെന്നും ഭീഷണി മുഴക്കിയായിരുന്നു മര്‍ദ്ദനം. റോഡരികിലെ മുള്‍പ്പടര്‍പ്പുകളിലൂടെ യുവാവിനെ വലിച്ചിഴച്ചു.
കരിങ്കല്ലുപയോഗിച്ച് തലയ്ക്കും നെഞ്ചിനും നിരവധി തവണ ഇടിച്ചു. നാട്ടുകാരാണ് മൊബിലാലിനെ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തിന്റെ ഞെട്ടല്‍ ഇതുവരെ വിട്ടുമാറിയിട്ടില്ലെന്ന് ആശുപത്രിയില്‍ കഴിയുന്ന മൊബിലാല് പറഞ്ഞു. “എന്തിനാണ് ആക്രമിച്ചതെന്നറിയില്ല. ഭക്ഷണം പോലും കഴിക്കാതെ പുലര്‍ച്ചെ മൂന്ന് മണിക്ക് സ്റ്റേഡിയത്തിലെത്തിയതാണ്.
ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോള്‍ നടക്കാന്‍ പോലും കഴിയാത്തവിധം ക്ഷീണിച്ചിരുന്നു. ഇതിനിടയിലാണ് അക്രമമുണ്ടായത്. റിക്രൂട്ട്മെന്റിന് വന്നതാണെന്ന് പറഞ്ഞിട്ടും വെറുതെ വിട്ടില്ല.” കൊയിലാണ്ടിയില്‍ സിനിമാ സംവിധായകന് മേജര്‍ രവിയുടെ ട്രെയിനിംഗ് സെന്ററായ നാപ്ടിലാണ് മൊബിലാല് പരിശീലനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: