കൊച്ചി: പൊതുഗതാഗതരംഗത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തണമെന്നും കുറഞ്ഞത് അമ്പത് ശതമാനം സര്‍വീസുകള്‍ സര്‍ക്കാര്‍ സ്വാധീനത്തിലാക്കാന്‍ കഴിയണമെന്നും കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) സംസ്ഥാന സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. ബിഎംഎസ് ദക്ഷിണഭാരത ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.എം. സുകുമാരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആര്‍ടിസി ആക്ടനുസരിച്ചുള്ള മൂലധനനിക്ഷേപം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിവര്‍ഷം നല്‍കേണ്ടതാണെന്നും ഡീസല്‍ സബ്സിഡി അനുവദിക്കണമെന്നും അദ്ദേഹം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. വ്യവസായ താല്പര്യം സംരക്ഷിക്കാന്‍ തൊഴിലാളികള്‍ പ്രതിജ്ഞാബദ്ധമാകുമ്പോള്‍ തൊഴിലും തൊഴിലവകാശങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്നും അതിനായി വിട്ടുവീഴ്ചയില്ലാത്ത പരിശ്രമം തുടരുമെന്നും പറഞ്ഞു.
നിലവിലുള്ള ഒഴിവുകള്‍ നികത്തണം. അഞ്ച് വര്‍ഷം സര്‍വീസിലുള്ള മുഴുവന്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തണം. പ്രതിസന്ധിയുടെ പേരില്‍ ആര്‍ടിസി ജീവനക്കാരുടെയും മുന്‍ജീവനക്കാരുടെയും ആനുകൂല്യങ്ങള്‍ തടഞ്ഞുവക്കുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്നും പെന്ഷന് എല്‍ഐസി വഴി നടപ്പാക്കാന്‍ ശ്രമിക്കുന്നത് സ്റ്റാറ്റ്യൂട്ടറി പെന്ഷന് സമ്പ്രദായത്തെ അട്ടിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായി നല്‍കേണ്ട ക്ഷാമബത്ത പൂര്‍ണമായും നല്‍കാത്തത് നിയമവിരുദ്ധമാണെന്നും ആര്‍ടിസിയെ കമ്പനിവല്‍ക്കരിക്കാനുള്ള നീക്കത്തെ ചെറുത്തുതോല്‍പ്പിക്കണമെന്നും ആഹ്വാനം ചെയ്തു. യൂണിയന് സംസ്ഥാന പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.
ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ് സംസ്ഥാന സെക്രട്ടറി ജി.കെ. അജിത്ത്, ബിഎംഎസ് എറണാകുളം ജില്ലാ സെക്രട്ടറി ആര്. രഘുരാജ്, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ. ഗോപിനാഥന് നായര്‍, സംസ്ഥാന സംഘടനാ സെക്രട്ടറി കെ.എന്‍. മോഹനന് തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂണിയന് ജനറല്‍ സെക്രട്ടറി ജി. രാജേന്ദ്രന് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന ഖജാന്‍ജി എം. ജയകുമാര്‍ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. നാല് ഔദ്യോഗിക പ്രമേയങ്ങള്‍ യോഗം അംഗീകരിച്ചു. ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി പി.എന്‍. ഹരികൃഷ്ണകുമാര്‍ സമാപനപ്രസംഗം നടത്തി. സ്വാഗതസംഘം ചെയര്മാന് എ.ഡി. ഉണ്ണികൃഷ്ണന് സ്വാഗതവും എം. ജയകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: