ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെച്ചൊല്ലി കോണ്‍ഗ്രസില്‍ കലാപം തുടങ്ങി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്കെതിരെ യുവനേതാക്കളുടെ നിര പരസ്യമായി ഇറങ്ങിയത് കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റയും സുനില്‍ ദത്തിന്റെ മകള്‍ പ്രിയാ ദത്തുമാണ് നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ചിരിക്കുന്നത്.
യാഥാര്‍ത്ഥ്യം മനസിലാക്കണമെങ്കില്‍ ജനങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കണമെന്ന് മിലിന്ദ് ദേവ്റ തുറന്നടിച്ചു. തെരഞ്ഞെടുപ്പ് യുദ്ധം നേരിടണം. കോണ്‍ഗ്രസിലെ നേതൃപദവി വഹിക്കുന്നവര്‍ക്ക് ഇതിനു ശേഷിയുണ്ടാകണം, ദേവ്റ ട്വിറ്ററില്‍ കുറിച്ചു. ഒരു തെരഞ്ഞെടുപ്പ് പരിചയവും ഇല്ലാത്തവരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് കഴിഞ്ഞ ദിവസം മിലിന്ദ് പറഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ട്വിറ്ററില്‍. പാര്‍ട്ടിയോട് ആഴത്തില്‍ കൂറുള്ളതുകൊണ്ടും കനത്ത പരാജയത്തില്‍ വേദനയുള്ളതുകൊണ്ടും പാര്‍ട്ടി അധികാരത്തില്‍ തിരിച്ചുവരണമെന്ന് ആഗ്രഹത്തിലാണ് ഞാനിത് പറയുന്നത്, രാഹുല്‍ ഗാന്ധിയെ പരോക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്ന് തോറ്റ പ്രമുഖരില്‍ ഒരാളാണ് മിലിന്ദ്.
പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ളവരും ഉയര്‍ന്ന നേതാക്കളും തമ്മില്‍ ഒരു ബന്ധവുമില്ലായിരുന്നെന്ന് എഐസിസി സെക്രട്ടറി പ്രിയാ ദത്ത് പറഞ്ഞു. പ്രിയ ഇക്കുറി തോറ്റവരില്‍ പ്രമുഖയാണ്. പൂനം മഹാജനോടാണ് പ്രിയ പരാജയപ്പെട്ടത്. നേതാക്കള്‍ എംപിമാരില്‍ നിന്നും പല തട്ടിലുള്ള ജനങ്ങളില്‍ നിന്നും അഭിപ്രായമാരായണം, പ്രിയാ ദത്ത് പറഞ്ഞു.
കോണ്‍ഗ്രസ് ഹൈക്കമാന്റിനെതിരെ ആദ്യമായാണ് യുവനേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തിയത്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തോല്‍വിയിലും രാഹുല്‍ഗാന്ധിയുടെ ഉപദേശക വൃന്ദത്തിന്റെ പ്രവര്‍ത്തന രീതിയിലും അതൃപ്തിയുള്ള മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ മിണ്ടാതെയിരുന്നതിനിടെയാണ് യുവനിര രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. മന്മോഹന് സിംഗ് ആരോടും ഒന്നും പറയാറില്ലെന്ന മുതിര്‍ന്ന നേതാവ് കമല്‍നാഥിന്റെ പ്രസ്താവനയില്‍ ഗാന്ധികുടുംബത്തെ കുറ്റപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ഇസ്രയേലി ചാര സംഘടനയായ മൊസാദാണെന്നുവരെ രാഹുല്‍ഗാന്ധിയുടെ ഉപദേശകസംഘം പറഞ്ഞിരുന്നു. ഇത്തരത്തില്‍ രാജ്യത്തെ ജനവികാരം തിരിച്ചറിയാന്‍ കഴിവില്ലാത്തവരാണ് രാഹുല്സംഘമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രവര്‍ത്തകസമിതിയില്‍ സോണിയാഗാന്ധിയുടേയും രാഹുല്‍ഗാന്ധിയുടേയും രാജിനാടകമാണ് നടന്നത്. ഇത്തരം നാടകങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുള്ള കടുത്ത രോഷമാണ് യുവനേതാക്കളിലൂടെ പുറത്തേക്ക് വരുന്നത്.
മുന്‍കേന്ദ്ര മന്ത്രിയും എന്‍സിപി നേതാവുമായ പ്രഫുല്‍ പട്ടേലും കോണ്‍ഗ്രസിനെ അതിരൂക്ഷമായി വിമര്‍ശിച്ച് രംഗത്തു വന്നിരുന്നു. പ്രധാനമന്ത്രിയും സര്‍ക്കാരും ജനങ്ങളോട് ആശയവിനിമയം നടത്തുന്നതില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് സഖ്യകക്ഷികളോട് ഒരു കാര്യവും കൂടിയാലോചിക്കാറുമുണ്ടായിരുന്നില്ല, പട്ടേല്‍ പറഞ്ഞു. സഖ്യകക്ഷികളുമായി രാഷ്ട്രീയ സംഭാഷണങ്ങള്‍ നടക്കാറില്ല, പ്രധാനമന്ത്രിയെന്ന നിലയ്ക്ക് അധികാരം പ്രയോഗിക്കാന്‍ മന്മോഹന് സിംഗ് പരാജയപ്പെടുകയും ചെയ്തു. ഇതാണ് കനത്ത തോല്‍വിയുടെ അടിസ്ഥാന കാരണം. ടു ജി, കല്‍ക്കരി കുംഭകോണങ്ങള്‍ കൈകാര്യം ചെയ്തതില്‍ പ്രധാനമന്ത്രിക്കും കോണ്‍ഗ്രസിനും തെറ്റുപറ്റിയെന്ന് പട്ടേല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: