കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തില്‍ മുഖംനഷ്ടപ്പെട്ട കോണ്‍ഗ്രസും മുസ്ലിംലീഗും പാര്‍ട്ടിപത്രത്തിന്റെ മുഖപ്രസംഗങ്ങളിലൂടെ പരസ്പരം ചെളിവാരിയെറിയുന്നു. കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണം മുസ്ലിംലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ കഴിഞ്ഞദിവസത്തെ മുഖപ്രസംഗത്തിന് മറുപടിയുമായാണ് ഇന്നലെ പുറത്തിറങ്ങിയത്.
രാഹുലിനെ കടുത്തഭാഷയില്‍ വിമര്‍ശിക്കുന്നതാണ് ചന്ദ്രികയുടെ മുഖപ്രസംഗമെങ്കില് മുസ്ലിംലീഗിന് പ്രത്യയശാസ്ത്രമില്ലെന്നും കേരളത്തിന് പുറത്ത് മുസ്ലിംലീഗിന് ഒരു പഞ്ചായത്ത് മെമ്പറെപ്പോലും ജയിപ്പിക്കാന്‍ കഴിയാതെ ഗാലറിയിലിരുന്ന് കളി ഉപദേശിക്കുകയാണെന്ന് കോണ്‍ഗ്രസ് മുഖപത്രം പരിഹസിക്കുന്നു. രണ്ട് പത്രങ്ങളുടെയും മുഖപ്രസംഗങ്ങളുടെ പേരില്‍ നേതാക്കള്‍ ചേരിതിരിഞ്ഞ് വിമര്‍ശനവും ആരംഭിച്ചിട്ടുണ്ട്.
മുസ്ലിം ജനസംഖ്യ 25 ശതമാനത്തോളമുള്ള പശ്ചിമബംഗാളിലും യുപിയിലും ഒരു പഞ്ചായത്ത് അംഗത്തെപ്പോലും ജയിപ്പിക്കാന്‍ ശേഷിയില്ലാത്ത ലീഗ് കേരളമാണ് ഇന്ത്യയെന്ന ധാരണ തിരുത്തണമെന്നും വീക്ഷണം ഉപദേശിക്കുന്നുണ്ട്. വ്യക്തി കേന്ദ്രീകൃതമല്ലാത്ത കോണ്‍ഗ്രസിന് പാണക്കാട്ടെ ആത്മീയനേതൃത്വം നിത്യഹരിതം പകരുന്ന ലീഗിന്റെ ഉപദേശം വേണ്ട. കേരളത്തില്‍ തരക്കേടില്ലാത്ത വിജയം ഉണ്ടായപ്പോള്‍ അതിനിടയില്‍ കോലിട്ട് കുത്തി ലീഗ് കുഴപ്പമുണ്ടാക്കരുതെന്നും പറയുന്ന കോണ്‍ഗ്രസ് ഓതിക്കനെ ഓത്ത് പഠിപ്പിക്കാനും ആശാന് അടവ് പറഞ്ഞുകൊടുക്കാനുമുള്ള പ്രത്യയശാസ്ത്രസമ്പത്ത് തങ്ങള്‍ക്കില്ലെന്ന് ലീഗിലെ ജ്ഞാനോപദേശകര്‍ മനസ്സിലാക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കത്തുന്ന താടിയില്‍ നിന്നും ബീഡി കൊളുത്തുന്നത് സൗഹൃദരാഷ്ട്രീയമല്ലെന്നും വീഴ്ചയിലും വാഴ്ചയിലും കൂടെനില്ക്കന്നതാണ് മര്യാദയെന്നും പറയുന്നു.
എന്‍. ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: