കോഴിക്കോട്: എസ്സിഇആര്ടി സംസ്കൃത റിസര്‍ച്ച് ഓഫീസറുടെ തസ്തികയില്‍ ചട്ടംലംഘിച്ച് നിയമനം നടത്താന്‍ നീക്കം. അഞ്ച് വര്‍ഷത്തെ അധ്യാപന പരിചയം, സംസ്കൃതത്തില്‍ ഗവേഷണബിരുദം എന്നിവയാണ് ഈ തസ്തികയുടെ അടിസ്ഥാനയോഗ്യത. പത്രങ്ങളില്‍ പരസ്യംചെയ്ത് അപേക്ഷകരില്‍ നിന്ന് ഇന്റര്‍വ്യൂ നടത്തിയാണ് തസ്തികയിലേക്ക് ആളെ തെരഞ്ഞെടുക്കേണ്ടത്.
മൂന്ന് മാസമായി തസ്തിക ഒഴിഞ്ഞുകിടന്നിട്ടും ഇതുവരെ നിയമനം നടത്താന്‍ വിദ്യാഭ്യാസ വകുപ്പിനായിട്ടില്ല. മുസ്ലിംലീഗിന്റെ നിര്‍ദ്ദേശപ്രകാരം യോഗ്യതകളില്ലാത്ത ഒരാളെ നിയമിക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. പട്ടാമ്പി സബ്ജില്ലയിലെ ഒരു സ്കൂള്‍ അധ്യാപികയെയാണ് ഈതസ്തികയിലേക്ക് പരിഗണിക്കുന്നത്. എന്നാല്‍ 2011 ജൂണില്‍ സര്‍വീസില്‍ ചേര്‍ന്ന ഇവര്‍ക്ക് മൂന്ന് വര്‍ഷ അധ്യാപന പരിചയം മാത്രമേ ഉള്ളൂ. യോഗ്യതകള്‍ ഉള്ള നിരവധി ഭാഷാവിദഗ്ധര്‍ പുറത്തുനില്‍ക്കുമ്പോഴാണ് പുറംവാതിലിലൂടെ ഇവരെ നിയമിക്കാനുള്ള നീക്കം നടക്കുന്നത്. ഡപ്യൂട്ടേഷന് നിയമനത്തിന് ചുരുങ്ങിയത് അഞ്ച് വര്‍ഷ സര്‍വീസ് വേണമെന്ന ചട്ടമാണ് മറികടക്കുന്നത്.
സംസ്കൃത റിസര്‍ച്ച് ഓഫീസ് തസ്തികയില്‍ ആളില്ലാത്തതിനാല്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള സംസ്കൃതപാഠപുസ്തകങ്ങള്പോലും തയാറാക്കാന്‍ വിദ്യാഭ്യാസവകുപ്പിന് കഴിഞ്ഞിട്ടില്ല. 1,3 ക്ലാസുകളിലേക്കുള്ള സംസ്കൃത പാഠപുസ്തകങ്ങള്‍ ഇതുവരെ അച്ചടി പൂര്‍ത്തിയായിട്ടില്ല. 1,3 ക്ലാസുകളില്‍ സംസ്കൃതം ആദ്യമായി പരിചയപ്പെടുത്തുകയാണെന്ന പ്രത്യേകതയും അടുത്ത അധ്യയന വര്‍ഷത്തിനുണ്ട്. 1,3,5,7 ക്ലാസുകളിലേക്കുള്ള അധ്യാപകരുടെ കൈപ്പുസ്തകങ്ങള്‍ ഇതുവരെ തയാറായിട്ടില്ല. നിലവില്‍ മറ്റ് ഭാഷകളുടെ റിസര്‍ച്ച് ഓഫീസര്‍മാരാണ് സംസ്കൃതഭാഷയുടെ കാര്യവും ശ്രദ്ധിക്കുന്നത്.
ഒന്നാം ക്ലാസ് മുതല്‍ സംസ്കൃതഭാഷാ പഠനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സംസ്കൃതഭാഷാ പഠനം അവതാളത്തിലാക്കുന്ന സാഹചര്യമാണ് വകുപ്പില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: