തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മേല്‍ശാന്തി നിയമന നറുക്കെടുപ്പില്‍ ഒത്തുകളി നടത്തി നിയമനം പ്രഹസനമാക്കാന്‍ കളമൊരുങ്ങുന്നു.
ഭക്തരുടെ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അഡ്മിനിസ്ട്രേറ്റര്‍ ഓഫീസര്‍ പദവിയിലുള്ള ക്ഷേത്രങ്ങളില്‍ മേല്‍ശാന്തി നിയമനം നറുക്കെടുപ്പിലൂടെ നടത്തുവാന്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചത്. ഇത് ദേവസ്വം ബോര്‍ഡിലെ യൂണിയനുകള്‍ക്ക് വന്‍ തിരിച്ചടിയായിരുന്നു. മൂന്ന് അതാത് ഗ്രൂപ്പിലെ പൂജാരിമാരില്‍ നിന്നും വന്‍തുക ഈടാക്കിക്കൊണ്ട് യൂണിയന് തീരുമാനിക്കുന്ന ലിസ്റ്റനനുസരിച്ച് വരുമാനമുള്ള ക്ഷേത്രങ്ങളില്‍ നിയമിക്കുന്ന രീതിയായിരുന്നു അലംബിച്ചിരുന്നത്. എന്നാല്‍ ശാര്‍ക്കര, വര്‍ക്കല, തിരുവല്ലം, കൊട്ടാരക്കര തുടങ്ങിയ ക്ഷേത്രങ്ങളില്‍ ജൂനിയര്‍ പൂജാരിമാരെ നിയമിക്കുവാന്‍ തുടങ്ങിയതോടെയാണ് ഭക്തജനങ്ങള്‍ എതിര്‍പ്പുമായി വന്നത്. എന്നാല്‍ അതാതു ദേവസ്വം ഗ്രൂപ്പില്‍ യോഗ്യതയുള്ള പൂജാരിമാര്‍ കുറവായതിനാല്‍ അതില്‍ നിന്നേ നിയമിക്കുവാന്‍ കഴിയുകയുള്ളൂ എന്ന ന്യായം പറഞ്ഞ് ദേവസ്വം ബോര്‍ഡ് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയുകയായിരുന്നു. എന്നാല്‍ നറുക്കെടുപ്പ് ഏര്‍പ്പെടുത്തിയപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വത്തിനു കീഴിലുള്ള യോഗ്യതയുള്ള യാതൊരു പൂജാരിക്കും എതു ക്ഷേത്രത്തിലേക്ക് വേണമെങ്കിലും അപേക്ഷിക്കാം എന്ന നിലയിലെത്തി.
വരുമാനമുള്ള ക്ഷേത്രങ്ങളില്‍ ലക്ഷങ്ങള്‍ വാങ്ങി മേല്‍ശാന്തിമാരെ നിയമിക്കുവാനുള്ള അവകാശം നഷ്ടപ്പെട്ട യൂണിയനുകള്‍ക്കും ദേവസ്വം അധികാരികള്‍ക്കും ഇത് അംഗീകരിച്ചു കൊടുക്കുവാന്‍ കഴിയുമായിരുന്നില്ല. ഇപ്പോള്‍ ആവശ്യമുള്ള ക്ഷേത്രങ്ങളിലേക്ക് മേല്‍ശാന്തിമാരില്‍ നിന്നും അപേക്ഷകള്‍ കൈപ്പറ്റി ഇന്റര്‍വ്യൂ നടന്നുവരികയാണ്. എന്നാല്‍ യൂണിയനുകളും ദേവസ്വവുമായി ധാരണയിലെത്തി അവര്‍ നല്കുന്ന ചുരുക്കം ലിസ്റ്റില്‍ നിന്നാണ് ഇന്റര്‍വ്യു നടന്നുവരുന്നത്. യൂണിയനുകള്‍ നല്കുന്ന ലിസ്റ്റല്ലാതെ ആരും നേരിട്ട് അപേക്ഷ നല്‍കാറില്ല. യൂണിയനുകള്‍ അറിയാതെ അപേക്ഷ നല്കിയാല് നിയമനം തടയും. ഒരാള്‍മാത്രം അപേക്ഷിക്കുന്ന ക്ഷേത്രങ്ങളില്‍ നറുക്കെടുപ്പില്ല. മാത്രമല്ല അതാതു ഗ്രൂപ്പില്‍ നിന്നുള്ള പൂജാരിമാരാണ് കൂടുതലും ആ ഗ്രൂപ്പിലെ ക്ഷേത്രങ്ങളില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഇതെല്ലാം യൂണിയനുകളുടെ പങ്കുവെയ്ക്കല്‍ നിര്‍ദ്ദേശപ്രകാരമാണ് നടത്തുന്നത്. ശാര്‍ക്കര ക്ഷേത്രത്തിലേക്ക് വര്‍ക്കല ഗ്രൂപ്പിലെ ഒരു പൂജാരി മാത്രമാണ് അപേക്ഷ നല്‍കിയതായി അറിയുന്നത്. ഇതിലൂടെ നിയമനത്തില്‍ ലക്ഷങ്ങളുടെ അഴിമതിക്ക് വീണ്ടും കളമൊരുങ്ങുകയാണ് ചെയ്തത്.
ശബരിമലയില്‍ ചെയ്യുന്നതുപോലെ ഭക്തരുടെ സാന്നിധ്യത്തില്‍ നറുക്കെടുക്കണമെന്നതാണ് ഭക്തരുടെ ആവശ്യം. മാത്രമല്ല നറുക്കെടുപ്പു നടത്തുന്ന മുഴുവന്‍ ക്ഷേത്രങ്ങളിലേയും അപേക്ഷകള്‍ എകീകൃതമായി വാങ്ങിയിട്ട് നറുക്കിലൂടെ കിട്ടുന്ന ക്ഷേത്രങ്ങളില്‍ നിയമിക്കുക എന്നതാണ് ഇരിനൊരു പരിഹാരം. ശ്രീകണ്ഠേശ്വരം, വര്‍ക്കല, ഹനുമാന് ക്ഷേത്രം, ശാര്‍ക്കര, കൊട്ടാരക്കര ഗണപതിക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍
പൂജകളും ചടങ്ങുകള്‍ക്കും പ്രത്യേകതയുണ്ട്. ഇത്തരം ക്ഷേത്രങ്ങളിലേക്ക് പൂജാരിമാരെ നിയമിക്കുവാനുള്ള യോഗ്യതയും പ്രവൃത്തി പരിചയ കാലാവധിയും ഉയര്‍ത്തണം എന്നതുമാണ് ഭക്തരുടെ ആവശ്യം. ഭക്തരുടെ കണ്ണില്‍ പൊടിയിടുന്ന ഇത്തരം നറുക്കെടുപ്പിലൂടെ പൂജാരിമാരെ നിയമിച്ചാല്‍ അതിനെതിരെ പ്രതികരിക്കുവാന്‍ തയ്യാറെടുക്കുകയാണ് ഭക്തര്‍.
ഹരി.ജി. ശാര്‍ക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: