ആധുനിക ശാസ്ത്രം ലോക മനുഷ്യന് നല്കിയ യന്ത്രവല്‍കൃത ഭൗതിക ജീവിതത്തിന്റെ ആധിക്യം മനുഷ്യനെ മാത്രമല്ല പ്രകൃതിയിലെ കോടാനുകോടി ജീവരാശികളെയും തിക്തമായി ബാധിക്കുന്നു എന്ന അപഗ്രഥനങ്ങളും കണ്ടെത്തലുകളുമാണ് എന്ത് വിലകൊടുത്തും ഭൂമിയെയും അതിന്റെ ആവാസവ്യവസ്ഥയെയും ജീവസന്ധാരണ പ്രക്രിയയെയും സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന നിഗമനത്തിലാണ് ശാസ്ത്രലോകത്തെ എത്തിച്ചത്. അന്താരാഷ്ട്ര തലത്തില്‍തന്നെ അതിന് നേതൃത്വം നല്കുന്ന യുനെസ്കോ ലോകത്തെ പല ജൈവവൈവിധ്യ മേഖലകളെയും പൈതൃകപട്ടികയില്പ്പെടുത്തി സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധവല്‍ക്കരണ പദ്ധതികള്‍ നടപ്പില്വരുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ ആറന്മുള ഗ്രാമവും പശ്ചിമഘട്ട പര്‍വ്വത മേഖലയും പൈതൃകഭൂമിയായി പ്രഖ്യാപിച്ചത്.
ഭൂമി എന്ന ഈ ഗ്രഹം, മനുഷ്യന്റെ ക്രമാതീതമായ പെരുകലും അതിശക്തമായ ചൂഷണവുംമൂലം മരുവല്‍ക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് സൊമാലിയ, കെനിയ മുതലായ ആഫ്രിക്കന്‍ രാജ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കൃഷിനാശവും ആള്‍നാശവും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ മരുഭൂമികള്‍ ഓരോ വര്‍ഷവും വ്യാപ്തി വര്‍ധിച്ചു വരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഈ ഒരു ഗുരുതരാവസ്ഥയെ അതിജീവിക്കുന്നതിന്റെ ഭാഗമായി ലോകരാഷ്ട്ര സംവിധാനങ്ങള്‍ പ്രത്യേകം നിയമനിര്‍മാണങ്ങള്‍ നടത്തുകയും ഭരണകൂടങ്ങള്‍ നേരിട്ടുതന്നെ പരിസ്ഥിതി സംരക്ഷണത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്നു.
ക്രിസ്തുമതത്തിന്റെ ഏറ്റവും ശക്തമായ വിഭാഗമായ ആഗോള കത്തോലിക്കാസഭ, നൂറ്റി ഇരുപത് കോടിയില്‍ അധികം വരുന്ന അതിന്റെ അല്മായ സമൂഹത്തിലൂടെ പ്രകൃതിസംരക്ഷണ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ആധുനിക നയരേഖയില്‍ പ്രകൃതിസംരക്ഷണം ഉള്‍പ്പെടുത്തുകയും പ്രകൃതിനാശം വരുത്തുന്ന പ്രവൃത്തികള്‍ ആധുനിക മഹാപാപങ്ങളില്‍ ഒന്നായി വ്യവഹരിക്കുകയും ചെയ്തിട്ടുണ്ട്.
ഈ ഒരു പശ്ചാത്തലത്തെ മുന്‍നിര്‍ത്തിയാണ് പ്രകൃതിതന്നെയാണ് ഈശ്വരന് (പ്രകൃതിസ്വരൂപം ബ്രഹ്മം) എന്ന പുകള്‍പെറ്റ വേദവാക്യം പിറന്ന ഭാരതവും പ്രകൃതിസംരക്ഷണത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്നത്. അതിനെ എത്രത്തോളം ബാലിശവും വൈരാഗ്യബുദ്ധിയോടുകൂടിയാണ്, പേരാറും പെരിയാറും ഒഴുകുന്ന നാടിന്റെ സംഘടിത പൗരോഹിത്യവും ആ ഇടവഴികളില്‍ അധികാരം തേടുന്ന രാഷ്ട്രീയവും പെരുമാറുന്നത്.
മീനമാസത്തിലെ സൂര്യന് പ്രകൃതിയെ ചുട്ടുപൊള്ളിക്കുമ്പോള്‍, വറ്റിവരണ്ട ജലസ്രോതസുകളും കുടിവെള്ളത്തിനായി പരക്കം പായുന്ന മനുഷ്യരുടെ നിരകളും പശ്ചിമഘട്ടത്തിലെ ചോലവനങ്ങളില്നിന്നുപോലും കുളിര്‍മ തേടി പുറത്തുവരുന്ന സഹ്യന്റെ മക്കളും വിനോദസഞ്ചാരികളുടെ ക്യാമറക്കണ്ണുകള്‍ക്ക് വിഭവമൊരുക്കുന്ന കേരളത്തില്‍ പ്രകൃതിസംരക്ഷണം വേണമോ വേണ്ടയോ എന്ന് ഇതുവരെ തീരുമാനമാവാത്ത മാരത്തണ്‍ ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നത്.
ലോകത്തിലെ തന്നെ വിരളമായ അതീവ ജൈവ സമ്പന്ന മേഖലയായ പശ്ചിമഘട്ടം ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലെ ഇരുപത്തിയെട്ട് കോടി മനുഷ്യര്‍ക്കും അനേകകോടി ജീവജാലങ്ങള്‍ക്കും ആധാരമാണ്. അതുകൊണ്ട് തന്നെയാണ് ഈ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടത് എങ്ങനെയെന്ന് മാധവ് ഗാഡ്ഗില്‍ കമ്മറ്റി ദീര്‍ഘമായി പഠനം നടത്തി തികച്ചും ജനാധിപത്യപരവും കാര്‍ഷിക പുരോഗതി ലക്ഷ്യംവച്ചുകൊണ്ടുമുള്ള സമഗ്രമായ കരട് റിപ്പോര്‍ട്ടായി സമര്‍പ്പിച്ചിരിക്കുന്നത്.
“അമ്മയെത്തല്ലിയാലും രണ്ടു പക്ഷം” എന്ന പഴമൊഴിയെ അന്വര്ര്ത്ഥമാക്കും വിധം കേരളത്തിലെ ഒരു വിഭാഗം പശ്ചിമഘട്ട നിവാസികളായ മനുഷ്യര്‍, മതവും രാഷ്ട്രീയവും അഴിച്ചുവിട്ട ഭയപ്പാടുകള്‍ക്ക് വിധേയമായി പ്രതികരിക്കുമ്പോള്‍ മൂന്ന് കോടിയില്‍പ്പരം മലയാളികളുടെ ഭാവിജീവിതമാണ് തുലാസിലാവുന്നത്.
കേരളത്തിന്റെ മണ്ഞ്ഞരമ്പുകളിലൂടെ അമൃതവാഹിനികളായി ഒഴുകുന്ന നാല്പത്തിനാല് നദികളുടെയും പ്രഭവകേന്ദ്രമാണ് പശ്ചിമഘട്ടം. ഈ നദികളാണ് നമ്മുടെ നാടിനെ ഹരിതാഭമാക്കിയത്. ഈ നദീതീരങ്ങളാണ് മലയാളിക്ക് ആഹാരവും കുടിവെള്ളവും പ്രാണവായുവും ബുദ്ധിയും നല്‍കിയത്. ലോക വിനോദസഞ്ചാര ഭൂപടത്തില്‍ മലയാളത്തിന്റെ ‘നാഴിയിടങ്ങഴി മണ്ണ്’ സ്ഥാനം പിടിച്ചുവെങ്കില്‍ അതിങ്കാരണം ഹെറിറ്റേജ് ഹോട്ടലുകളും ആധുനിക അമ്യൂസ്മെന്റ് പാര്ക്കുകളുമല്ല, അതിനുമപ്പുറം ജൈവ വൈവിധ്യ കലവറയായ ഈ ആവാസവ്യവസ്ഥയാണെന്ന സാമാന്യയുക്തി പോലും തമസ്കരിച്ചുകൊണ്ടാണ് പ്രകൃതിസംരക്ഷകര്‍ വികസനവിരോധികളാണെന്ന് ആക്ഷേപിക്കുന്നത്.
ചൂഷക, ചൂഷിത വര്‍ഗ്ഗ സിദ്ധാന്തങ്ങള്‍ വരെ മലക്കം മറിയുന്നു ഇവിടെ. വന്‍കിട മുതലാളിത്തവും മാഫിയകളും അതിഭൗതികവാദത്തില്‍ അകപ്പെട്ടിരിക്കുന്ന മതങ്ങളും അടങ്ങുന്ന ആധുനിക ‘ത്രിത്വം’ ചൂഷണം ചെയ്യുന്നത് കേരളത്തിലെ മുഴുവന്‍ ജനതയെയുമാണ്.
പശ്ചിമഘട്ടത്തെ, രാസവളങ്ങളില്‍നിന്നും കീടനാശിനികളില്‍നിന്നും മുക്തമാക്കി ഘട്ടംഘട്ടമായി ജൈവകൃഷി മേഖലയാക്കണമെന്ന നിര്‍ദ്ദേശത്തെ, ബൗദ്ധിക, കാര്‍ഷിക കേരളം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മാലിന്യവാഹികളായ നദികളെയും എന്‍ഡോസള്‍ഫാന്റെ രക്തസാക്ഷികളായ കുറെയേറെ മനുഷ്യരെയും ജീവരാശികളെയും അതിവേഗം കേരളത്തില്‍ വളര്‍ച്ച കൈവരിക്കുന്ന ‘സൂപ്പര്‍ സ്പെഷ്യാലിറ്റി’ ആശുപത്രി വ്യവസായത്തെയും മുന്‍നിര്‍ത്തി വേണം ഇത്.
കാലിവളര്‍ത്തലും മത്സ്യകൃഷിയും അടക്കമുള്ള ആവാസവ്യവസ്ഥാ പുനര്‍നിര്‍മിതിക്കുവേണ്ടിയുള്ള കാര്‍ഷികനയത്തെ എതിര്‍ക്കുന്ന കര്‍ഷക പ്രവരന്മാര്, വേണ്ടിവന്നാല്‍ ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ കൃഷിയിറക്കുമെന്ന് ആണയിടുന്നതിന് മുമ്പേ ബിടി പരുത്തി കൃഷി ചെയ്ത വിദര്‍ഭയിലെയും കാലാവസ്ഥാ വ്യതിയാനം മൂലം കൃഷി നശിച്ച് ജീവനൊടുക്കേണ്ടിവന്ന വയനാട്ടിലെയും ഇടുക്കിയിലെയും ആയിരക്കണക്കിന് കര്‍ഷകരുടെ ഓര്‍മ്മകളോടെങ്കിലും നീതിപുലര്‍ത്തണം.
ആറന്മുളയെന്ന പൈതൃകഗ്രാമത്തെ ഇല്ലാതാക്കി പറന്നിറങ്ങുന്ന വിമാനങ്ങള്‍ സ്വപ്നം കാണുന്ന വികസനവാദികള്‍ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന പമ്പാനദിയെയും മലയാളിയുടെ അന്നമൂട്ടിനായി നിലനിര്‍ത്തേണ്ടുന്ന കുട്ടനാടിനെയും തിരിച്ചറിയാനുള്ള കെല്‍പ്പ് കൂടി കാണിക്കേണ്ടതാണ്.
സൂര്യനെയും ഭൂമിയെയും സമസ്ത ജീവരാശികളെയും നിത്യജീവിതത്തോട് ബന്ധിപ്പിച്ച് ആത്മീയ പാരമ്പര്യം പേറുന്ന ഒരു നാട്ടില്‍ വൈദികര്‍ പുരത്തിന് ഹിതം ചെയ്യുന്നവരായതുകൊണ്ടാണ് ‘പുരോഹിതന്മാര്’ എന്ന പേരിന് അര്‍ഹരായത്.
പശ്ചിമഘട്ടം സംരക്ഷിക്കുവാന്‍ ഇറങ്ങിപുറപ്പെട്ട രാഷ്ട്രീയനേതാവിന്റെ ‘ശവഘോഷയാത്രക്ക്’ കുടപിടിച്ചും പരിസ്ഥിതി ശാസ്ത്രകാരന്മാരുടെ ആധികാരിക പഠനങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് ജനതയെ വഴിയാധാരമാക്കുന്ന വൈദികര്‍ ഏത് പുരത്തിന്റെ ഹിതമാണ് സംരക്ഷിക്കുന്നത്.
ഒരുഭാഗത്ത് ഇൗ വൈദികവിഭാഗത്തിന് മുന്നില്‍ മാപ്പപേക്ഷയുമായി നില്‍ക്കുകയും മറുഭാഗത്ത് ആറന്മുളയില് അതിജീവനത്തിനായി സമരം ചെയ്യുന്ന ഒരു ജനതയെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന രാഷ്ട്രീയം എന്ത് പ്രതീക്ഷയാണ് ഈ നാടിന് നല്‍കുന്നത്.
ഒരു കാര്യം സ്പഷ്ടമാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ കേരളത്തില്‍ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത് കേരളം ഒരു മരുവല്‍ക്കരണത്തിന്റെ പാതയിലാണ് എന്നതാണ്. വറ്റിവരളുന്ന ജലാശയങ്ങളും നദികളും അളവ് കുറയുന്ന ഭൂഗര്‍ഭജലവും അപ്രത്യക്ഷമായ സസ്യ-ജന്തു വര്‍ഗ്ഗങ്ങളും മലയാളിക്കൊരു മുന്നറിയിപ്പാണ്. മണ്ണും മലകളും തകര്‍ത്തുകൊണ്ടുള്ള മൂലധന വികസനം ഹരിതാഭമായ ഈ ഭൂമിയെ തൊട്ടടുത്ത ഭാവിയില്‍ത്തന്നെ മരുഭൂമിയാക്കുമെന്ന മുന്നറിയിപ്പ്.
മലയാളിക്ക് ബുദ്ധിയും കഴിവും ആഹാരവും നല്കുന്ന ഈ ഭൂമിയെ സംരക്ഷിക്കുവാന്‍ സകല കലകളുമുറങ്ങുന്ന ഈ മണ്ണിന്റെ ഉര്‍വ്വരത കാത്തുസൂക്ഷിക്കുവാന്‍ നാം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. കാരണം ഈ ബ്രഹ്മാണ്ഡത്തില്‍ നമുക്ക് ജീവിക്കുവാനും വളരുവാനും മറ്റൊരു ഭൂമിയില്ല എന്നതുതന്നെ…
ബാബു മാനിക്കാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: