കേരളത്തിന്റെ പൈതൃകഗ്രാമമായ ആറന്മുള ഒടുങ്ങാത്ത സമരഭൂമിയായി മാറിയിട്ട് ഇന്ന് നൂറു ദിവസം തികയുകയാണ്. സ്വകാര്യ കമ്പനിയായ കെജിഎസ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആറന്മുളയില് സ്ഥാപിക്കാനൊരുങ്ങുന്ന വിമാനത്താവളത്തിനെതിരെയുള്ള ഈ സമരം വിവിധ സംഘടനകളുടെ പങ്കാളിത്തംകൊണ്ടും അഭൂതപൂര്‍വമായ ജനപിന്തുണകൊണ്ടും കേരളം കണ്ടിട്ടുള്ള മേറ്റ്ല്ലാ സമരങ്ങളെയും പിന്നിലാക്കിയിരിക്കുകയാണ്. വിമാനത്താവള പദ്ധതി പൂര്‍ണമായി ഉപേക്ഷിക്കുക, നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള പദ്ധതിക്കു പിന്നിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന സമരത്തില്‍ കോണ്‍ഗ്രസുകാരൊഴികെ കേരളത്തിലെ മേറ്റ്ല്ലാ സാംസ്ക്കാരിക-രാഷ്ട്രീയ സംഘടനകളില്‍പ്പെട്ടവര്‍ പങ്കാളികളാണ് എന്നു പറഞ്ഞാല്‍ അതിശയോക്തി ഉണ്ടാവില്ല. സെയിലന്റ്വാലി സമരനായികയും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സാംസ്ക്കാരിക മനഃസാക്ഷിയുമായ സുഗതകുമാരിയാണ് ആറന്മുള സമരത്തിന്റെയും മുന്‍നിരയിലുള്ളത്. നിലയ്ക്കല്‍ സമരനായകനും ആറന്മുള പൈതൃക ഗ്രാമ കര്‍മസമിതിയുടെ നേതാവുമായ കുമ്മനം രാജശേഖരനും സമരത്തിന്റെ പ്രരണാ സ്രോതസ്സാണ്. കക്ഷിരാഷ്ട്രീയമായ ചേരിതിരിവുകളും രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളും മതപരമായ ഭിന്നതകളുമൊക്കെ മറികടന്നുകൊണ്ടുള്ള സമരത്തോട് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ പക്ഷെ പുറംതിരിഞ്ഞു നില്‍ക്കുകയാണ്.
വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്താണ് ആറന്മുള വിമാനത്താവള നിര്‍മാണത്തിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്. അധികാരം വിട്ടൊഴിഞ്ഞപ്പോള്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയതായി സമ്മതിച്ച സിപിഎം നേതൃത്വം സമരപ്പന്തലില്‍ വന്ന് ഐക്യം പ്രഖ്യാപിക്കുകയും ചെയ്തു. പാരിസ്ഥിതികാനുമതി ഉള്‍പ്പെടെ പലതും നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ നേടിയെടുക്കാന്‍ പദ്ധതിക്ക് നേതൃത്വം നല്കുന്ന സ്വകാര്യ കമ്പനിക്ക് കഴിഞ്ഞത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിലുള്ള സ്വാധീനം കൊണ്ടാണെന്ന് പകല്‍പോലെ വ്യക്തമാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനായ റോബര്‍ട്ട് വാദ്രയുടെ അവിഹിതമായ ബന്ധമാണ് ഈ വിമാനത്താവളത്തിനുവേണ്ടി നിയമങ്ങള്‍ വഴിമാറിയതിന് കാരണമെന്ന് അറിയാത്തവര്‍ ചുരുങ്ങും. വിമാനത്താവളം വരുന്നതിനെ അനുകൂലിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത് കറകളഞ്ഞ അഴിമതിയാണെന്ന് വ്യക്തമാണ്. കേരളം ഒരൊറ്റ ശരീരമായി ആറന്മുളയില് അണിനിരന്നിരിക്കുന്നു. സാംസ്കാരിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖരെല്ലാം സമരവേദിയില്‍ എത്തിച്ചേര്‍ന്നു. കേരളത്തിന് പുറത്തുനിന്നുപോലും പരിസ്ഥിതി നാശത്തിലും മറ്റും ആശങ്ക പുലര്‍ത്തുന്നവരും സ്വകാര്യ മൂലധന ശക്തികളുടെ അഴിഞ്ഞാട്ടത്തിന് എതിരുനില്ക്കുന്നവരും എത്തിച്ചേര്‍ന്നതോടെ ആറന്മുള സമരത്തിന് ദേശീയമാനം തന്നെ കൈവന്നിരിക്കുകയാണ്.
ഐഎന്‍എസ് ഗരുഡയുടെ തുറന്ന പറക്കല്‍ മേഖലയായതിനാല്‍ ആറന്മുളയില് വിമാനത്താവളം വരുന്നത് രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് നാവികസേന വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും എ.കെ.ആന്റണി ഭരിച്ച പ്രതിരോധ വകുപ്പ് പദ്ധതിക്ക് അനുമതി നല്കുകയാണുണ്ടായത്. കോണ്‍ഗ്രസിന്റെ രണ്ട് എംപിമാരാണ് ഇതിനുപിന്നില്‍ ചരടുവലിച്ചത്. ബാലിശമായ സാങ്കേതിക കാരണങ്ങളാണ് വിമാനത്താവളം വരുന്നതിനെതിരെ നാവികസേന പറയുന്നതെന്ന് വരുത്തിത്തീര്‍ത്ത് കോണ്‍ഗ്രസുകാരനായ ആന്റോ ആന്റണി എംപി പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയയ്ക്കുകയായിരുന്നു. ഈ കത്ത് പ്രതിരോധ മന്ത്രാലയത്തിലെത്തിച്ച് അനുമതി നല്‍കുകയായിരുന്നു. അഴിമതിവിരുദ്ധനെന്നും ആദര്ശധീരനെന്നുമൊക്കെ കൊട്ടിഘോഷിക്കപ്പെടുന്ന ആന്റണിയുടെ ഭരണത്തിന് കീഴിലാണ് ഇതെല്ലാം അരങ്ങേറിയത്. ഇതിനെതിരെ ഒരു ജനത മുഴുവന്‍ സമരത്തിന്റെ തീച്ചൂളയിലായിരുന്നിട്ടും ആന്റണി അശ്ലീലമായ നിശബ്ദത പുലര്‍ത്തുകയായിരുന്നു.
വിമാനത്താവളങ്ങള്‍ തമ്മിലുള്ള ദൂരപരിധി സംബന്ധിച്ച നിയമം അനുസരിച്ച് ആറന്മുളയില് വിമാനത്താവളം പാടില്ലാത്തതാണ്. എന്നിട്ടും നോക്കെത്താദൂരത്തോളം നെല്‍പ്പാടം നികത്തി ഇങ്ങനെയൊരു വിമാനത്താവളം കൊണ്ടുവരുന്നതിന് പിന്നില്‍ മറ്റൊരു ദുഷ്ടലാക്കുണ്ട്. സാക്ഷാല്‍ പാര്‍ത്ഥസാരഥിയായ തിരുവാറന്മുളയപ്പന്റെ പുണ്യസങ്കേതം നശിപ്പിക്കുകയെന്നതാണത്. വിമാനങ്ങള്‍ക്ക് പറന്നിറങ്ങാനും ഉയര്ന്നുപൊങ്ങാനുമായി ആറന്മുള ക്ഷേത്രത്തിലെ കൊടിമരത്തിന്റെ ഉയരം കുറച്ച് അതില്‍ ചുവന്ന ലൈറ്റ് പിടിപ്പിക്കണമെന്നും ക്ഷേത്രഗോപുരം സ്ഥാനംമാറ്റണമെന്നുമൊക്കെയുള്ള നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവെക്കപ്പെട്ടിട്ടുള്ളത്. ക്ഷേത്രത്തിന്റെ ആരാധനാക്രമങ്ങളെയും ഭക്തരുടെ വികാരങ്ങളെയും മാനിക്കാത്തതാണ് ഇതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍ ആറന്മുളയില് വിമാനമിറക്കാന്‍ പാടുപെടുന്നവര്‍ക്ക് ഇതൊന്നും ഒരു പ്രശ്നമല്ല. പക്ഷെ, ആറന്മുളയിലെ ധര്‍മസമരത്തിന് ഇറങ്ങിത്തിരിച്ചവര്‍ ഈ ധാര്‍ഷ്ട്യത്തിന് കീഴടങ്ങുന്നവരല്ല. നൂറല്ല, നൂറായിരം ദിവസം സമരം നടത്തേണ്ടിവന്നാലും വിജയം കണ്ടേ അവര്‍ പിന്മാറൂ. തിരുവാറന്മുളയപ്പന്റെ അനുഗ്രഹം അവര്‍ക്കുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: