ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം കൊയ്തതോടെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങുന്ന നരേന്ദ്ര മോദിയെ പേടിച്ച് കുപ്രസിദ്ധ ഭീകരന് ദാവൂദ് ഇബ്രാഹം സ്ഥലം വിട്ടതായി സൂചന.
മോദിയെ പേടിച്ച് ദാവൂദിന്റെ ആസ്ഥാനം അഫ്ഗാന്- പാക്ക് അതിര്‍ത്തിയിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. കൂടാതെ പാക്കിസ്ഥാന് ചാര സംഘടനയായ ഐഎസ്ഐയുടെ സഹായം ദാവൂദ് തേടിയതായും അറിയുന്നു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ ദാവൂദിനെ കുറിച്ച് മോദി സൂചിപ്പിച്ചിരുന്നു.
ബിജെപിയുടെ കരുത്തനായ നേതാവ് കൂടിയായ മോദി അധികാരത്തിലേറിയതോടെ അധോലോക രാജാവിനെ അദ്ദേഹം പിന്തുടരുമെന്നാണ് ഇന്റലിജന്‍സ് കണക്കുകൂട്ടല്‍. 1993ലെ മുംബൈ സ്ഫോടന പരമ്പരയുള്പ്പടെയുള്ള ഭീകരാക്രമണങ്ങളില്‍ ദാവൂദിന് പങ്കുള്ളതായാണ് സൂചന. മോദിയുടെ ലക്ഷ്യങ്ങളെയും കമ്മാന്‍ഡോ രീതിയിലുള്ള നീക്കങ്ങളേയും ദാവൂദ് ഭയപ്പെടുന്നു. ഒസാമ ബിന്‍ ലാദനെ അമേരിക്ക വക വരുത്തിയത് പോലെയാണ് മോദിയുടെ നീക്കത്തെ ദാവൂദ് ഭയക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡയറക്ടര്‍ അജിത് ദോവാല്‍ രാജ്യം നേരിടുന്ന സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം മോദിയോട് സംസാരിച്ചിരുന്നു.
മോദിയുടെ ഇച്ഛാശക്തി വളരെ വലുതാണെന്നും ഈ ഗുണം ദാവൂദിന്റെ പദ്ധതികള്‍ക്ക് തിരിച്ചടിയാകുമെന്നും ഐപിഎസ് ഉദ്യോഗസ്ഥന് വൈ സി പവാര്‍ വിലയിരുത്തുന്നു. മുംബൈ സ്ഫോടന പരമ്പരയെ കുറിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനാണ് പവാര്‍. കേവലം ബിജെപി അംഗം മാത്രമല്ല മറിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന് കൂടിയാണ് മോദിയെന്നും പവാര്‍ പ്രകീര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: