തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായ സിപിഎം-സിപിഐ പാര്‍ട്ടികള്‍ ഒന്നാകുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ നിലവില്‍ പ്രസക്തിയില്ലെന്ന് പി ബി അംഗം എം എ ബേബി. പാര്‍ട്ടികള്‍ ഒന്നിക്കണമെന്നത് സംബന്ധിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ വന്ന ലേഖനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനയുഗത്തിലെ ലേഖനം, വിവാഹബന്ധം വേര്‍പിരിഞ്ഞിട്ട് വീണ്ടും ഒന്നിക്കണമെന്ന് പരസ്യമായി പറയുന്നതു പോലെയാണെന്നും ബേബി കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ ഒരുപാട് ചര്‍ച്ചകള്‍ ആവശ്യമാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന സാഹചര്യത്തില്‍ നിന്ന് വ്യത്യാസമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മാധ്യമ ചര്‍ച്ചയിലേക്ക് തന്റെ രാജി കാര്യം വലിച്ചിഴയ്ക്കാന്‍ സാധിക്കില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞ കാര്യം മാധ്യമങ്ങളോടു പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബേബി അറിയിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തങ്ങളുടെ കാല് കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് മനസിലാക്കണമെന്നാണ് ജനയുഗത്തിന്റെ ഇന്നത്തെ മുഖപ്രസംഗം പറയുന്നത്. കഴിഞ്ഞകാലങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ജീര്‍ണതയുണ്ടായി. ഇതിനെ മറികടക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും മുഖപ്രസംഗം ആഹ്വാനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: