കോട്ടയം: ഉദ്യോഗസ്ഥരുടെയും വാഹനങ്ങളുടെയും കുറവുമൂലം സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു. ഇതുമൂലം പല ജില്ലകളിലും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകള്‍ പ്രഹസനമാകുകയാണ്. കോടികള്‍ വരുമാനമുണ്ടായിട്ടും വകുപ്പ് മന്ത്രിയുള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാത്തതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍തന്നെ പ്രതിഷേധം ശക്തമാണ്.
ആരോഗ്യവകുപ്പിനു കീഴിലാണ് ഭക്ഷ്യസുരക്ഷാവകുപ്പ് . ഓരോ മണ്ഡലത്തിനും ഒരു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന് വേണം. കൂടാതെ ജില്ലാ ഓഫീസറും ഉണ്ടാകണം. ഇങ്ങനെ മൊത്തം 157 ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ വേണ്ട വകുപ്പില്‍ ഇപ്പോള്‍ ആകെയുള്ളത് 79 പേരാണ്. വേണ്ട ഉദ്യോഗസ്ഥരുടെ മൂന്നില്‍ രണ്ടു പോലുമില്ലാതെയാണ് ഇപ്പോള്‍ ഭക്ഷ്യസുരക്ഷാവകുപ്പ് സംസ്ഥാനത്തെ ഹോട്ടലുകളിലും, ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലും പരിശോധനയുമായി ഇറങ്ങിയിരിക്കുന്നത്. തിരുവനന്തപുരത്തു തൈക്കാട്ടു പ്രവര്‍ത്തിക്കുന്ന ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ അവസ്ഥ ഇതിലും ദയനീയമാണ്. ഇവിടെ കമ്മീഷണര്‍ക്കും ജോയിന്റ് കമ്മീഷണര്‍ക്കും പുറമെ രണ്ടു മിനിസ്റ്റീരിയല്‍ സ്റ്റാഫ് മാത്രമാണുള്ളത്.
കമ്മീഷണര്‍ക്കു പോലും സ്വന്തമായി വാഹനമില്ല. ഒരു ദിവസം ശരാശരി 70 പരാതികള്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍നിന്നു ഇവിടുത്തെ ടോള്‍ഫ്രീ നമ്പറിലൂടെ ലഭിക്കാറുണ്ടെങ്കിലും നടപടികളൊന്നുമുണ്ടാകാറില്ല.
ജില്ലാ ഓഫീസുകളിലും വേണ്ടത്ര വാഹനങ്ങളില്ലാത്തതു പ്രവര്‍ത്തനങ്ങള്‍ക്കു തടസം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന നടക്കുകയാണ്. ഈ ജില്ലകളില്‍ ആവശ്യത്തിനു വാഹനങ്ങളില്ലാത്തതിനാല്‍ അടുത്തുള്ള ജില്ലാ ഓഫീസുകളില്‍നിന്നു വാഹനങ്ങളെത്തിച്ചാണ് പരിശോധന നടക്കുന്നത്. ഒരുമാസം മുമ്പ്് എറണാകുളം ജില്ലയില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരാതി അന്വേഷിക്കാന്‍ പോയത് ബസിലാണ്. പലപ്പോഴും പരാതി ലഭിച്ചയുടന്‍ നടപടിയെടുക്കാന്‍ ഇത്തരം സാഹചര്യങ്ങള്‍മൂലം കഴിയാറില്ല. വാഹനങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ വാടകക്കെടുക്കാനാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നു വരുന്ന നിര്‍ദേശം.
വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ ഇക്കാര്യങ്ങള്‍ പലതവണ ശ്രദ്ധയില്‍പെടുത്തിയിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായില്ലെന്നു ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് ജന്മഭൂമിയോടു പറഞ്ഞു. വാഹനം ചോദിക്കരുതെന്നാണത്രേ ആരോഗ്യവകുപ്പ് അധികൃതര്‍ ഇവര്‍ക്കു നല്കുന്ന മറുപടി.
ലൈസന്‍സിംഗ് രജിസ്ട്രേഷനും ഹോട്ടലുകള്‍ക്കും മറ്റും ചുമത്തുന്ന പിഴയുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വരുമാന മാര്‍ഗം. കഴിഞ്ഞവര്‍ഷം 15 കോടിയോളം രൂപയാണ് ഈ വകുപ്പ് വഴി സര്‍ക്കാരിനു ലഭിച്ചത്. എന്നിട്ടും വകുപ്പിനു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്.
അനീഷ് ചെറുവള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: