ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഡിഎംകെയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടി ട്രഷറര്‍ എം.കെ. സ്റ്റാലിന് രാജിസന്നദ്ധത അറിയിച്ചു.
കനത്ത പരാജയം കണക്കിലെടുത്ത് രാജിസന്നദ്ധത അറിയിച്ചുകൊണ്ട് സ്റ്റാലിന് ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിക്കാണ് രാജിക്കത്ത് നല്‍കിയത്. എന്നാല്‍ പാര്‍ട്ടി സ്ഥാനത്ത് തുടരാന്‍ കരുണാനിധിയും മറ്റ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും സ്റ്റാലിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്റ്റാലിന് രാജി തീരുമാനം പിന്‍വലിക്കുകയായിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും അത് ഒരാളുടെ തലയില്‍ മാത്രം കെട്ടിവെക്കാന്‍ സാധിക്കില്ലെന്ന് ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ദുരൈ മുരുകന് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ തോല്‍വിയുടെ ഉത്തരവാദിത്തം സ്റ്റാലിനു മാത്രമാണെന്നു പറഞ്ഞ് സഹോദരനും മുന്‍ ഡിഎംകെ നേതാവുമായ അഴഗിരി രംഗത്തുവന്നു. രാജിവയ്ക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതെല്ലാം സ്റ്റാലിന്റെ നാടകമാണെന്നും ഒരു സീറ്റു പോലും ലഭിക്കാത്തത് പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും അതുകൊണ്ട് ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കണമെന്നും അഴഗിരി ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സ്റ്റാലിന് പ്രധാന പങ്ക് വഹിച്ചിരുന്നു. മറ്റുള്ളവരുടെ എതിര്‍പ്പ് മറികടന്നാണ് എ. രാജക്കും ദയാനിധിമാരനും സ്റ്റാലിന് സീറ്റ് നല്‍കിയത്.
തമിഴ് രാഷ്ട്രീയത്തില്‍ ഇത്രയും വലിയ തകര്‍ച്ച ഇതിനു മുമ്പ് ഡിഎംകെ അറിഞ്ഞിട്ടുണ്ടാകില്ല. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 39 ഉം പുതുച്ചേരിയിലെ ഒന്നും അടക്കം തമിഴകത്തെ 40 സീറ്റുകളില്‍ 15 എണ്ണമെങ്കിലും പിടിക്കാമെന്ന കണക്കുകൂട്ടലില്‍ അംഗത്തിനിറങ്ങിയ ഡിഎംകെക്ക് ഒരു സീറ്റ് പോലും പെട്ടിയിലാക്കാന്‍ സാധിച്ചില്ല. ഇത് അണികള്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നതക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
പാര്‍ട്ടിയിലെ അടുത്ത നേതൃത്വത്തെ പറ്റിയുള്ള തര്‍ക്കമാണ് ഡിഎംകെയുടെ പതനത്തിനു വഴി തെളിയിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ കരുണാനിധിയുടെ മക്കളായ സ്റ്റാലിനും അഴഗിരിയും തമ്മിലാണ് തര്‍ക്കം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ അഴഗിരിയുള്പ്പെടെ ഏതാനും നേതാക്കളെ ഡിഎംകെയില്‍ നിന്നും പുറത്താക്കിയിരുന്നു. ജയലളിതയുടെ പാര്‍ട്ടിയായ എഡിഎംകെ 37 സീറ്റോടെ തമിഴകം തൂത്തുവാരി. സംസ്ഥാനത്ത് എഡിഎംകെ 44 ശതമാനം വോട്ട് നേടിയപ്പോള്‍ ഡിഎംകെക്ക് 22.7 ശതമാനം വോട്ട്മാത്രമെ നേടാനായുള്ളു.
തമിഴ്നാട്ടിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെക്ക് പ്രതിപക്ഷത്തിരിക്കാനുള്ള സീറ്റു പോലും ലഭിച്ചിരുന്നില്ല. സംസ്ഥാനം ഭരിച്ച ഒരു ദ്രാവിഡ പാര്‍ട്ടിയുടെ പതനം ഈ ലോക്സഭാ തെരഞ്ഞെടുപ്പോടെ പൂര്‍ത്തിയായതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: