ആറന്മുള: ഭാരതത്തിലുണ്ടായ ഭരണമാറ്റം ആറന്മുളയുടെ പൈതൃകം നിലനിര്‍ത്താന്‍ സഹായിക്കുന്ന തരത്തിലുള്ളതാണെന്ന് എന്‍എസ്എസ് പത്തനംതിട്ട താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് അഡ്വ. കെ.ഹരിദാസ് അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന്റെ 97-ാം ദിവസം മല്ലപ്പുഴശ്ശേരി എന്‍എസ്എസ് കരയോഗം നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകടനപത്രികയില്‍ വിമാനത്താവള പദ്ധതിക്ക് നല്കിയ എല്ലാ അനുമതികളും റദ്ദുചെയ്യുമെന്ന് ഉറപ്പുനല്‍കിയ രാഷ്ട്രീയ പാര്‍ട്ടിയാണ് അധികാരത്തിലെത്തിയിരിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് നല്കിയ ഉറപ്പ് പരിപൂര്‍ണ്ണമായും പാലിക്കുമെന്ന് അവര്‍ വ്യക്തമാക്കികഴിഞ്ഞു. വിമാനത്താവള പദ്ധതിക്കായി നല്കിയ എല്ലാ ഉത്തരവുകളും പുതിയ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുമെന്നും, ഇതിനു പിന്നില്‍ നടന്ന എല്ലാ നിയവിരുദ്ധ പ്രവര്‍ത്തനങ്ങളെ പററിയും സമഗ്രമായി അന്വേഷിക്കുമെന്നും ഉറപ്പുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിമാനത്താവളപദ്ധതിക്ക് നല്കിയ അനുമതികളുടെ പിന്നിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുളള അന്വേഷണത്തില്‍ ആറന്മുള എംഎല്‍എ കെ.ശിവദാസന്‍നായരുടെ പങ്കിനെപ്പറ്റിയും അന്വേഷിക്കണം. നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിന് തറക്കല്ലിടുമെന്ന് പ്രസ്താവിച്ച കെ. ശിവദാസന്‍നായരുടെ മനോനില പരിശോധിക്കുവാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും കെ.ഹരിദാസ് ആവശ്യപ്പെട്ടു.
വിമാനത്താവള വിരുദ്ധ ഏകോപന സമിതി കണ്‍വീനര്‍ കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. മല്ലപ്പുഴശ്ശേരി എന്‍എസ്എസ് കരയോഗാംഗങ്ങള്‍ കുടുംബസമേതം പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുമ്പില്‍ നിന്ന് പ്രകടനമായി എത്തിയാണ് സത്യഗ്രഹത്തില്‍ പങ്കെടുത്തത്. എസ്യുസിഐ ജില്ലാ സെക്രട്ടറി എസ്. രാജീവന് അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പത്തനംതിട്ട താലൂക്ക് യൂണിയന് അംഗം അഡ്വ. എം.എന്‍. ബാലകൃഷ്ണന് നായര്‍, മേഖലാ കണ്‍വീനര്‍ ടി.എന്‍. വാസുദേവന്‍നായര്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എ.പത്മകുമാര്‍, സിപിഐ ജില്ല കൗണ്‍സില്‍ അംഗം ശരത് ചന്ദ്രകുമാര്‍, ആര്‍എസ്എസ് ആലപ്പുഴ നഗര്‍ സംഘചാലക് പി. സഹദേവന്, ബിജെപി ആര്യാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ആര്. ജയരാജന്, എസ്. സജീന്ദ്രന്, അനില്‍കുമാര്‍, സോളിമോന്‍ എസ്., കെ.ഐ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: