തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് 25 ശതമാനംവരെ വര്‍ധിപ്പിക്കണമെന്നും വ്യവസായങ്ങള്‍ക്ക് 15 ശതമാനം വരെ നിരക്ക് വര്‍ദ്ധനവ് വേണമെന്നും സംസ്ഥാന വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷനോട് ശുപാര്‍ശ ചെയ്തു. നിരക്ക് വര്‍ധന സംബന്ധിച്ച് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മീഷന് നല്കിയ താരിഫ് പെറ്റിഷനിലാണ് ഈ നിര്‍ദേശം. കെഎസ്ഇബിയുടെ വാര്‍ഷിക വരവുചെലവ് കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഈ സാമ്പത്തികവര്‍ഷം 2,900 കോടി രൂപയുടെ നഷ്ടമുണ്ടാവുമെന്നും നിരക്കുവര്‍ധനയിലൂടെ 1,400 കോടി രൂപ കണ്ടെത്താന്‍ അനുവദിക്കണമെന്നുമാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. ആഗസ്റ്റ് മാസത്തോടെ നിരക്കുവര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്നാണ് കെഎസ്ഇബി കണക്കുകൂട്ടുന്നത്. പ്രതിമാസം 200 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍നിന്ന് ആദ്യ യൂണിറ്റ് മുതല്‍ അവസാന യൂണിറ്റുവരെ ഒരേ നിരക്ക് ഈടാക്കാന്‍ അനുവദിക്കണമെന്നതാണ് പ്രധാന ശുപാര്‍ശ. ഇപ്പോള്‍ 300 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവരില്നിന്നാണ് ഇത്തരത്തില്‍ നോണ്‍ ടെലിസ്കോപ്പിക് രീതിയിലുള്ള നിരക്ക് ഈടാക്കുന്നത്. റെഗുലേറ്ററി കമ്മീഷന് ശുപാര്‍ശ അംഗീകരിച്ചാല്‍ സാധാരണക്കാരുടെ വൈദ്യുതി നിരക്ക് കുത്തനെ ഉയരും. സ്ലാബുകളുടെ എണ്ണം കുറയ്ക്കണമെന്നും ശുപാര്‍ശയുണ്ട്. 40 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്കുവര്ധനവില്ല.
പൂജ്യം മുതല്‍ നൂറു യൂണിറ്റുവരെയാണ് കെ.എസ്.ഇ.ബി നിര്‍ദേശിക്കുന്ന അടുത്ത സ്ലാബ്. യൂണിറ്റിന് 2.80 രൂപയാണ് ഇതില്‍ നിര്‍ദേശിക്കുന്ന സ്ലാബ്. അടുത്ത മൂന്നു സ്ലാബുകളിലെ നിരക്ക് ഏകീകരിച്ച് പ്രതിമാസം 100 മുതല്‍ 200 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്ക് ഒറ്റ സ്ലാബാക്കണം. ഇതില്‍ നിര്‍ദേശിക്കുന്ന നിരക്ക് യൂണിറ്റിന് 4.80 രൂപയാണ്.
പ്രതിമാസം 201 മുതല്‍ 300 യൂണിറ്റുവരെ സ്ലാബില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍നിന്ന് 4.50 രൂപ ഈടാക്കണം. പൂജ്യം മുതല്‍ 350 യൂണിറ്റുവരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കളില്‍നിന്ന് യൂണിറ്റിന് 5.50 രൂപ വാങ്ങണം. പൂജ്യം മുതല്‍ 400 വരെ ആറുരൂപയും പൂജ്യം മുതല്‍ 500 യൂണിറ്റുവരെ 6.50 രൂപയും 500 യൂണിറ്റിന് മുകളില്‍ എല്ലാ യൂണിറ്റിനും 7.25 രൂപ വീതം ഈടാക്കണമെന്നും കെ.എസ്.ഇ.ബി കമ്മീഷനോട് ശുപാര്‍ശ ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: