പാറ്റ്ന: ബിഹാറില്‍ ആര്‍ജെഡിയുടെ മൂന്ന് എംഎല്‍എമാര്‍ രാജിവച്ചു. ജെഡി-യുവിന് പിന്തുണ നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജി.
ജെഡി-യുവിന് കേവല ഭൂരിപക്ഷത്തിന് 22 എംഎല്‍എമാരുള്ള ആര്‍ജെഡിയുടെ പിന്തുണ കൂടി വേണമെന്നിരിക്കെ ലാലുവുമായി ചേര്‍ന്ന് വിശാല മതേതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് എംഎല്‍എമാരുടെ രാജി. ജെഡി-യുവിന് പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസും അറിയിച്ചിരുന്നു. സംമ്രാട്ട് ചൗധരി, രാംലഖന് രാം രമണ്‍, ജാവേദ് ഇക്ബാല്‍ എന്നിവരാണ് സ്പീക്കര്‍ ഉദയ് നാരായണ്‍ ചൗധരിക്ക് രാജിക്കത്ത് നല്‍കിയത്.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം തന്നെ ഉപേക്ഷിക്കുമ്പോള്‍ തങ്ങള്‍ ചെറിയൊരു ത്യാഗമെങ്കിലും ചെയ്യേണ്ടതല്ലേ എന്ന് സംമ്രാട്ട് ചൗധരി ചോദിച്ചു. ബിഹാര്‍ നിയമസഭയില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സ്പീക്കര്‍ കത്തു നല്കിയ 13 എം.എല്‍.എമാരില്‍ പ്രമുഖരാണ് മൂവരും.
എന്നാല്‍ പിന്നീട് ഒമ്പതു പേര് ജെഡി(യു)വില്‍ മടങ്ങിയെത്തി. 243 അംഗ നിയമസഭയില്‍ 116 എം.എല്‍.എമാരാണ് ജെ.ഡി(യു)വിനുള്ളത്. കോണ്‍ഗ്രസിന് നാല് അംഗങ്ങളുണ്ട്. സിപിഐയുടെ എംഎല്‍എയും രണ്ടു സ്വതന്ത്രന്മാരും ബിഹാര്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം ജനതാദള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: