കോട്ടയം: ഇറഞ്ഞാല്‍ മുതലുള്ള മീനച്ചിലാറിന്റെ കൈവഴി പ്രദേശങ്ങളും ബണ്ടു റോഡും ദുര്‍ഗന്ധത്താല്‍ വീര്‍പ്പുമുട്ടുന്നു. പ്രദേശത്തെ ജലാശയങ്ങള്‍ കറുത്ത നിറത്തിലുള്ള വെള്ളത്താല്‍ നിറഞ്ഞു. രണ്ട് ദിവസങ്ങളായുള്ള ദുര്‍ഗന്ധത്തില്‍ നാട്ടുകാര്‍ പൊറുതിമുട്ടി.
ഇറഞ്ഞാല്‍ പാലം മുതലുള്ള ജലാശയങ്ങളിലെ ജലത്തിലാണ് കറുത്ത നിറമണിഞ്ഞിരിക്കുന്നത്. ജലത്തില്‍ മാലിന്യം കലര്‍ന്നതോടെ ദുര്‍ഗന്ധവും വമിച്ചു തുടങ്ങി. വടവാതൂരിനു സമീപം കഴിഞ്ഞ വര്‍ഷം നെല്‍കൃഷിയിറക്കിയ പാടത്തു നിന്നാണ് കറുത്തനിറത്തിലുള്ള വെള്ളം ഒഴുകിയിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒഴുകിയെത്തിയ വെള്ളം ഇറഞ്ഞാലിനു സമീപത്തെ ബണ്ടില്‍ കെട്ടികിടക്കുകയായിരുന്നു. ബണ്ട് കഴിഞ്ഞ ദിവസം തുറന്നു വിട്ടതോടെ മലിന ജലം സമീപത്തെ മറ്റു ജലാശയങ്ങളിലേക്ക് പരന്നു. ഇതോടെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള ജലാശയങ്ങള്‍ എല്ലാം തന്നെ മലിനമായി. ദുര്‍ഗന്ധവും വമിച്ചു തുടങ്ങിയതാണ് നാട്ടുകാര്‍ക്ക് ദുരിതമായത്. പ്രദേശമാകെ ദുര്‍ഗന്ധം നിറഞ്ഞതോടെ ജനങ്ങള്‍ ഫയര്‍ഫോഴ്സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ വിവരം അറിയിച്ചു.
വിവിധ വകുപ്പുകള്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയ പാടത്തു നിന്നാണ് മലിന ജലം പുറത്തേക്കൊഴുകിയത് എന്ന് കണ്ടെത്തി. നെല്ല് വിളഞ്ഞ പാടത്ത് വേനല്‍ മഴയെത്തിയതോടെ കൊയ്ത്ത് വൈകി. എട്ട് ഹെക്ടര്‍ സ്ഥലത്തെ 1.5 ഏക്കറില്‍ മാത്രമാണ് കൊയ്ത്ത് നടന്നത്. കൊയ്തെടുത്ത നെല്ലാകട്ടെ പാടത്തു തന്നെ കിടന്നു. ശക്തമായ മഴയില്‍ നെല്ലു വെള്ളത്തില്‍ മുങ്ങിയതും വിളഞ്ഞ നെല്‍ കതിരുകള്‍ വെള്ളത്തില്‍ വീണു കിടന്നു ചീഞ്ഞതുമാണ് ദുര്‍ഗന്ധത്തിനു വഴിയൊരുക്കിയതെന്നാണ് നിഗമനം. എന്നാല്‍ വെള്ളത്തിനു മുകളില്‍ എണ്ണയുടെ പാട പരന്നു കിടക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു. വാഹനങ്ങളില്‍ നിന്നും ഓയില്‍ വെള്ളത്തില്‍ വീണതാകാമെന്നും പാടത്തെ നെല്ലുചിഞ്ഞതു ഇത്രത്തോളം മാലിന്യം രൂപപെടാന്‍ സാധ്യതയില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
കുഴിപുരയിടം പാടശേഖരം, തമ്പ്രമാല്, ഐരാകടവ് പാടശേഖരം എന്നിവിടങ്ങളിലും മാലിന്യം നിറഞ്ഞിട്ടുണ്ട്. മഴശക്തമായാലും വെള്ളം ഉയര്‍ന്നാലും മലിനജലം ഒഴുകി പോകുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് കറുത്തനിറത്തിലുള്ള ജലം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
സംഭവം അറിഞ്ഞ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വാര്‍ഡ് അംഗം സിസി ജേക്കബ്, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: