ലക്നൗ: ഉത്തര്‍പ്രദേശിലെ ജാതി സമവാക്യങ്ങള്‍ എങ്ങനെയാണ് തകര്‍ത്തെറിഞ്ഞത്? ആകെയുള്ള 80 സീറ്റുകളില്‍ 71-ഉം ബിജെപി സ്വന്തമാക്കിയത് എങ്ങനെ? മോദി തരംഗമാണോ യുപിയില്‍ പാര്‍ട്ടിക്ക് വലിയ വിജയം നേടിനല്‍കിയത്?
പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്ര വിജയം സ്വന്തമാക്കിയപ്പോള്‍, ഉത്തര്‍പ്രദേശിലെ വിജയത്തിന് മധുരമേറെയാണ്. യുപിഎ ഇതുവരെ സ്വന്തമാക്കാത്ത വിജയം കൂടിയാണ് ബിജെപി ഇവിടെ ഒറ്റയ്ക്കു നേടിയെടുത്തത്. ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ വിജയത്തിനുവേണ്ടി അക്ഷീണം പ്രയത്നിച്ച ഒരാളുണ്ട്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അമിത് ഷാ. തെരഞ്ഞെടുപ്പിന് എത്രയോ നാളുകള്‍ക്കുമുമ്പു തന്നെ വിജയം മുന്നില്‍ കണ്ടുകൊണ്ട് ഉത്തര്‍പ്രദേശിന്റെ മണ്ണില്‍ അമിത്ഷാ എന്ന ‘പൊളിറ്റിക്കല്‍ ആര്‍ക്കിടെക്ട്” തയ്യാറാക്കിയ പദ്ധതികളാണ് ഇന്ന് പാര്‍ട്ടിയുടെ വിജയമായി മാറിയത്. ഉത്തര്‍പ്രദേശിലെ ബിജെപിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ മുഖ്യ സൂത്രധാരന്‍ അമിത്ഷാ ആണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
യുപിയില്‍ പാര്‍ട്ടിക്കുവേണ്ടി ഷായും, അദ്ദേഹത്തിന്റെ അനുയായികളും നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച്,…..
“രാജ്യത്തുണ്ടായിരുന്ന മോദി തരംഗം വലുതായിരുന്നു. എന്നാല്‍ ചില ഘടകങ്ങള്‍ യുപിയില്‍ പരിമിതമായ തരംഗമേ സൃഷ്ടിച്ചുള്ളൂ. ജാതിപരമായി ഏറെ സ്വാധീനമുള്ള സംസ്ഥാനമാണ് യുപി. പല വീടുകളിലും പത്രമോ, ടിവിയോ ഉണ്ടായിരുന്നില്ല. ഇവിടുത്തെ വോട്ടര്‍മാരോട് ബിജെപിയെക്കുറിച്ചും മോദിയെക്കുറിച്ചും പറഞ്ഞറിയിക്കാന്‍ പോലും ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു”- അമിതാഷാ പറഞ്ഞു. ഗ്രാമീണരുടെ പ്രധാനപ്രശ്നങ്ങള്‍ വൈദ്യുതിയും, വെള്ളവുമാണ്. സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്ക് നല്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ പറഞ്ഞ് പലപ്പോഴും അവര്‍ സങ്കടപ്പെട്ടിട്ടുണ്ടെന്നും ഷാ പറയുന്നു. അയല്‍ സംസ്ഥാനമായ ബീഹാറിലും വലിയ പ്രതിസന്ധിയായിരുന്നു. എന്നാല്‍ ബീഹാറില്‍ നിന്നും വ്യത്യസ്തമായി 17 വര്‍ഷമായി യുപിയില്‍ അധികാരത്തില്‍ വരാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബീഹാറില്‍ സുശീല്മോഡിയും മറ്റ് പ്രാദേശിക നേതാക്കളും ഉള്ളപ്പോള്‍ യുപിയില്‍ ശക്തമായ നേതൃനിരയോ, വിശ്വസ്തരായ പ്രാദേശിക നേതാക്കളോ ഉണ്ടായിരുന്നില്ല. ആകെയുള്ള വോട്ടര്‍മാരില്‍ 42-ശതമാനത്തോളം പേര് ദളിതും, യാദവമന്മാരും, മുസ്ലീംങ്ങളുമാണ്. എന്നാല്‍ ഇവരാരും ബിജെപി വോട്ടര്‍മാരുമല്ല. ബാക്കിയുള്ള 58 ശതമാനത്തെ പിടിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ജാതീയ സമവാക്യങ്ങള്‍ തന്നെയാണ് മുന്‍ വര്‍ഷങ്ങളിലൊക്കെ പാര്‍ട്ടിക്ക് വോട്ട് കുറയാന്‍ കാരണം.- ഷാ പറഞ്ഞു.
1998-ല്‍ ബിജെപിക്ക് ലഭിച്ചത് 36 ശതമാനം വോട്ടാണ്. അടുത്ത വര്‍ഷം അത് 9 ശതമാനമായി കുറഞ്ഞു. 2004-ല്‍ 22 ശതമാനവും 2009-ല്‍ 15 ശതമാനവും 2012-ല്‍ 17 ശതമാനം വോട്ടുമാണ് ലഭിച്ചത്. രണ്ട് ദശകങ്ങളിലായി ഇവിടുത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലോ കോര്പ്പറേഷന് തെരഞ്ഞെടുപ്പുകളിലേ പാര്‍ട്ടി പങ്കെടുത്തിരുന്നില്ല. അതുകൊണ്ടു തന്നെ ഗ്രാമീണ ജനങ്ങളുമായിപോലും പാര്‍ട്ടിക്ക് ബന്ധം സ്ഥാപിക്കാന്‍ സാധിച്ചില്ല.
യുപിയില്‍ പാര്‍ട്ടിയുടെ പദവി ലഭിച്ചതോടെ അമിത് ഷാ എടുത്ത തീരുമാനം ഇതായിരുന്നു. പ്രാദേശിക തലത്തില്‍ പാര്‍ട്ടി മത്സരിക്കണം. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും സമാജ്വാദിയുടേയും ബഹുജന്‍സമാജ്വാദി പാര്‍ട്ടിയുടെയും നേതാക്കളാണ് തങ്ങളേക്കാള്‍ പ്രശസ്തരും ശക്തരുമെന്ന് അന്ന് തങ്ങള്‍ക്കറിയാമായിരുന്നുവെന്ന് ഷായുടെ അനുയായികള്‍ പറയുന്നു. പ്രതീക്ഷക്ക് അല്‍പ്പംപോലും വകയില്ലാത്ത അത്തരമൊരു അവസ്ഥയില്‍ കൂടുതല്‍ സീറ്റു ലഭിക്കുന്ന തരത്തില്‍ ബിജെപിക്കുവേണ്ടി വമ്പന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തത് അമിത്ഷാ ആണ്.
സീറ്റ് അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യം ആരംഭിച്ചത്. പല സെറ്റുകളായി സീറ്റുകളെ തരംതിരിച്ചു. മൂന്നും അഞ്ചും സീറ്റുകളുള്ള സെറ്റ്. അമിത്ഷാ തന്നെയാണ് ഇതിന് നേതൃത്വം നല്കിയതും. കുറച്ചു സമയത്തിനുള്ളില്‍ തന്നെ പരമാവധിപേരെ ഇതിലേക്ക് കൊണ്ടുവരാനും സാധിച്ചു. 13,000 ത്തോളം കോളേജുകളില്‍ പാര്‍ട്ടി പരിപാടികള്‍ സംഘടിപ്പിച്ചു. അതിലൂടെ 30 വയസിനു താഴെ പ്രായമുള്ള 800 ഓളം വോളന്റിയര്‍മാരെ ് ലഭിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഉപയോഗിച്ച വാഹനങ്ങളിലെല്ലാം 450 ലധികം ജിപിഎസ് സ്ഥാപിച്ചു. 16 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രചാരണ വീഡിയോയും സ്ഥാപിച്ചു. പത്രമോ ടിവിയോ ഇല്ലാത്ത ഗ്രാമീണ മേഖലകളില്‍ ഈ വാഹനങ്ങള്‍ ഉപയോഗിച്ച് പ്രചാരണം കൊഴുപ്പിച്ചു. ആദ്യമായി സംസ്ഥാനത്തെത്തിയ അമിത്ഷായെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ സ്വീകരിച്ചത് അത്ര സന്തോഷത്തോടെയായിരുന്നില്ല. പുറത്തുനിന്നുള്ള ഒരു നേതാവായതുകൊണ്ടു തന്നെ താങ്കള്‍ക്ക് ഉത്തര്‍പ്രദേശിനെക്കുറിച്ച് എന്തറിയാം എന്നായിരുന്നു അവരുടെ ചോദ്യം. സംസ്ഥാനത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും എന്നാല്‍ നിങ്ങള്‍ എല്ലാം തന്നെ പഠിപ്പിക്കണമെന്നുമായിരുന്നു ഷായുടെ മറുപടി. ചെറുതാണെങ്കിലും മാതൃകാപരമായ പല തീരുമാനങ്ങളും മാറ്റങ്ങളും വരുത്തിക്കൊണ്ടാണ് ഷാ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
പ്രചാരണ പദ്ധതികളെല്ലാം ആസൂത്രണം ചെയ്തത് ഷാ ആണ്. എംഎല്‍എ മാരുടെയും എപിമാരുടെയും യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത ഷാ ഇതിനു മുമ്പാണ്ടായ പരാജയങ്ങളെക്കുറിച്ചും അതിന്റെ കാരണങ്ങളേയുംകുറിച്ച് ചര്‍ച്ചചെയ്തു. നാം എന്തുകൊണ്ടു പരാജയപ്പെട്ടു എന്നതാണ് പ്രധാനം. അതാണ് നാം ചിന്തിക്കേണ്ടതെന്നും ഷാ പറഞ്ഞു. അന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തേകി. കൂടുതല്‍ യോഗങ്ങളും റാലികളും സംഘടിപ്പിക്കാന്‍ തുടങ്ങി. പ്രചാരണ വേളകളില്‍ പോലും ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്നു പോലും റാലികളില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ എത്തി. മോദി അടക്കമുള്ള നേതാക്കള്‍ വ്യവസ്ഥാപിതമായാണ് യുപിയില്‍ റാലികള്‍ സംഘടിപ്പിച്ചത്. മോദിയുടെ ഏതൊരു റാലിയും സംഘടിപ്പിക്കുമ്പോള്‍ മൂന്ന് അസംബ്ലി മണ്ഡലങ്ങളിലെങ്കിലും പങ്കെടുക്കണമെന്ന് ഉറപ്പിച്ചിരുന്നു. മോദി പങ്കെടുക്കാത്ത പല റാലികളിലും തങ്ങള്‍ അത്ര തൃപ്തരായിരുന്നില്ല. എന്നാല്‍ ഓരോ റാലികള്ക്കുശേഷവും പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്കാളിത്തത്തെക്കുറിച്ചും അതിന്റെ ഗുണത്തെയും ദോഷത്തെയുമൊക്കെക്കുറിച്ച് തങ്ങള്‍ ചര്‍ച്ചചെയ്തു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഒരാഴ്ച്ച മാത്രം മാറ്റി നിര്‍ത്തിയാല്‍ ബാക്കി മുഴുവന്‍ സമയവും താന്‍ യുപിയിലുണ്ടായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. രാഷ്ട്രീയ -സാമൂഹിക സമവാക്യങ്ങള്‍ നിലനില്‍ക്കെ തന്നെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ വലിയ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ബിജെപിക്ക് സാധിച്ചു.
ആകെ ഉണ്ടായിരുന്ന 80 സീറ്റുകളില്‍ 28-ലും നിര്‍ത്തിയത് ഒബിസി സ്ഥാനാര്‍ത്ഥികളെ.19 പേര് ബ്രാഹ്മണരും, 17 പേര് താക്കൂര്‍മാരും. പിന്നോക്ക സമുദായത്തിനും അര്‍ഹിക്കുന്ന പരിഗണന നല്കി. ഇത് കൂടുതല്‍ വോട്ട് പിടുത്തത്തിന് കാരണമായി. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അമിത് ഷായും അനുയായികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: