ന്യൂദല്‍ഹി: ജനഹൃദയം കീഴടക്കാന്‍ ഗ്ലാമര്‍മാത്രം പോരെന്നു ഒരു കാലത്ത് തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായിരുന്ന നഗ്മയ്ക്കു മനസിലായി. സിനിമാ രംഗത്തു നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോരാടിയവര്‍ക്ക് സമ്മിശ്രഫലങ്ങളുടെ ദിനമായിരുന്നു ഇന്നലെ. നഗ്മയെക്കൂടാതെ രാജ് ബബ്ബാറും ഗുല്‍ പനാഗും ജയപ്രദയും അടിതെറ്റിവീണു. അതേസമയം, ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ ഡ്രീം ഗേളായിരുന്ന ഹേമമാലിനി, കിരണഖേര്, പരേഷ് റാവല്‍, മൂണ്‍ മൂണ്‍ സെന്‍ തുടങ്ങിയവര്‍ വെന്നിക്കൊടി പാറിച്ചു.
ബിജെപിയുടെ സ്റ്റാര്‍ കാന്‍ഡിഡേറ്റായ ഹേമമാലിനി യുപിയിലെ മഥുരയില്‍ നിന്നാണ് തന്റെ കന്നിയങ്കം ജയിച്ചുകയറിയത്. രാഷ്ട്രീയ ലോക് ദളിന്റെ സിറ്റിംഗ് എംപി ജയന്ത് ചൗധരി ഹേമമാലിനിയുടെ താരപ്രഭാവത്തിനു കീഴടങ്ങി.ബോളിവുഡിലെ കവിയൂര്പൊന്നമ്മയായ കിരണ്‍ ഖേര്‍ ചണ്ഡീഗഢ് മണ്ഡലത്തില്‍ മുന്‍ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ 69, 642 വോട്ടുകളുടെ വ്യത്യാസത്തില്‍ മുട്ടുകുത്തിച്ചു. എഎപിയുടെ താര സാന്നിധ്യം ഗുല്‍ പനാഗ് ഇവിടെ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
മീററ്റിലായിരുന്നു നഗ്മയുടെ തോല്‍വി. ആര്‍ജെഡിയുടെ കൊടിപിടിച്ച് ഗോദയിലെത്തി ജയപ്രദ ബിജിനൗറില് ബിജെപിയുടെ ഭരതേന്ദ്രയ്ക്കു മുന്നില്‍ ചിറകറ്റുവീണു. ഭോജ്പുരി നടനും ഗായകനുമായ മനോജ് തിവാരി നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ രാജബബ്ബാറിനെ ഉത്തര്പ്രദേസിശിലെ ഗാസിയാബാദില്‍ മുന്‍ കരസേനാ മേധാവി വി.കെ. സിംഗ് തോല്വിയെന്തെന്നറിയിച്ചപ്പോള് സംവിധായകന് പ്രകാശ് ഝാ (ജെഡിയു) തുടര്‍ച്ചയായ മൂന്നാം തവണയും രക്ഷപെട്ടില്ല.
ബിഹാറിലെ വെസ്റ്റ് ചമ്പാരനില്‍ ബിജെപി പടയാളി സഞ്ജയ് ജയ്സ്വാള്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ സിനിമകളുടെ ആശാനായ പ്രകാശിന് പായ്ക്ക് അപ്പ് പറഞ്ഞു. വില്ലന്‍വേഷങ്ങളിലൂടെ ശ്രദ്ധേയനായ മഹേഷ് മഞ്ജരേക്കറും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയ്ക്കുവേണ്ടി അങ്കംവെട്ടിത്തോറ്റു. നോര്‍ത്ത് വെസ്റ്റ് മുംബൈയില്‍ ശിവസേന പ്രതിനിധി ഗജാനനന്‍ ചന്ദ്രകാന്ത് കൃതിക്കറാണ് മഹേഷിന്റെ അരങ്ങേറ്റം അലങ്കോലമാക്കിയത്. ഇതേ മണ്ഡലത്തില്‍ രാഷ്ട്രീയ ആം പാര്‍ട്ടി ക്കാരി രാഖി സാവന്തിന് 2004പേരുടെ പിന്തുണ മാത്രമേ ലഭിച്ചുള്ളു.
പ്രശ്സത സംഗീതജ്ഞന് ബാപ്പിലാഹിരി ബിജെപിക്കുവേണ്ടി നടത്തി പരിശ്രമവും വിഫലമായി. ബംഗാളിലെ ശ്രീരംപൂരില് ത്രിണമൂലിന്റെ കല്യാണ്‍ ബാനര്‍ജി ബാപ്പിയുടെ വഴിമുടക്കിക്കളഞ്ഞു. കര്‍ണാടകയിലെ മാണ്ഡ്യയില്‍ ‘വാരണം ആയിരം’ ഫെയിം നടി രമ്യയും തോറ്റവരില്‍പ്പെടുന്നു. ജനതാദള്‍ (സെക്യുലര്‍) മത്സരാര്‍ത്ഥി സി.എസ്. പുട്ടരാജുവാണ് മാണ്ഡ്യയിലെ വിജയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: