കുടുംബാധിപത്യത്തില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള മാറ്റം. ജനങ്ങള്‍ക്ക് പൂര്‍ണ്ണ പങ്കാളിത്തമുള്ള, ജനതാല്പര്യങ്ങള്ക്ക് മുന്‍ഗണന നല്കുന്ന ഭരണസംവിധാനമാണ് ഇനിയുണ്ടാവുക. കുടുംബവാഴ്ചക്കാരും ആശ്രിതരും രാജ്യത്തെ കൊള്ളയടിച്ച് നേട്ടങ്ങളുണ്ടാക്കുകയായിരുന്നു ഇതുവരെ. ഇതിന് ഒരു മാറ്റം കുറിക്കുകയാണ്. ഇന്നത്തെ പുതുതലമുറ ഉട്ടോപ്യന്‍ ആശയങ്ങളില്‍ വിശ്വസിക്കുന്നില്ല. അവര്‍ ചുറ്റും കാണുന്ന ലോകരാഷ്ട്രങ്ങളിലെ വികസനം സ്വന്തം നാട്ടില്‍ നടന്നുകാണാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ വികസന സാധ്യതകളെ നാമിതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ല. അതിന് മാറ്റമുണ്ടാകും. മോദി വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമാണ്. ഭാരതത്തിലുടനീളം പുതിയൊരു വികസനമോഡല്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയും.
മോദി പ്രാദേശിക പരിഗണനകള്‍ വച്ച് പുലര്‍ത്തുന്ന വ്യക്തിയല്ല. അദ്ദേഹത്തിന്റെ വികസനമാതൃകകള്‍ നടപ്പായാല്‍ ഏറ്റവും പ്രയോജനമുണ്ടാകുക കേരളത്തിനു തന്നെയാകും. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായാല്‍ രണ്ടാമത്തെ മികച്ച പോര്‍ട്ട് ആയി അത് മാറും. കേരളത്തിനും ഭാരതത്തിനും പതിനായിരക്കണക്കിന് ഡോളര്‍ വരുമാനമുണ്ടാക്കിത്തരാന് വിഴിഞ്ഞത്തിന് കഴിയും. വിഴിഞ്ഞം പോര്‍ട്ട് വന്നാല്‍ അത് ബാധിക്കുക ദുബായ് പോര്‍ട്ടിനെയാണ്. കേരളത്തിലെ ഇരു മുന്നണികളും ദുബായ്ലോബിയുടെ താല്പര്യത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. കേരളത്തിലെ രാഷ്ട്രീയവിഷയങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവിധത്തില്‍ ദുബായിലെ ബിസിനസ് ലോബി വളര്‍ന്നുകഴിഞ്ഞു. ഗുജറാത്തില്‍ നിന്നുള്ള അദാനിഗ്രൂപ്പിനെ ഒഴിവാക്കിയതിനു പിന്നിലും ഇതു തന്നെയായിരുന്നു. ഇന്ന് തൊഴിലാളികളുടെ പേരില്‍ കൊടുത്തിരുന്ന കേസുകള്‍ക്കുപിന്നില്‍ ലക്ഷങ്ങള്‍ മുടക്കുന്നത് ദുബായ് ലോബിയാണ്. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കുന്നതിന് പുതിയസര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകും.
ബുള്ളറ്റ് ട്രെയിനുകള്‍ മോദിയുടെ മറ്റൊരു വികസന മാതൃകയാണ്. ഇത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുക കേരളത്തിനും മലയാളികള്ക്കുമായിരിക്കും.
ഗുജറാത്തില്‍ മോദി ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത് കൃഷിക്കും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും വൈദ്യുതിലഭ്യതയ്ക്കുമാണ്. 44 നദികളുള്ള കേരളത്തില്‍ 3000 മില്ലിലിറ്റര്‍ മഴ ലഭിക്കുമ്പോള്‍ ഗുജറാത്തില്‍ 500 മില്ലിലിറ്റര്‍ മഴമാത്രമാണ് ലഭിക്കുന്നതെന്ന് മോദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഗുജറാത്തില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും 24 മണിക്കൂറും കര്‍ഷകര്‍ക്ക് വൈദ്യുതി ലഭ്യമാക്കാനും മോദിയുടെ ഗുജറാത്ത് മോഡലിനു കഴിഞ്ഞു.
ജലസ്രോതസുകള്‍ എങ്ങനെ സംരക്ഷിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഗുജറാത്തിലെ സബര്‍മതി നദിയുടെ ഇന്നത്തെ അവസ്ഥ. മാലിന്യകൂമ്പാരമായിരുന്ന നദി ഇന്ന് തെളിനീര്‍പോലെ ഒഴുകുകയാണ്. ശബരിമലയില്‍ തീര്‍ത്ഥാടനത്തിനുള്ള സാധ്യതകള്‍ മോദി തിരുവനന്തപുരത്ത് വന്നപ്പോള്‍ നടത്തിയ പ്രസംഗത്തില്‍ തന്നെ വ്യക്തമാക്കിയതാണ്. ഇവിടെ ടൂറിസമെന്നാല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കെട്ടുകയെന്നതാണ്. ശബരിമലയിലും ഗുരുവായൂരിലും അമൃതാനന്ദമയി മഠത്തിലും വിദേശികളടക്കമുള്ള ഭക്തര്‍ വരുന്നത് പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ പ്രതീക്ഷിച്ചല്ല. കേരളത്തിന്റെ തീര്‍ത്ഥാടന ടൂറിസത്തിന്റെ സാധ്യതകള്‍ മോദിതന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതിനാല്‍ ശബരിമല ദേശീയനിലവാരത്തിലുള്ള ആരാധനാകേന്ദ്രമായി മാറുമെന്ന് വ്യക്തമാണ്.
പ്രാതിനിധ്യം എന്തായാലും ഉണ്ടാവും. വികസനം വാചകമടിയിലൂടെ വരില്ല. കമ്മീഷന് താല്പര്യമില്ലാത്ത, സ്വാര്ത്ഥരഹിരായ ഭരണാധികാരികള്‍ ഉണ്ടായാല്‍ വികസനമുണ്ടാകും. കഴിഞ്ഞ മന്ത്രിസഭയില്‍ കേരളത്തില്‍നിന്ന് എട്ട് മന്ത്രിമാര്‍ ഉണ്ടായിട്ട് എന്തുണ്ടായി. കേരളത്തില്‍ ഇതുവരെയുണ്ടായിരുന്നതില്‍ നിന്നും അടിസ്ഥാനപരമായി ഒരു മാറ്റം ഈ തെരഞ്ഞെടുപ്പോടെ ഉണ്ടായിട്ടുണ്ട്. കേരളത്തിന്റെ വികസനത്തിലും അത് പ്രതിഫലിക്കും. വിഴിഞ്ഞം തുറമുഖം, ഹൈക്കോടതിബഞ്ച്, റെയില്‍വേ വികസനം, ജലപാതകളുടെ വികസനം, ജലസ്രോതസ്സുകളുടെ സംരക്ഷണം, കുടിവെള്ളക്ഷാമം പരിഹരിക്കല്‍, വൈദ്യുതിയുടെ ലഭ്യത ഇക്കാര്യങ്ങളിലെല്ലാം ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇപ്പോള്‍ ക്രിസ്തീയ സഭകള്‍ യോഗംചേര്‍ന്ന് രൂപീകരിച്ച മദ്യനിരോധന സമിതിപോലും ആവശ്യപ്പെട്ടത് കേരളത്തില്‍ ഗുജറാത്ത് മോഡല്‍ മദ്യനിരോധനം നടപ്പാക്കണമെന്നാണ്. ഗുജറാത്തില്‍ മദ്യം ഉപയോഗിക്കണമെങ്കില്‍ ഡോക്ടര്‍മാരുടെ ലൈസന്‍സ് നിര്‍ബന്ധമാണ്.
21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം ലഭ്യമാക്കുന്നത് ഗുരുതരമായ കുറ്റവുമാണ്. ഗുജറാത്തിനേക്കാള്‍ അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും പല പദ്ധതികളും നടപ്പാക്കാന്‍ നമുക്കാവുന്നില്ല. ഗുജറാത്ത് മോഡല്‍ എന്നു പറഞ്ഞാല്‍ ഇവിടത്തെ സര്‍ക്കാരുകള്‍ക്ക് വിറളിപിടിക്കും. നല്ല വികസനമാതൃകകളെ ഉള്‍ക്കൊള്ളാന്‍ കേരളം ഇനിയെങ്കിലും തയ്യാറാവണം.
ഒ. രാജഗോപാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: