ഇന്ത്യന്‍ രാഷ്ട്രീയവും ജനാധിപത്യ സംവിധാനവും കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞടുപ്പ് പരാജയം കോണ്‍ഗ്രസ് നേരിടുന്നു. പാര്‍ലമെന്റിലെ മുഖ്യ പ്രതിപക്ഷം എന്ന റോളില്‍ പോലും ഇനി ആ പാര്‍ട്ടി ഉണ്ടാകില്ല. അധികാരം തങ്ങളുടെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന കുടംബ വാഴ്ചക്കാണ് ഇതോടെ ജനം വോട്ടിലൂടെ മറുപടി പറഞ്ഞിരിക്കുന്നത്. ഇനിയൊരു തിരിച്ചു വരവിന് പോലും ശേഷിയില്ലാത്ത വിധം ആ പാര്‍ട്ടി തകര്‍ന്നു പോയിരിക്കുന്നു.
രാഷ്ട്രീയ പ്രവര്‍ത്തനമെന്നത് അധികാരവും അഴിമതിയും മാത്രമാണെന്ന് ധരിച്ചു പോയതാണ് ഇത്ര വലിയ പതനത്തിലേക്ക് കോണ്‍ഗ്രസിനെ കൊണ്ടെത്തിച്ചത്. ഇതിനു മുന്‍പ് പലപ്പോഴും കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തായിട്ടുണ്ടെങ്കിലും അതെല്ലാം വിശാല കോണ്‍ഗ്രസ് വിരുദ്ധ സഖ്യത്തിന്റെ ശ്രമഫലമായിരുന്നു.
അടിയന്തരാവസ്ഥയെ തുടര്‍ന്ന് 1977 ലും ബോഫോഴ്സ് -അഴിമതി വിരുദ്ധ തരംഗത്തെ തുടര്‍ന്ന് 1989 ലും എന്‍ഡിഎ മുന്നേറ്റത്തെ തുടര്‍ന്ന് 1996ലും 98 ലും കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തു പോയിട്ടുണ്ട്. എന്നാല്‍ ഓരോ സന്ദര്‍ഭങ്ങളിലും തിരിച്ചു വരാന്‍ ആ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ രൂപംകൊണ്ട സഖ്യങ്ങളില്‍ വിള്ളല്‍ വരുത്തിയും ഭിന്നതകള്‍ സൃഷ്ടിച്ചുമൊക്കെയായിരുന്നു ആ തിരിച്ചു വരവ്. എന്നാല്‍ ഇക്കുറി സ്ഥിതി വ്യത്യസ്തമാണ്.
ചരിത്രത്തിലാദ്യമായി ഒരു കോണ്‍ഗ്രസിതര പാര്‍ട്ടി- ബിജെപി തനിച്ച് ഇന്ത്യ ഭരിക്കാന്‍ ഭൂരിപക്ഷം നേടിയിരിക്കുന്നു. ഭരണമുന്നണിയിലെ ഭിന്നതകള്‍ മുതലെടുത്ത് തിരിച്ചുവരാമെന്ന കണക്കു കൂട്ടല്‍ ഇനി കോണ്‍ഗ്രസിനു വേണ്ട. അത്തരമൊരു രാഷ്ട്രീയ മുന്നേറ്റത്തിനുള്ള ശേഷിയോ നേതൃത്വമോ ആ പാര്‍ട്ടിയില്‍ അവശേഷിക്കുന്നുമില്ല. ബിജെപിയേക്കാള്‍ ബഹുദൂരം പിന്നിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. ഇന്ത്യന്‍ ജനതയുടെ വിധിയെഴുത്ത് വളരെ വ്യക്തമാണ്. കോണ്‍ഗ്രസിനെ എന്നേക്കുമായി അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ജനം തീരുമാനിച്ചിരിക്കുന്നു.
ഭരണഘടനാ പ്രകാരം ഒരു ബഹുകക്ഷി ജനാധിപത്യ രാജ്യമാണ് ഇന്ത്യയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഇത് ഒരു കാലത്തും അംഗീകരിച്ചിരുന്നില്ല. ഏകകക്ഷി മേധാവിത്വ സ്വഭാവമുള്ള രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയാണ് എക്കാലവും കോണ്‍ഗ്രസ് അനുവര്‍ത്തിച്ചു വന്നത്. രാജ്യത്തിന്റെ ഭരണം എന്നത് തങ്ങളുടെ ജന്മാവകാശമാണെന്ന് ആ പാര്‍ട്ടിയുടെ നേതൃത്വം കരുതിപ്പോന്നു. അധികാരത്തിലെത്തുമ്പോഴെല്ലാം ആവര്ത്തി്ക്കുന്ന വന്‍ അഴിമതികള്‍ കണ്ട് ജനം ഞെട്ടുകയും മൂക്കത്ത് വിരല്‍ വക്കുകയുമൊക്കെ ചെയ്തപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുലുക്കമുണ്ടായിരുന്നില്ല. തെരഞ്ഞടുപ്പ് ജയിക്കാനും അധികാരം നിലനിര്‍ത്താനും കോണ്‍ഗ്രസിന് അതിന്റേതായ രീതികളുണ്ടായിരുന്നു.
ബ്രിട്ടീഷുകാരന് പരീക്ഷിച്ച് വിജയിച്ച ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം. ഹിന്ദു- മുസ്ലീം ഭിന്നത നിലനിര്‍ത്തി ന്യൂനപക്ഷ വോട്ടു ബാങ്കുകളെ പെട്ടിയിലാക്കുന്ന ചെട്ടിമിടുക്ക് കോണ്‍ഗ്രസ് നേതൃത്വം എല്ലാ തെരഞ്ഞടുപ്പിലും വിജയകരമായി പരീക്ഷിച്ചു. അതോടൊപ്പം നെഹ്രു കുടുംബത്തിന്റെ പാരമ്പര്യം എന്ന നൊസ്റ്റാള്‍ജിയയും വിജയം ഉറപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിരുന്നു. വമ്പന്‍ അഴിമതികളും ഭരണത്തകര്ച്ചകളും മറികടന്ന് വിജയം കയ്യെത്തിപ്പിടിക്കാന്‍ കോണ്‍ഗ്രസിന് ഈ തന്ത്രങ്ങള്‍ വഴി കഴിഞ്ഞിരുന്നു. എന്നാല്‍ ഈ തെരഞ്ഞടുപ്പില്‍ അവരുടെ പ്രതീക്ഷകള്‍ ദയനീയമായ വിധത്തില്‍ പാളം തെറ്റി.
പതിവുപോലെ ഈ രണ്ടു ആയുധങ്ങളായിരുന്നു ഇക്കുറിയും കോണ്‍ഗ്രസ് നേതൃത്വം പയറ്റാനെടുത്തത്. മുസ്ലീങ്ങള്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസിനെ പിന്തുണക്കണമെന്ന് പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധി പരസ്യമായി ആവശ്യപ്പെട്ടു.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദി മുസ്ലീം വിരുദ്ധനാണെന്ന പ്രചരണമായിരുന്നു കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ട്. ഇതുവഴി പതിവുപോലെ ന്യൂനപക്ഷ വോട്ടു ബാങ്ക് തങ്ങളുടെ പെട്ടിയില്‍ വീഴ്ത്താമെന്ന് അവര്‍ കണക്കുകൂട്ടി. അധികാരത്തിന്റെ അടുത്ത അവകാശി നെഹ്രു കുടുംബത്തിലെ ഇളമുറക്കാരനായ രാഹുല്‍ ഗാന്ധിയാണെന്നും രാഹുല്‍ നെഹ്രുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയും പിന്‍ഗാമിയാണെന്നും ആയിരുന്നു മറ്റൊരു പ്രചാരണം.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ അഴിമതികളാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്നത്. വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, തുടങ്ങിയവ ജനജീവിതം മുന്‍പെങ്ങുമില്ലാത്ത വിധം ദുസ്സഹമാക്കിയിരുന്നു. ഭീകരാക്രമണങ്ങളും വര്‍ഗീയ കലാപങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്രയധികം ഭീതി വിതച്ച നാളുകളുണ്ടായിട്ടില്ല. ദുര്‍ബ്ബലമായ പ്രതിരോധ സംവിധാനവും പാശ്ചാത്യ വിധേയത്വം പുലര്‍ത്തുന്ന പ്രധാനമന്ത്രിയും യുപിഎ സര്‍ക്കാരിന്റെ വിദേശ നയത്തെ പരിഹാസ്യമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ ജനതയെ- ഇലക്ട്രേറ്റിനെ- കോണ്‍ഗ്രസ് വിലകുറച്ചു കാണുകയായിരുന്നു. പ്രത്യേകിച്ചും അഭ്യസ്തവിദ്യരായ പുതുതലമുറ വോട്ടര്‍മാരെ. കോണ്‍ഗ്രസിന്റെ പ്രചരണത്തെ അവര്‍ തള്ളിക്കളഞ്ഞു. നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ വിലകുറഞ്ഞ വര്‍ഗീയ പ്രചാരണം ഫലത്തില്‍ അവര്‍ക്ക് തന്നെ വിനയായി. മുസ്ലീം സമൂഹത്തിലെ ബഹുഭൂരിപക്ഷവും ഈ നുണ പ്രചാരണത്തിനുപിന്നിലെ കാപട്യവും കോണ്‍ഗ്രസിന്റെ ലക്ഷ്യവും തിരിച്ചറിഞ്ഞു. യുപിയിലും മറ്റും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും ബിജെപി നേടിയ വിജയം അതാണ് തെളിയിക്കുന്നത്.
വികസനം, സാമ്പത്തിക ഭദ്രത, ആഭ്യന്തര സുരക്ഷ, തുടങ്ങിയ ജീവല്‍ പ്രധാനങ്ങളായ അജണ്ടകള്‍ പോലും മാറ്റിവച്ച് നരേന്ദ്രമോദിയെ വ്യക്തിപരമായി ആക്രമിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചത്. സ്വന്തം ഭരണപരാജയം തിരിച്ചറിയാനോ അംഗീകരിക്കാനോ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണ കാലഘട്ടത്തിനിടക്ക് ഒരിക്കല്‍ പോലും കോണ്‍ഗ്രസോ യുപിഎ നേതൃത്വമോ ഇതിന് ശ്രമിച്ചിരുന്നില്ല എന്നതാണ് വാസ്തവം. പതിവുപോലെ മുദ്രാവാക്യങ്ങള്‍ മതിയാകും ജനങ്ങളെ അഭിമുഖീകരിക്കാന്‍ എന്നവര്‍ കണക്കുകൂട്ടി. എന്നാല്‍ ഇന്ത്യയുടെ രാഷ്ട്രീയവും ജനാധിപത്യവും അതിലുമെത്രയോ പക്വതയാര്‍ജ്ജിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
തെരഞ്ഞടുപ്പ് തോല്‍വി കോണ്‍ഗ്രസിനുള്ളില്‍ രൂക്ഷമായ കലാപത്തിന് വഴിമരുന്നിടുമെന്നുറപ്പാണ്. രാഹുലിന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് ഇപ്പോള്‍ത്തന്നെ പലരും രംഗത്തു വന്നു കഴിഞ്ഞു. സോണിയ യുഗം അവസാനിച്ചിരിക്കുന്നു. രാഹുല്‍ സ്വയം യോഗ്യനല്ലെന്ന് തെളിയിക്കുകയും ചെയ്തിരിക്കുന്നു. പത്തു വര്‍ഷം പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിംഗ് രാഷ്ട്രീയത്തോട് വിടപറഞ്ഞ് വാനപ്രസ്ഥത്തിനൊരുങ്ങുകയാണ്. അതെ, ചിത്രം വളരെ വ്യക്തമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് കാലഹരണപ്പെടുകയാണ്. അഴിമതിയും കുടുംബവാഴ്ചയും നിറം കെടുത്തിയ ആ പാര്‍ട്ടി കാലം വിധിച്ച മരണം ഏറ്റുവാങ്ങാന്‍ തയ്യാറായി മരണശയ്യയിലായിക്കഴിഞ്ഞു. ഇനി ഒരു മൃതസഞ്ജീവനിക്കും രക്ഷിക്കാനാവാത്ത വിധം.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: