തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ ഭരണം രാഷ്ട്രീയക്കാര്ക്കുമുന്നില് അടിയറവയ്ക്കാന്‍ അനുവദിക്കില്ലെന്ന് ക്ഷേത്രസംരക്ഷണ സിമിതി പ്രമേയം. പദ്മനാഭസ്വാമി ക്ഷേത്രഭരണം നടത്തുന്നതിന് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സമിതി രൂപീകരിച്ചിരിക്കുകയാണ്. താല്‍ക്കാലിക സമിതിയില്‍ രാജപ്രതിനിധിയെ ഉള്‍പ്പെടുത്താത്തത് വലിയ ന്യൂനതയാണ്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് നിഷ്പക്ഷവും നീതിപൂര്‍വ്വകവുമായ അന്വേഷണം നടത്തി തെളിവിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. എന്നാല്‍ അതിന്റെ മറവില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്താനും സര്‍വ്വതും സര്‍ക്കാരിനു മുന്നില്‍ അടിയറവു വയ്ക്കാനും അനുവദിച്ചുകൂടാ.
പദ്മനാഭസ്വാമിക്ഷേത്രത്തെ കേന്ദ്രീകരിച്ച് ഹിന്ദുമതത്തിലെ വൈജ്ഞാനികവും, വൈദികവും താന്ത്രികവും ക്ഷേത്രകലാസംബന്ധിയുമായ എല്ലാ വിഷയങ്ങളും പഠിപ്പിക്കാനും പരിശീലിപ്പിക്കാനുമുള്ള ഉന്നത വിദ്യാപീഠം സ്ഥാപിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
ക്ഷേത്ര സ്വത്ത് ദേവന്റെതാണ്. അത് ഭക്തര്‍ ഭഗവാന് ഭക്തിപൂര്‍വ്വം സമര്‍പ്പിച്ചതാണ്. ഇത് പൊതുസ്വത്താക്കി മാറ്റി സര്‍ക്കാര്‍ മുതല്‍ക്കൂട്ടാന്‍ ശ്രമിച്ചാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. രാജകുടുംബത്തിന് പ്രാതിനിധ്യമുള്ളതും ഭക്തജനപ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതുമായ രാഷ്ട്രീയ ഇടപെടലില്ലാത്ത സ്വതന്ത്രമായ ഭരണ സംവിധാനമാണ് പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ വേണ്ടത്. ശങ്കരന്‍നായര്‍ കമ്മീഷന് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള ഭരണ സംവിധാനമാണ് നടപ്പാക്കേണ്ടത്. ക്ഷേത്ര ഭരണം പൂര്‍ണ്ണമായി ഹിന്ദുമത വിശ്വാസികളുടെ നേതൃത്വത്തിലായിരിക്കണം.
ക്ഷേത്രാചാരങ്ങള്‍ക്ക് കോട്ടം വരാതെ ക്ഷേത്രകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ തന്ത്രിക്കും പാരമ്പര്യക്ഷേത്ര പൂജാരിമാര്‍ക്കും കഴിയുന്ന വിധത്തില്‍ ക്ഷേത്ര ഭരണം ചിട്ടപ്പെടുത്തണം. ക്ഷേത്ര ഭരണം അഴിമതി വിമുക്തമാക്കാനും സമ്പത്ത് സംരക്ഷിക്കാനും കുറ്റമറ്റ രീതിയിലുള്ള സംവിധാനമുണ്ടാകണം. ക്ഷേത്ര സ്വത്തിന്റെ വിനിയോഗം ഹിന്ദുസമൂഹത്തിന്റെ മതപരവും സാമൂഹ്യവും ധാര്‍മ്മികവും സാംസ്കാരികവുമായ ഉന്നമനത്തിനുതകുന്ന വിധത്തിലായിരിക്കണം. ക്ഷേത്രസ്വത്ത് ഹിന്ദുക്കളുടേതാണ്. മതേതരത്വത്തിന്റെ പേരില്‍ അത് ഹിന്ദുക്കള്‍ക്ക് നഷ്ടപ്പെടാന്‍ ഇടവരരുതെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എന്‍.എം.കദംബന്‍ നമ്പൂതിരിപ്പാടാണ് പ്രമേയം അവതരിപ്പിച്ചത്.
ക്ഷേത്രങ്ങള്‍ക്കും ധാര്‍മ്മിക ആചാര്യന്മാര്ക്കുമെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ജി.ബി.ജിനചന്ദ്രന് അവതരിപ്പിച്ചു. മുസ്ലീം-ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആരാധാനാലയങ്ങള്‍ പൂര്‍ണ്ണ അധികാരത്തോടെ അതാതു മതത്തില്‍ തന്നെയുള്ളവര്‍ പരിപാലിക്കുമ്പോള്‍ ഹിന്ദു ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത് ഭരിക്കുന്നു. ഹിന്ദു സമൂഹത്തോടുള്ള ഈ ചിറ്റമ്മ നയം പ്രതിഷേധാര്‍ഹമാണ്. ഹിന്ദു ധര്‍മ്മത്തെ തകര്‍ക്കാന്‍ വേണ്ടിയാണ് ഹിന്ദു ആചാര്യന്മാര്ക്കെതിരെ കുപ്രചരണങ്ങള്‍ ഉണ്ടാക്കുന്നതെന്നും പ്രമേയം അഭിപ്രായപ്പെട്ടു. ഹിന്ദു സമൂഹത്തിനെതിരായ അക്രമത്തിനും കുപ്രചരണത്തിനുമെതിരെ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാന്‍ ഹിന്ദുസമൂഹവും സമുദായ സംഘടനകളും നേതാക്കളും മുന്നോട്ടു വരണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: