സര്‍ക്കാര്‍ വനം കേസുകള്‍ തോല്ക്കുന്നു. ഫാക്ടറികള്ക്കെതിരെയുള്ള മലിനീകരണ കേസുകള്‍ തോല്ക്കുന്നു. പാറമടകള്‍ നിയമം ലംഘിച്ചതിനെതിരെയുള്ള കേസുകള്‍ തോല്ക്കുന്നു. പാട്ട കരാര്‍ പുതുക്കാത്തതിനെതിരെയുള്ള കേസുകള്‍ തോല്ക്കുന്നു. പാടം നികത്തലിനെതിരെ, കുന്നിടിക്കുന്നതിനെതിരെ, മണല്ഖനനത്തിനെതിരെയുള്ള കേസുകള്‍ തോല്ക്കുന്നു. കള്ളക്കടത്തിനെതിരെയും പെണ്വാണിഭത്തിനെതിരെയുമുള്ള കേസുകളും സോളാര്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകേസുകള്‍ വരെയും തോല്ക്കുന്നു! ടിപി വധം ഉള്‍പ്പെടെയുള്ള കൊലപാതക കേസുകളില്‍ യഥാര്‍ത്ഥ പ്രതികള്‍ തടി ഊരുന്നു. ഭൂമി തട്ടിപ്പുകേസുകള്‍, വ്യാജമദ്യ ദുരന്ത കേസുകള്‍, സ്ത്രീപീഡന കേസുകള്‍ ഭൂമി കയ്യേറ്റകേസുകള് തുടങ്ങി സമൂഹത്തില്‍ നിയമവാഴ്ചയുണ്ടെന്നും നീതി ലഭ്യമാക്കണമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന നിരവധി കേസുകള്‍ സര്‍ക്കാര്‍ തോറ്റുകൊടുക്കുന്നു. അഥവാ ജയിക്കാന്‍ പറ്റാത്ത അവസ്ഥ സൃഷ്ടിക്കുന്നു. ഇതേ ലാഘവത്തില്‍ മുല്ലപ്പെരിയാറിലും കേരള സര്‍ക്കാര്‍ തോറ്റമ്പിയിരിക്കുന്നു. കേസുകളില്‍ എതിരാളികള്‍ എല്ലാ അര്‍ത്ഥത്തിലും “പ്രബല”രാണെങ്കില്‍ കേരളം തോറ്റിരിക്കും. 1998 ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ കൂടുതല്‍ ഉയര്‍ത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം വന്നതുമൂലമാണ് കേരളം ഹൈക്കോടതിയിലും മദ്രാസ് ഹൈക്കോടതിയിലും ആരംഭിച്ച കേസുകള്‍ക്ക് 2014 മെയ് 7 ന് സുപ്രീംകോടതിയില്‍നിന്നും വിധി വന്നിരിക്കുന്നത്. കേസുകളിലെ വസ്തുതകള്‍ക്ക് ശാസ്ത്രീയ പിന്‍ബലമോ പഠനമോ അവലോകനമോ ഉള്‍ക്കാഴ്ചയോ വസ്തുതാപരമായ എതിര്‍വാദമോ ഉന്നയിക്കാതെ അല്ലെങ്കില്‍ ഉന്നയിക്കാനാവാതെ വികാരപരമായി കേസു നടത്തിയാല്‍ സംഭവിക്കുന്നതേ ഈ കേസിലും സംഭവിച്ചുള്ളൂ.
കേരളം ഈ കേസില്‍ പ്രധാനമായും തോറ്റത് 118 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയമുണ്ടെന്ന് തെളിയിക്കാനായില്ല എന്നതിനാലാണ്. കേരളത്തിന്റെ മിക്കവാറും പഠനങ്ങളിലും റിപ്പോര്‍ട്ടുകളിലും വളരെ വ്യക്തമായി പെരിയാര്‍ നദി ഒരു അന്തര്‍ സംസ്ഥാന നദിയാണെന്ന് രേഖപ്പെടുത്തിയിട്ടും പെരിയാറിനെ അന്തര്‍സംസ്ഥാന നദിയല്ലെന്ന് സ്ഥാപിക്കാനാണ് കോടതിയില്‍ കേരളം പരിശ്രമിച്ചത്. പെരിയാറിന്റെ വൃഷ്ടിപ്രദേശം കേരളത്തിലും തമിഴ്നാട്ടിലുമായി കിടക്കുന്നുവെന്നത് വളരെ വ്യക്തമാണ്. എന്നിട്ടും വസ്തുതകള്‍ക്ക് നിരക്കാത്ത വാദമുഖങ്ങളാണ് ഇക്കാര്യത്തില്‍ കേരളം അവതരിപ്പിച്ചത്. അത് സുപ്രീംകോടതിയില്‍ കേരളത്തിന്റെ തോല്‍വിക്ക് ആക്കം കൂട്ടി. വസ്തുതാപരമായ അനേകം തെറ്റുകളുള്ള കേന്ദ്രജല കമ്മീഷന് പഠനങ്ങള്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് എന്നും എതിരായിരുന്നു. ഈ പഠനങ്ങള്‍ എന്നും തമിഴ്നാടിന് അനുകൂലമായിരുന്നു. കേന്ദ്ര ജല കമ്മീഷനില്‍ പെരിയാറുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങള്‍ക്ക് നേതൃത്വം നല്കിയവരിലും ഡാറ്റ ഉണ്ടാക്കിയവരിലും അനേകം വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഈ സ്ഥാപനത്തിലുള്ള തമിഴ്നാടുകാരായിരുന്നു. കേന്ദ്ര ജല കമ്മീഷന് നല്കിയ “ആധികാരികമായ” രേഖകളുടെ അടിസ്ഥാനത്തിലാണ് കോടതികളും കമ്മീഷനുകളും നിഗമനങ്ങളിലെത്തിയിരുന്നത്. തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം വെള്ളം ലഭിക്കുകയെന്നത് വൈകാരികമായ പ്രശ്നമാണ്. ഇതൊക്കെ മനസ്സിലാക്കിയിട്ടും കേരളം കേന്ദ്ര ജല കമ്മീഷന്റെ ഡാറ്റയില്‍ വിശ്വാസമില്ലെന്ന വാദമുഖം ഒരിടത്തും ഗൗരവത്തില്‍ അവതരിപ്പിച്ചില്ല.
മുല്ലപ്പെരിയാര്‍ കേസ് കോടതികളില്‍ നടക്കുമ്പോള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ മന്ത്രിമര്‍ കൂടുതലും തമിഴ്നാട്ടില്‍ നിന്നുള്ളവരായിരുന്നു. കേന്ദ്രമന്ത്രാലയങ്ങള്‍ വഴി കേസില്‍ സ്വാധീനം ഉണ്ടാകുവാനുള്ള സാധ്യത ഒരിക്കലും കേരളം ഉന്നയിച്ചില്ല. കേസ് തമിഴ്നാടിന് അനുകൂലമാക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിത മന്ത്രാലയത്തിന് കഴിയുമായിരുന്നോ എന്നൊന്നും കേരളം ഒരിക്കലും പരിശോധിച്ചിട്ടില്ല. മുല്ലപ്പെരിയാറില്‍നിന്നുള്ള കൂടുതല്‍ വെള്ളത്തിനായി കേന്ദ്രസര്‍ക്കാര്‍ വഴിയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വഴിയും കേന്ദ്ര ജല കമ്മീഷന് വഴിയും തമിഴ്നാട് എന്തെങ്കിലും സ്വാധീനം ചെലുത്തുമോയെന്ന് കേരളം ഒരിക്കലും സംശയിച്ചില്ല. ആലോചിച്ചുമില്ല. മേല്‍പ്പറഞ്ഞ സ്വാധീനവലയങ്ങളൊക്കെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൂര്‍ണമായും തള്ളിക്കളയാനുമാകില്ല എന്ന അവസ്ഥയിലാണിന്ന്. കേരളത്തിന്റെ മുല്ലപ്പെരിയാര്‍ കേസുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ചോര്‍ത്തിക്കൊടുക്കുവാന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഒരാള്‍ വര്‍ഷങ്ങളായി കടന്നുകൂടിയെന്നും അയാളെ പുറത്താക്കിയെന്നും വാര്‍ത്തയുണ്ടായിരുന്നു.
മുല്ലപ്പെരിയാര്‍ കരാര്‍ പുതുക്കിയതുമായി ബന്ധപ്പെട്ട് കേരളത്തിലെ ഒരു ഇടതുപക്ഷ പാര്‍ട്ടിക്ക് തമിഴ്നാട്ടില്‍നിന്നും രാജ്യസഭാ സീറ്റ് തരപ്പെട്ടുവെന്നും സംസ്ഥാനത്തെ ജലസേചന മന്ത്രിയായിരുന്ന ഒരു കക്ഷി തന്റെ പാര്‍ട്ടി വളര്‍ത്തുവാന്‍ പണം സമ്പാദിച്ചിരുന്നത് മുല്ലപ്പെരിയാര്‍ ഒത്തുതീര്‍പ്പുമായി ബന്ധപ്പെട്ടാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതെല്ലാം കേട്ട് കേരളത്തിലെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.
കേസ് നടത്തിപ്പിലെ അപാകതകള്‍, പിടിപ്പുകേട്, ആത്മാര്‍ത്ഥതയില്ലായ്മ എല്ലാം ജനങ്ങളെ പ്രതിരോധത്തിലാക്കുകയാണ്. ഭരണകൂടത്തിന്റെ കപടതയും ജനദ്രോഹപരമായ കാര്യനിര്‍വഹണവും മുല്ലപ്പെരിയാര്‍ കേസില്‍ ജനങ്ങള്‍ സംശയിക്കുന്നു. 136 അടി ഉയരത്തില്‍ തന്നെ ജലനിരപ്പ് ഉയര്‍ത്തുന്നത് മുല്ലപ്പെരിയാറിനെപ്പോലെ കാലപ്പഴക്കത്താല്‍ ബലക്ഷയം അനുഭവപ്പെടുന്ന ഒരു അണക്കെട്ടിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. അതാണ് തല്ക്കാലം 136 അടിയില്‍നിന്നും 142 അടിയിലേക്കും അനുവദിക്കുകയാണെങ്കില്‍ പിന്നീട് 152 അടിയിലേക്കും ഉയര്‍ത്തുവാന്‍ സുപ്രീംകോടതിയോട് അനുശാസിക്കുവാന് തമിഴ്നാട് ആവശ്യപ്പെടുന്നത്. ഇതിനിടയിലാണ് 2006 ല്‍ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ കേരളം മുല്ലപ്പെരിയാറിനെ ഉള്‍പ്പെടുത്തുന്നത്. ഇത് 2006 ലെ സുപ്രീംകോടതി വിധി മറികടക്കാനുള്ള കേരളത്തിന്റെ നിയമനിര്‍മാണമാണെന്ന് സ്വാഭാവികമായി കോടതിക്ക് ബോധ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ വീഴ്ച നിരവധിയാണ്. കേസില്‍ 2006 ലെ സുപ്രീംകോടതി വിധി നിലനില്ക്കുമ്പോള് കേരളത്തിലെ ജലസേചന വകുപ്പുമന്ത്രി വകുപ്പു മന്ത്രി പ്രകോപനപരമായി സംസാരിച്ച് ആളുകളെ വൈകാരികമായി ഇളക്കിവിടുക! ലോകത്തൊന്നും കേട്ടുകേള്വിപോലുമില്ലാത്തതരത്തില് യാതൊരു പഠനവും നടത്താതെ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കുവാന്‍ കേരള നിയമസഭ ഒന്നാകെ തീരുമാനമെടുക്കുക! നിയമസഭയില്‍ എത്തുന്നവരുടെ വിദ്യാഭ്യാസയോഗ്യതയും സാങ്കേതിക പരിജ്ഞാനവും ഒരു അണക്കെട്ട് നിര്‍മിക്കുവാന്‍ തീരുമാനമെടുക്കുവാന്‍ എത്രത്തോളം മതിയാകുമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ!
പശ്ചിമഘട്ടത്തില്‍ താമസിക്കുന്നവരെ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞ് ഇളക്കിവിട്ടതുപോലെ മുല്ലപ്പെരിയാറിലും വികാരങ്ങള്‍ ഇളക്കിവിട്ടിരുന്നു. ബന്ദുകള്‍-ഹര്‍ത്താലുകള്‍, നിരാഹാര സത്യഗ്രഹ സമരങ്ങള്‍, തമിഴ്നാടിനെതിരെ പോര്‍വിളികള്‍, തമിഴ്നാട് മുഖ്യമന്ത്രിയുടെ കോലംകത്തിക്കല്‍ തുടങ്ങി സുപ്രീംകോടതിയില്‍ കേസ് തോല്പ്പിക്കുവാന് വേണ്ട എല്ലാ വൈകാരിക ശ്രമങ്ങളും നടന്നു. അല്ല നടത്തിച്ചു. ഇതോടെ തമിഴ്നാട് കേസിലെ വസ്തുതകള്‍ ശാസ്ത്രീയമായി തെളിയിക്കുവാന്‍ കൂടുതല്‍ ജാഗരൂകരായി. തമിഴ്നാടിന്റെ അനുവാദമില്ലാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുവാന്‍ കേരള സര്‍ക്കാര്‍ റൂര്‍ക്കി, ദല്‍ഹി ഐഐടികളില്‍നിന്നും പ്രൊഫസര്‍മാരെ പണംകൊടുത്ത് ഇറക്കി പഠനം നടത്തിക്കുന്നു. ഏകപക്ഷീയമായ ഇത്തരം പഠനങ്ങള്‍ ലോകത്തിലെ ഒരു കോടതിയും നീതിന്യായ വ്യവസ്ഥയും എതിര്‍കക്ഷിയും മുഖവിലക്കെടുക്കില്ല എന്ന് അറിയാമായിരുന്നിട്ടും കേരള സര്‍ക്കാര്‍ ജനപ്രീതിക്കായി നാടകമാടി. എന്നാല്‍ ഒരു സന്ദര്‍ഭത്തിലും കേരളത്തിന് അനുകൂലമായ ഒരു ഘടകവും ശാസ്ത്രീയമായി തെളിയിക്കുവാന്‍ കേരളത്തിനായില്ല. കേസുകളില്‍ മുമ്പ് നല്കിയ പല സത്യവാങ്മൂലങ്ങളും തെളിവുകളും പലപ്പോഴും കേസില്‍ കേരളത്തിന് എതിരായി ബൂമറേങ്ങ് പോലെ തിരിച്ചടിച്ചു. കേസ് നടത്തിപ്പിലെ ആത്മാര്‍ത്ഥതയില്ലായ്മയും സാങ്കേതിക പരിജ്ഞാനമില്ലായ്മയും പിടിപ്പുകേടും കേസില്‍ കേരളത്തെ പുറകോട്ടടിച്ചു. കേരളം അവതരിപ്പിക്കാന്‍ പോകുന്ന പ്രധാന വാദമുഖങ്ങള്‍ ടിവി ചര്‍ച്ചകളില്‍ പോലും അവതരിപ്പിക്കപ്പെട്ടു. പശ്ചിമഘട്ടംപോലെ മുല്ലപ്പെരിയാര്‍ വിഷയവും ചില ന്യൂനപക്ഷ മതവിഭാഗങ്ങളുടേയും ന്യൂനപക്ഷ പ്രാദേശിക പാര്‍ട്ടികളുടേയും കുത്തകയായി വിലയിരുത്തപ്പെട്ടു.
ഒരു പുതിയ ഡാം എന്ന നിര്‍ദ്ദേശം തന്നെ വലിയ തട്ടിപ്പായിരുന്നു. 136 അടിയില്‍ കൂടുതല്‍ ജലനിരപ്പ് ഉയരുവാന് സാധ്യതയുള്ള സമയത്താണ് ഡാം പൊട്ടുമെന്ന് ഭയപ്പെട്ട് പതിയ ഡാം എന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ വയ്ക്കുന്നത്. അതായത് 136 അടിയില്‍ ജലം ഉയര്‍ന്നാല്‍ ഇന്നോ നാളെയോ ഡാം പൊട്ടുമെന്ന് കരുതിയിരുന്ന അവസ്ഥയില്‍ 10-15 വര്‍ഷമെടുത്ത് പണിതീര്‍ക്കാവുന്ന ഒരു ഡാം എന്ന പരിഹാരം ജനങ്ങളെ കബളിപ്പിക്കലായിരുന്നു. ഈ നിര്‍ദ്ദേശത്തോടെ സമരം പിന്‍വലിക്കുവാന്‍ പാര്‍ട്ടികള്‍ സമരസമിതികളെ പ്രേരിപ്പിക്കുകയായിരുന്നു. സമരസമിതിയില്‍ പിളര്‍പ്പ് സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ ഈ സമയമൊന്നും തമിഴ്നാട് മുഖ്യമന്ത്രിയുമായോ തമിഴ്നാടുമായോ ഡാമിന്റെ സുരക്ഷാ ഭീഷണിയെ ബോധ്യപ്പെടുത്തുവാന്‍ കേരള സര്‍ക്കാര്‍ തുനിഞ്ഞില്ലെന്നത് കേരളസര്‍ക്കാരിന്റെ ഭാത്തുനിന്നുള്ള വന്‍ വീഴ്ചയാണ്. ഇടുക്കി അണക്കെട്ട് പണിതതിനുശേഷം ഇടുക്കി ജില്ല നഗരവല്‍ക്കരിക്കപ്പെടുകയും അണക്കെട്ടിന്റെ വൃഷ്ടിപ്രദേശ വനമേഖല ഒന്നാകെ വെട്ടിപ്പൊളിക്കുവാനും വനമേഖലയില്‍ അനധികൃത പട്ടയ വിതരണത്തിനായി കൂട്ടുനില്‍ക്കുകയും ചെയ്തവര്‍ക്ക് മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തി ഇടുക്കിയിലേക്ക് കൂടുതല്‍ ജലമെത്തിക്കുവാന്‍ കോടതിയോട് എങ്ങനെ അഭ്യര്‍ത്ഥിക്കാനാകും?
മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇടുക്കി താങ്ങും എന്ന് തമിഴ്നാട് അവതരിപ്പിച്ച വാദമുഖങ്ങള്‍ കോടതി അംഗീകരിച്ചപോലെയാണ്. അതിനായി തമിഴ്നാട് പറഞ്ഞത് മുല്ലപ്പെരിയാര്‍ പൊട്ടാതിരിക്കുവാന്‍ പലപ്പോഴായി അണക്കെട്ട് ബലപ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ട് അണക്കെട്ട് പൊട്ടില്ല എന്നുമാണ് ഇടുക്കി അണക്കെട്ടിനും മുല്ലപ്പെരിയാര്‍ അണക്കെട്ടിനും ഇടയില്‍ താമസിക്കുന്നവരില്‍ 80 ശതമാനവും തമിഴന്മാരാണെന്നും അതുകൊണ്ട് മുല്ലപ്പെരിയാര്‍ ഡാം സുരക്ഷ മലയാളികളെക്കാള്‍ അത്യാവശ്യം ഇക്കാര്യങ്ങളാല്‍ തമിഴ്നാടിനാണെന്നുമുള്ള വാദമുഖങ്ങള്‍ നിരത്തിയാണ് മുല്ലപ്പെരിയാര്‍ ഡാം ബലക്ഷയത്തെ തമിഴ്നാട് സുപ്രീംകോടതിയില്‍ നേരിട്ടത്. ഇതൊന്നും ശാസ്ത്രീയമായി ഖണ്ഡിക്കുവാനോ ഡാമിന്റെ ബലക്ഷയം യാഥാര്‍ത്ഥ്യമാണെന്ന് സ്ഥാപിക്കുവാനോ കേരളത്തിനായില്ല. കേരളത്തിലെ ജനങ്ങളെ മന്ത്രിമാര്‍ വാഗ്ദാനങ്ങള്‍ നല്കി പറഞ്ഞുപറ്റിക്കുന്നതുപോലെ സുപ്രീംകോടതിയില്‍ നടന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്. തീരുമാനങ്ങള്‍ എടുക്കുന്നതും പദ്ധതികള്‍ നടപ്പാക്കുന്നതും കേസുകള്‍ കൈകാര്യം ചെയ്യേണ്ടതും ശാസ്ത്രീയമായും ബുദ്ധിപരമായും ഗൗരവതരമായുമാണ് വേണ്ടതെന്ന തിരിച്ചറിവെങ്കിലും നമ്മുടെ ഭരണനേതൃത്വങ്ങള്‍ക്ക് ഉണ്ടായാല്‍ മാത്രമേ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രാണഭീതിയില്ലാതെ ഉറങ്ങുവാന്‍ കഴിയൂ എന്ന അവസ്ഥയിലാണ് നാം.
ഡോ. സി.എം. ജോയ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: