കോഴിക്കോട്: ലോകം പ്രതീക്ഷാ നിര്‍ഭരമായ മനസ്സോടെ ഭാരതത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം അധിപന് സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. വിശ്വസംസ്കൃത പ്രതിഷ്ഠാനം 34-ാം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനസഭയില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
സമഗ്രമായ കാഴ്ചപ്പാടിനാല്‍ ജഗദ്ഗുരുവായിരുന്ന ഭാരതത്തിലേക്ക് ലോക രക്ഷാ മാര്‍ഗത്തിനുള്ള അന്വേഷണത്തോടെയാണ് ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. എല്ലാതരത്തിലുമുള്ള സങ്കുചിതകാഴ്ചപ്പാടുകള്ക്കുമപ്പുറം ലോകത്തെ മുഴുവന്‍ നമുക്ക് ശ്രേഷ്ഠതരമാക്കാമെന്നാണ് ഋഷിമാര്‍ ചിന്തിച്ചത്. ഭാരതം എന്ന വാക്കുതന്നെ പ്രകാശത്തില്‍ രതിചെയ്യുന്നത് അഥവാ രതി ചെയ്യിപ്പിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ്. രതിയെന്നാല്‍ ആനന്ദിപ്പിക്കുക. പ്രകാശം എന്നാല്‍ അറിവ് അല്ലെങ്കില്‍ ജ്ഞാനപ്രകാശം എന്നാണ്. ലോകത്തിലെ മറ്റൊന്നും ജ്ഞാനപ്രകാശത്തോളം വരില്ല.
വിശ്വസംസ്കൃത പ്രതിഷ്ഠാനം സംസ്ഥാന പ്രസിഡണ്ട് ഡോ. എം.പി. ഉണ്ണികൃഷ്ണന് അധ്യക്ഷതവഹിച്ചു. സമ്മേളനം എം.പി. വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു.
സംസ്കൃതഭാരതി അഖിലേന്ത്യാ നിര്‍വാഹകസമിതി അംഗം സത്യനാരായണഭട്ട് സംസ്കൃത സന്ദേശം നല്കി. സംസ്കൃതഭാഷാ പ്രചാരണത്തില്‍ മികച്ച പ്രകടനം നടത്തുന്ന ഡോ. എ.ത്യാഗരാജനെ ഡോ. പി.നന്ദകുമാറും, എം.സുധീറിനെ ഡോ.വി.കെ.എസ്.മേനോനും, വത്സലാനായരെ പട്ടയില്‍ പ്രഭാകരനും ആദരിച്ചു. അധ്യാപക ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കെ.പ്രദീപ്കുമാര്‍ ആശംസയര്‍പ്പിച്ചു. സ്വാഗതസംഘം ചെയര്മാന് ഡോ. വി.കെ.എസ്.മേനോന് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ വി.കെ.രാജേഷ് നന്ദിയും പറഞ്ഞു.
സംസ്കൃതഭാഷയില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. മീഞ്ചന്ത ശ്രീരാമകൃഷ്ണമിഷന് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഇന്ന് പ്രതിനിധി സമ്മേളനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: