കോഴിക്കോട്: സാമാന്യജനസമൂഹത്തില് ദേശീയ ബോധംവളര്ത്തിയെടുക്കുന്നതിലൂടെ മാത്രമേ രാഷ്ട്രപുരോഗതി കൈവരിക്കാനാവൂ എന്ന് ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്.ശശിധരന് പറഞ്ഞു. കുണ്ടമംഗലം ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ആര്‍എസ്എസ് പ്രഥമവര്ഷസംഘശിക്ഷാവര്ഗ്ഗിന്റെ സമാപനസമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രം ഒരു കുടുംബമാണെന്ന ഭാവന വളര്‍ന്നുവരണം. ജനജീവിതത്തില്‍ മുഴുവന്‍ ദേശീയതയുടെ ആവിഷ്കരണമുണ്ടാവണം. സാധാരണക്കാരെ സംഘടിപ്പിച്ച് അസാധാരണമായ കാര്യങ്ങള്‍ ചെയ്യാന്‍ തക്ക ശാരീരികവും മാനസികവും വൈചാരികവുമായ ശിക്ഷണം നല്‍കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. അദ്ദേഹം പറഞ്ഞു.
ഭാരതം അമേരിക്കയാകാനല്ല ശ്രമിക്കേണ്ടത്. ചൈനയുടേയൊ അമേരിക്കയുടെയോ മാതൃക ഭാരതത്തിന് സ്വീകാര്യമല്ല. ചൈന ലോകത്തെ നിയന്ത്രിക്കാന്‍ പോകുന്നുവെന്ന ധാരണ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ചൈനയുടെ അധീശത്വം ലോകത്ത് അശാന്തിയാണ് സൃഷ്ടിക്കുക. ആത്മവിശ്വാസമുള്ള ഒരു ദേശീയ ജനസമൂഹത്തിന്റെ പിറവിയിലൂടെ ഭാരതത്തിന് മുന്നേറാന്‍ കഴിയും. അടുത്ത തലമുറക്ക് വേണ്ടിയുള്ള ഈ കരുതിവെപ്പാണ് ആര്‍എസ്എസ് ഇന്ന് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
റിട്ട. എംഡിഎം പി.എം ബാബു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. വര്‍ഗ്ഗ് അധികാരി എം.കെ. ദാമോദരന്‍ മാസ്റ്റര്‍ സന്നിഹിതനായിരുന്നു. വര്‍ഗ്ഗ് കാര്യവാഹ് എന്‍.കെ ബാലകൃഷ്ണന് മാസ്റ്റര്‍ സ്വാഗതവും സ്വാഗതസംഘം പൊതു കാര്യദര്‍ശി സി.എം രാമചന്ദ്രന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ശിബിരത്തില്‍ പങ്കെടുത്തവരുടെ ശാരീരിപ്രദര്ശനവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: