തിരുവനന്തപുരം: മതേതരത്വത്തിന്റെ പേരില്‍ ഭൂരിപക്ഷ- ന്യൂനപക്ഷങ്ങളായി സമൂഹത്തെ വേര്‍തിരിക്കുന്ന വിവേചനം അവസാനിപ്പിക്കാന്‍ ഭരണഘടനയില്‍ തിരുത്തല്‍ വേണമെന്ന് ചിന്മയമിഷന് മേഖലാ അധികാരി സ്വാമി വിവിക്താനന്ദ സരസ്വതി. കേരള ക്ഷേത്രസംരക്ഷണസമിതിയുടെ 48-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങള്‍ സമൂഹത്തിന്റെയും വിശ്വാസികളുടെ ജീവിതത്തിന്റെയും അവശ്യഘടകമാണ്. നമ്മുടെ ആധ്യാത്മിക സംസ്കാരവും ധര്‍മവും ഇന്നും നൂതനത്വത്തോടെ നിലനില്ക്കുന്നതില് ക്ഷേത്രങ്ങള്‍ക്ക് പ്രധാനപങ്കുണ്ട്. നൂറ്റാണ്ടുകള്‍ക്കുമുമ്പേ ക്ഷേത്രങ്ങള്‍ക്ക് ഈ പ്രാധാന്യമുണ്ടായിരുന്നു. എന്നാല്‍ പൂജാരിക്കു ശമ്പളം കൊടുക്കാന്പോലുമാകാതെ നട്ടം തിരിയുന്ന ജീര്‍ണാവസ്ഥയിലായ നിരവധി ക്ഷേത്രങ്ങളുണ്ട്. ജനാധിപത്യം ക്ഷേത്രങ്ങള്‍ക്ക് ശാപമായി തീര്‍ന്നിരിക്കുകയാണ്. ക്ഷേത്രങ്ങള്‍ അവഗണിക്കപ്പെടുന്നു. ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള മിച്ചഭൂമികള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു. വരുമാനമില്ലാത്ത ക്ഷേത്രങ്ങളെ അവഗണിക്കുകയും വരുമാനമുള്ള ക്ഷേത്രങ്ങളില്‍നിന്നും കൈയിട്ടുവാരുകയും ചെയ്യുന്നു. ആധ്യാത്മിക സാംസ്കാരികരംഗത്തെ അവഹേളിക്കുന്ന രീതിയാണ് സര്‍ക്കാരിന്റെത്.
ഭരണഘടനയുടെ സംരക്ഷണമുള്ള ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന വേര്‍തിരിവ് മൂലം ഭൂരിപക്ഷസമുദായത്തിന്റെ അസംഘടിതത്വത്തെ രാഷ്ട്രീയക്കാര്‍ മുതലെടുക്കുന്നു. ശബരിമലയിലേക്ക് ഒഴുകുന്ന ഭക്തരെ പിഴിയുന്നു. ഇതര മതസ്ഥര്‍ക്ക് എല്ലാ ഒത്താശയും നല്കുന്നു. ക്ഷേത്രങ്ങളില്‍ മാത്രമല്ല വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഇതുതന്നെയാണ് നടക്കുന്നത്. ലക്ഷക്കണക്കിന് രൂപ കോഴവാങ്ങി അധ്യാപകരെ നിയമിക്കുന്ന ന്യൂപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്കുന്നു. മെയിന്റന്‍സ് ഗ്രാന്റ് നല്കുന്നു. ഭൂരിപക്ഷം സമുദായത്തിന്റെ സ്ഥാപനങ്ങള്‍ക്ക് ഇതെല്ലാം നിഷേധിക്കുന്നു. മതേതരത്വം ഇന്ന് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു മാത്രം ഉപയോഗിക്കുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ എന്തെങ്കിലും ആധ്യാത്മികപരിപാടി ആവിഷ്കരിച്ചാല്‍ അത് വര്‍ഗീയമാകും.
ന്യൂനപക്ഷ സ്കൂളുകളിലും മതസ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും ആര്‍ക്കും എന്തുമാകാം. ആരും നോക്കില്ല. സര്‍വ്വമതങ്ങളെയും സമഭാവനയോടെ സ്വീകരിച്ച രാഷ്ട്രമാണ് ഭാരതം. ഇന്ന് കാശ്മീരില്‍ ഒരു നിയമം, നാഗാലാന്റില്‍ മറ്റൊരു നിയമം. ഭൂരിപക്ഷ സമുദായത്തിന് ഒരു നിയമം. മറ്റുള്ളവര്‍ക്ക് മറ്റൊരു നിയമം. ഭൂരിപക്ഷസമുദായത്തെ അവഹേളിക്കുന്നതല്ല മതേതരത്വം. ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നുമുള്ള വിവേചനത്തെ പൊളിച്ചെഴുതണം. അതിന് ഭരണഘടനയില്‍ തിരുത്തല്‍ ആവശ്യമാണ്. സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: