ന്യൂദല്‍ഹി: പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് സുപ്രീംകോടതിയുടെ അനുമതി. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് വി.എസ.് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി അധിക രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം നല്‍കുകയായിരുന്നു. കേസ് ജൂലൈ മാസത്തില്‍ വീണ്ടും പരിഗണിക്കും.
മുഖ്യമന്ത്രിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വി.എസ.് അച്യുതാനന്ദനു വേണ്ടി ഹാജരായ അഡ്വ.പ്രശാന്ത് ഭൂഷണ് ആവശ്യപ്പെട്ടു. ഇതംഗീകരിച്ച കോടതി വേനലവധിക്കു ശേഷം ജൂലൈയില്‍ ചേരുമ്പോള്‍ തെളിവുകള്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം നല്കി. പാമോയില്‍ കേസ് അവസാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെയും വി.എസ് ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.
പാമോയില്‍ കേസില്‍ അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന വി.എസ്. അച്യുതാനന്ദന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. രണ്ടു തവണ വിജിലന്‍സ് അന്വേഷിച്ചിട്ടും ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിഎസിന്റെ ആവശ്യം തള്ളിയത്. ഇതിനിടെ പാമോയില്‍ കേസ് അവസാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയും നിലപാട് സ്വീകരിച്ചിരുന്നു.
ഇതിനിടെയാണ് ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്കെതിരെ വിഎസ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
മുതിര്‍ന്ന അഭിഭാഷകന് വി.ഗിരി സംസ്ഥാന സര്‍ക്കാരിനു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: