തിരുവനന്തപുരം: രത്നവ്യാപാരിയായ ഹരിഹരവര്‍മ വധക്കേസിലെ വിധി തിങ്കളാഴ്ച പ്രസ്താവിക്കാനൊരുങ്ങുമ്പോഴും ഹരിഹരവര്‍മയും ഹരിഹരവര്‍മയുടെ പക്കലുണ്ടായിരുന്ന രത്നങ്ങളും ദുരൂഹത അവശേഷിപ്പിക്കുന്നു. 2012 ഡിസംബര്‍ 24ന് രത്നവ്യാപാരിയായിരുന്ന ഹരിഹരവര്‍മയെ വിലപിടിപ്പുള്ള രത്നങ്ങള്‍ വാങ്ങാനെന്ന പേരില്‍ സുഹൃത്ത് അഡ്വ. ഹരിദാസിന്റെ വട്ടിയൂര്‍ക്കാവിലുള്ള മകളുടെ വീട്ടിലെത്തിയ സംഘം ക്ലോറോഫോം മണപ്പിച്ചശേഷം കഴുത്തു ഞെരിച്ചു കൊന്ന് രത്നങ്ങള്‍ കവര്‍ച്ച ചെയ്തുവെന്നുമാണ് പ്രോസിക്യൂഷന് കേസ്. ഹരിഹരവര്‍മയുടെ പക്കലുണ്ടായിരുന്ന 3641 രത്നങ്ങള്‍ കേസന്വേഷിച്ചിരുന്നു ക്രൈം ഡിറ്റാച്ച്മെന്റ് എസി കെ.ജെ. ബൈജു പേരൂര്‍ക്കട സിഐയായിരുന്നു പ്രതാപചന്ദ്രന് നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ആദ്യം ഇവ വ്യാജരത്നങ്ങളാണെന്ന് പോലീസ് ധരിച്ചുവെങ്കിലും പിന്നീടവ ഒറിജിനലാണെന്ന് സര്‍ക്കാരിന്റെ മൈനിംഗ് ആന്റ് ജിയോളജിവകുപ്പ് കണ്ടെത്തുകയും ഇവിടത്തെ ജെമ്മോളജിസ്റ്റ് പ്രിയമോഹന്‍ ഇവ യഥാര്‍ഥ രത്നങ്ങളാണെന്ന് കോടതിയില്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ ഹരിഹരവര്‍മ ആരെന്നോ കോടികളുടെ മൂല്യമുള്ള ഈ രത്നങ്ങളുടെ ഉറവിടമെന്തെന്നോ നാളിതുവരെയായിട്ടും അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല. ഹരിഹര്വര്മ ആരാണെന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഇതിനിടെ ഉത്തരവിട്ടു. തുടര്‍ന്ന് അന്ന് കന്റോണ്‍മെന്റ് എസിയായിരുന്ന ഹരിദാസിന്റെ മേല്‍നോട്ടത്തില്‍ പേരൂര്‍ക്കട സിഐയെ ഉള്‍പ്പെടുത്തി അന്വേഷണമാരംഭിച്ചുവെങ്കിലും എങ്ങുമെത്തിയില്ല. ഹരിഹര്വര്മ ആദ്യം വിവാഹം ചെയ്തിരുന്ന ഗിരിജാദേവിയെയും രണ്ടാമത് വിവാഹം കഴിച്ച തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിനിയും വാണിജ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയുമായ വിമലാദേവിയെയും അന്വേഷണസംഘം കണ്ടുവെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. 2001-ല്‍ പത്രപരസ്യത്തിലൂടെയാണ് ഗിരിജാദേവിയും ഹരിഹരവര്മയുമായുള്ള വിവാഹം നടക്കുന്നത്. തനിക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസാണെന്നു പറഞ്ഞ് ധരിപ്പിച്ചായിരുന്നു വിവാഹം.
പാലക്കാട് കോയമ്പത്തൂര്‍ റോഡില്‍ വാളയാറിനുസമീപം പാഞ്ചജന്യം എന്നപേരില്‍ ഹരിഹരവര്‍മയുടെ പേരില്‍ പടുകൂറ്റന്‍ ബംഗ്ലാവുമുണ്ട്. എന്നാല്‍ അയല്വാസികള്ക്കാര്ക്കും ഹരിഹരവര്‍മ ആരാണെന്നതിനെ സംബന്ധിച്ച് ധാരണയില്ല. ഗിരിജാദേവിയുമായി അകന്ന ഹരിഹരവര്‍മ ഇവര്‍ തന്റെ വീട്ടില്‍ കടക്കുന്നതിനെതിരെ കോടതിവിധി സമ്പാദിച്ചിരുന്നു. ഇതിനിടെയാണ് 2008ല്‍ ഹരിഹരവര്‍മ കടയ്ക്കാവൂര്‍ സ്വദേശിയായ വിമലാദേവിയെ വിവാഹം കഴിക്കുന്നത്. പത്രപരസ്യത്തിലൂടെ പരിചയപ്പെട്ട ഹരിഹരവര്‍മ താന്‍ മാവേലിക്കര രാജാകുടുംബാംഗമാണെന്നും കുടുംബവുമായി തെറ്റി കഴിയുകയാണെന്നുമാണ് ധരിപ്പിച്ചതത്രേ. തിരുവനന്തപുരത്ത് കാഞ്ഞിരംപാറയിലും മാമത്തും ഹരിഹരവര്മയ്ക്ക് കോടികള്‍ വിലമതിക്കുന്ന വീടുകളുണ്ട്. വിമലാദേവിയില് നിന്നും അന്വേഷണത്തിന് സഹായകമായ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല.
എറണാകുളത്തും കോട്ടയത്തുമുള്ള ഹരിഹരവര്‍മയുടെ ചില സുഹൃത്തുക്കളെ ചോദ്യം ചെയ്തുവെങ്കിലും ബിസിനസിനിടെയുള്ള സൗഹൃദമാണ് തമ്മിലെന്നും ഹരിഹരവര്‍മ എന്നപേരു മാത്രമേ തങ്ങള്ക്കറിയൂ എന്നുമായിരുന്നു മറുപടി. താന്‍ പൂഞ്ഞാര്‍ രാജകുടുംബാംഗമാണെന്നും ആലപ്പുഴ കോവിലകത്തെ അംഗമാണെന്നുമൊക്കെ സുഹൃത്തുക്കളോട് ധരിപ്പിച്ചിരുന്നു. പൂഞ്ഞാര്‍, മാവേലിക്കര രാജകുടുംബങ്ങളിലും അമ്പലപ്പുഴകോവിലകത്തും അന്വേഷിച്ചെങ്കിലും അവര്‍ക്കാര്‍ക്കും ഹരിഹരവര്‍മയെന്ന വ്യക്തിയെ പരിചയമുണ്ടായിരുന്നില്ല. ഹരിഹരവര്‍മയുടെ പിതാവ് ഭാസ്കരവര്മയെക്കുറിച്ചും ആര്‍ക്കും കേട്ടറിവില്ല. ഹരിഹരവര്‍മയുടെ പാസ്പോര്‍ട്ടിലെ മേല്‍വിലാസം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണവും വഴിമുട്ടി. കോയമ്പത്തൂരിലെ മേല്‍വിലാസമാണ് ആദ്യം പാസ്പോര്ട്ടില് നല്‍കിയിരുന്നത്. എന്നാല്‍ ആ മേല്‍വിലാസം വ്യാജമായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പിന്നീട് പാസ്പോര്‍ട്ട് പുതുക്കാന്‍ ഹരിഹരവര്‍മ നല്‍കിയത് കടയ്ക്കാവൂരിലെ ഭാര്യവീട്ടിലെ മേല്‍വിലാസമായിരുന്നു.
ഹരിഹരവര്‍മയും രത്നങ്ങളും ഇപ്പോഴും അന്വേഷണസംഘത്തിനുമുന്നില്‍ ചോദ്യചിഹ്നമാണ്. ഇതിനിടെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച കന്റോണ്‍മെന്റ് എസി ഹരിദാസ് സ്ഥലം മാറി. പേരൂര്‍ക്കട സിഐമാരും സ്ഥലം മാറി. നിത്യേനയുള്ള സ്റ്റേഷന് ഡ്യൂട്ടിക്കിടെ സ്ഥലം മാറിയെത്തുന്ന സിഐമാര്‍ക്ക് ഹരിഹരവര്‍മയുടെ പുറകെ പോകാന്‍ നേരമില്ലാതായി. ഇടയ്ക്ക് ഹൈക്കോടതിയെ ബോധിപ്പിക്കാന്‍ കേസന്വേഷണം തുടരുകയാണെന്ന ഇടക്കാല റിപ്പോര്‍ട്ടു നല്കി പോലീസ് തടിതപ്പി. ഹരിഹരവര്‍മ കൊലക്കേസിന്റെ വിധി പ്രസ്താവിക്കാനൊരുങ്ങുമ്പോഴും ഹരിഹരവര്മയാര് എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: