കോഴിക്കോട്: വയനാട്ടിലെ അസ്വാഭാവിക കാട്ടുതീയെക്കുറിച്ചുള്ള വനം, പോലീസ് വകുപ്പന്വേഷണം നിലച്ചു. ഇതു സംബന്ധിച്ച ദുരൂഹതകളും സംശയങ്ങളും മൂടിവെയ്ക്കാനുള്ള സര്‍ക്കാറിന്റെ തന്ത്രപരമായ നീക്കമാണിതെന്ന് വ്യക്തം.
കാട്ടുതീക്ക് ശേഷം മൂന്നുനാലു ദിവസമുണ്ടായ അനക്കമല്ലാതെ മറ്റൊരു പുരോഗതിയും ഈ കേസിലുണ്ടായില്ല.
അസ്വാഭാവിക കാട്ടുതീയെന്ന് വനം വകുപ്പും മറ്റും ഉറപ്പിച്ച ഈ സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം ആകാമെന്ന് വരെ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ആ സ്ഥിതിയില്‍ നിന്നാണ് കേസന്വേഷണം രണ്ടു മാസമെത്തുമ്പോള്‍ തുടങ്ങിയിടത്തുതന്നെ അവസാനിപ്പിക്കുന്നത്.
മാര്‍ച്ച് 16 നാണ് മുത്തങ്ങ, തോല്‍പ്പെട്ടി എന്നിവിടങ്ങളില്‍ കാട്ടുതീ ഉണ്ടായത്. രണ്ട് ദിവസത്തിനുള്ളില്‍ വയനാട് വന മേഖലയില്‍ എട്ടോളം ഭാഗത്ത് ഒരേ സമയം തീ കത്തി. 380 ഹെക്ടര്‍ വന ഭൂമിയാണ് ആകെ കത്തിക്കരിഞ്ഞത്. ചെറുമൃഗങ്ങള്‍ വെന്തൊടുങ്ങിയതിനപ്പുറം വിലമതിക്കാനാകാത്ത ജൈവസമ്പത്തും നശിച്ചു.
മാര്‍ച്ച് 20 ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കാട്ടുതീക്ക് പിന്നില്‍ മനുഷ്യ ഇടപെടല്‍ ഉണ്ടാകാമെന്ന നിഗമനം ആവര്‍ത്തിക്കുകയും കേന്ദ്ര ഏജന്‍സിയെകൊണ്ട് അന്വേഷിക്കാമെന്നും പറഞ്ഞു. അതിന്റെ മുന്നോടിയായി വനം വകുപ്പ് മേധാവിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു. ഇതെത്തുടര്‍ന്ന് വനം വകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ (വിജിലന്‍സ്) സിഎസ്.യാലാക്കി അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വനത്തിന് മന:പ്പൂര്‍വ്വം തീയിട്ടതാണെന്നും ഗൂഢാലോചനയുണ്ടെന്നുമുള്ള നിഗമനത്തിലുള്ളതായിരുന്നു ഈ റിപ്പോര്‍ട്ട്.
കേസന്വേഷണം ലക്ഷ്യത്തിലെത്തണമെന്ന താല്‍പ്പര്യം വനം വകുപ്പ് ജീവനക്കാര്‍ക്കും ഉണ്ടായിരുന്നു. ചില മാഫിയകള്‍ക്കു വേണ്ടി വനം കത്തിക്കാനുള്ള സാദ്ധ്യതയുണ്ടെന്നുള്ള വിവരം വനപാലകര്‍ നേരത്തെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.
ഇതൊക്കെയായിട്ടും കേസന്വേഷണത്തില്‍ സര്‍ക്കാര്‍ താല്പര്യം കാട്ടിയില്ല. രണ്ട് മാസമാകാറായിട്ടും വനം വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാമാക്കിപ്പോലും തുടര്‍നടപടി ഉണ്ടായില്ല. അന്വേഷണ ചുമതല പ്രത്യേക ഉദ്യോഗസ്ഥന് നല്‍കാനോ, അവലോകനത്തിനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
കരിങ്കല്‍ ക്വാറി – റിസോര്‍ട്ട് മാഫിയകളുടെ ശക്തമായ സമ്മര്‍ദ്ദം കാരണമാണ് സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചില ക്രിസ്ത്യന്‍ മത മേധാവികളുടെ പിന്തുണയോടെയാണ് ഈ മാഫിയകള്‍ പ്രവര്‍ത്തിക്കുന്നത്. കസ്തൂരി രംഗന് റിപ്പോര്‍ട്ട് വിരുദ്ധ പ്രക്ഷോഭകരെ സഹായിച്ചതും ഇതേ വിഭാഗമാണെന്ന് ആക്ഷേപമുണ്ട്.
വനം-പോലീസ് വകുപ്പിന്റെ വാഹനങ്ങള്‍ കത്തിക്കുകയും ഓഫീസുകള്‍ തകര്‍ക്കുകയും ചെയ്ത കസ്തൂരി രംഗന് റിപ്പോര്‍ട്ട് വിരുദ്ധ പ്രക്ഷോഭകരോടും ഇതേ നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
സര്‍ക്കാര്‍ മന:പൂര്‍വ്വം അവഗണിക്കുന്ന വയനാട്ടിലെ കാട്ടുതീ, കസ്തൂരി രംഗന് വിരുദ്ധ പ്രക്ഷോഭകരുടെ അക്രമം, സര്‍ക്കാറിന്റെ അനാസ്ഥ, വനം വകുപ്പിലെ പ്രതികൂല സാഹചര്യങ്ങള്‍ തുടങ്ങിയവിഷയങ്ങള്‍ വീണ്ടും സജീവമാക്കാനുള്ള നീക്കവമുണ്ട്.
കോഴിക്കോട്ടെ മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 5 ന് ഇവിടെ സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ നടത്താനാണ് പരിപാടി. പ്രകൃതി/വനം സംരക്ഷണ പ്രവര്‍ത്തകര്‍ , വനം വകുപ്പ് സംഘടനാ പ്രവര്‍ത്തകര്‍, മറ്റു പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവരെയെല്ലാം ഈ കൂട്ടായ്മയില്‍ പങ്കെടുപ്പിക്കും.
എം.കെ. രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: