കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന സുപ്രീം കോടതി വിധി ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ജനലക്ഷങ്ങളെ ആശങ്കയിലാക്കി. തികച്ചും ദുര്‍ബലമായ അണക്കെട്ട് പൊട്ടിയാല്‍ ഈ ജില്ലകളിലാകും ഏറ്റവും കൂടുതല്‍ നാശമുണ്ടാകുക. ഈ ജില്ലകളിലായി 35 ലക്ഷത്തോളം പേരാണ് ആശങ്കയുടെ മുള്‍മുനയിലായത്. ഇവരുടെ ജീവനും സ്വത്തുമാണ് അപകടത്തിലായിരിക്കുന്നത്.1979ല്‍ മോര്‍വി അണക്കെട്ട് തകര്‍ന്ന് മരിച്ചത് പതിനയ്യായിരത്തോളം പേരാണ്.
119 വര്‍ഷം പഴക്കമുള്ള ഡാമിെന്റ ജലനിരപ്പിനു താഴെയുള്ള ഭാഗങ്ങളില്‍ വലിയ വിടവുകളും ചോര്‍ച്ചകളും ഉണ്ട്. സുര്‍ക്കി കൊണ്ട് നിര്‍മ്മിച്ചതാണ് ഡാം. ഡാം തികച്ചും ദുര്‍ബലമാണെന്ന ആശങ്ക ശക്തമായതോടെ പ്രശ്നം ഒഴിവാക്കാന്‍ തമിഴ്നാട് ചില്ലറ അറ്റകുറ്റപ്പണികള്‍ നടത്തി ഡാം ബലവത്താക്കിയെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു.
തുടര്‍ന്നാണ് അവര്‍ ജലനിരപ്പ് ഉയത്താനുള്ള നീക്കം ആരംഭിച്ചത്.ഈ നീക്കത്തെ കേരളം ശക്തമായി എതിര്‍ത്തുവരികയായിരുന്നു.
ജലനിരപ്പ് ഉയര്‍ത്താമെന്നു വന്നതോടെ വീണ്ടും ആശങ്ക കനക്കുകയാണ്. കനത്ത മഴയില്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നതു തന്നെ ഭീതിയോടെയാണ് ജനം കാണുന്നത്.
ജലനിരപ്പ് ഉയര്‍ത്താന്‍ അനുമതി ലഭിച്ചതോടെ ഇനി മഴക്കാലത്തു മാത്രമല്ല എപ്പോഴും ഈ അളവില്‍ ജലനിരപ്പ് നിലനിര്‍ത്താന്‍ തമിഴ്നാടിന് കഴിയും. അതായത് ഈ മേഖലകളിലുള്ളവര്‍ക്ക് സദാ സമയവും ഭീതിയായിരിക്കും.
കോടതിവിധിയെ ഇടുക്കി ചപ്പാത്തില്‍ നാളുകളായി സമരം ചെയ്ത് വരുന്നവര്‍ രോഷത്തോടെയാണ് എതിരറ്റേത്. തങ്ങള്‍ ഭയത്തോടെ, അങ്ങേയറ്റം നിരാശയോടെയാണ് കോടതി വിധിയെ കാണുന്നതെന്നാണ് സമര സമിതി കണ്‍വീനര്‍ ഫാ. ജോയി നിരപ്പേല്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: